Video Of Day

Breaking News

ഉപയോക്താക്കളെ പിഴിഞ്ഞ ഐഡിയക്ക് കിട്ടിയത് എട്ടിന്റെ പണി, മൂന്നു കോടി പിഴ!

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ ഐഡിയ സെല്ലുലാറിന് മൂന്നു കോടി രൂപ പിഴ ചുമത്തി. വരിക്കാരിൽ നിന്ന് അമിത തുക ഈടാക്കിയതിന്റെ പേരിലാണ് പിഴ. ബിഎസ്എൻഎൽ, എംടിഎൻഎൽ നെറ്റ്‌വർക്കുകളിലേക്ക് ‌വിളിക്കാനായി വരിക്കാരിൽ നിന്നും അമിത തുക ഈടാക്കിയതിന് ട്രായിയാണ് മൂന്നു കോടി പിഴ അടക്കാൻ ഉത്തരവിട്ടത്.

ടെലികോം കൺസ്യൂമർ എജ്യുക്കേഷൻ ആന്റ് പ്രൊട്ടക്ഷൻ ഫണ്ടിലേക്കാണ് (ടിസിഇസിഎഫ്) തുക നിക്ഷേപിക്കേണ്ടത്. വരിക്കാരിൽ നിന്നും അമിതമായി ഈടാക്കിയ തുകയാണ് മൂന്നു കോടി രൂപ. അമിത തുക ഈടാക്കിയ കണക്കുകൾ വരിക്കാർക്ക് നല്‍കാൻ ഐഡിയ തയാറായില്ല. ഇതേത്തുടർന്നാണ് ട്രായി ഇടപ്പെട്ട് പണം ടിസിഇപിഎഫില്‍ നിക്ഷേപിക്കാന്‍ നിര്‍ദ്ദേശിച്ചത്.

2005ലാണ് മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് എന്നീ നാല് സംസ്ഥാനങ്ങളില്‍ ഇന്റര്‍ സെര്‍വീസ് ഏരിയാ കണക്റ്റിവിറ്റി പെര്‍മിറ്റ് അനുവദിക്കുന്നതില്‍ ടെലികോം വകുപ്പ് ഭേദഗതി കൊണ്ടുവന്നത്. ഈ സമയത്താണ് ഐഡിയ അമിത തുക ഈടാക്കിയിരുന്നത്. ഭേഗദതി പ്രകാരം നാല് സംസ്ഥാനങ്ങളിലെ കോളുകള്‍ ലോക്കല്‍ കോളുകളായി കണക്കാക്കണം.

ബിഎസ്എൻഎൽ, എംടിഎൻഎൽ തുടങ്ങിയ കമ്പനികളുടെ നെറ്റ് വർക്കുകളിലേക്കുള്ള കോളുകൾക്ക് സ്വകാര്യ ജിഎസ്എം ഓപ്പറേറ്റർമാർ ഉയർന്ന നിരക്കാണ് ഈടാക്കിയിരുന്നത്. 2005 മേയ് മുതൽ 2007 ജനുവരി വരെയുളള കാലയളവിൽ 2,770,90,173 രൂപയാണ് ഐഡിയ ഈടാക്കിയത്.

അഭിപ്രായങ്ങളൊന്നുമില്ല