Video Of Day

Breaking News

ദുര്‍മന്ത്രവാദിയെന്നാരോപിച്ച് ജാവലിന്‍ താരത്തിന് നാട്ടുകാരുടെ ക്രൂരപീഡനം

ഗുവാഹതി: ദുര്‍മന്ത്രവാദിയെന്നാരോപിച്ച് അസമില്‍ ജാവലിന്‍ ത്രോ താരത്തിന് ക്രൂരമര്‍ദനം. ദേശീയ ജാവലിന്‍ താരമായ ദേബ്ജാനി ബോറക്കാണ് അന്തവിശ്വാസം കാരണം ഗുരുതര മര്‍ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തു. ബി.ബി.സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

അസമിലെ കര്‍ബി അന്‍ഗ്ളോക് ജില്ലയിലെ വിദൂര ഗ്രാമത്തിലാണ് സംഭവം. ഇവിടെ ഭര്‍ത്താവിനും രണ്ടു കുട്ടികള്‍ക്കുമൊപ്പം കൃഷിപ്പണി കൂടി ചെയ്താണ് ബോറ ജീവിക്കുന്നത്. ഗ്രാമത്തില്‍ ആത്മഹത്യ ചെയ്തയാളുള്‍പ്പെടെ നാല് പേരുടെ മരണത്തിന് ബോറയാണ് ഉത്തരവാദിയെന്ന് ഗ്രാമീണര്‍ ആരോപിച്ചിരുന്നു.

ഇവരുടെ മരണത്തിന് ശേഷം ബോറയെ ഗ്രാമത്തിലെ ജനങ്ങള്‍ വലിച്ചിഴച്ച് പ്രാര്‍ഥനാ സ്ഥലത്തേക്ക് കൊണ്ടുപോയി പൊതു'വിചാരണ' ചെയ്യുകയായിരുന്നു. നാലു പേര്‍ മരിക്കുന്നതിന് മുമ്പ് ഒരു ദുര്‍മന്ത്രവാദി മന്ത്രവാദം നടത്തിയിരുന്നു എന്ന് ഗ്രാമത്തിലെ മുതിര്‍ന്നവര്‍ 'കണ്ടെത്തി'. ചുറ്റും കൂടി നിന്നവര്‍ മന്ത്രം ഉരുവിട്ടു കൊണ്ടിരിക്കെ ഒരു സ്ത്രീ, ബോറയാണ് ദുര്‍മന്ത്രവാദിയെന്നും ഇവരെ ശിക്ഷിക്കണമെന്നും ഉറക്കെ വിളിച്ചു പറഞ്ഞു. തുടര്‍ന്നാണ് മര്‍ദനമേറ്റത്. മീന്‍പിടിക്കുന്ന വലയില്‍ പൊതിഞ്ഞ് പൊതിരെ തല്ലുകയായിരുന്നെന്ന് ബോറ മാധ്യമങ്ങളോട് പറഞ്ഞു.

മര്‍ദനത്തെത്തുടര്‍ന്ന് അര്‍ധബോധാവസ്ഥയിലായ ബോറയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞദിവസമാണ് ബോധം സാധാരണനിലയിലായത്.

ബോറയുടെ കുടുംബം പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് സ്ത്രീയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് മുഖ്യന്‍ മുഗ്ദ ജ്യോതി മഹന്ത പറഞ്ഞു. വ്യക്തിപരമായ കാരണങ്ങളാലായിരിക്കും ബോറ ആക്രമിക്കപ്പെട്ടതെന്നും മഹന്ത കൂട്ടിച്ചേര്‍ത്തു.

2011ലെ ദേശീയ മാസ്റ്റേഴ്സ് അത്ലറ്റിക്സ് മീറ്റിലെ സ്വര്‍ണമടക്കം ജാവലിന്‍ ത്രോയില്‍ നിരവധി മെഡലുകള്‍ നേടിയിട്ടുണ്ട് ദേബ്ജാനി ബോറ.
ദുര്‍മന്ത്രവാദികളായി മുദ്ര കുത്തി ശിക്ഷ നടപ്പാക്കുന്ന രീതി അസം പോലുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വ്യാപകമാണ്. സ്ത്രീകളാണ് ഇതിന് ഏറെയും ഇരയാകുന്നത്. അന്തവിശ്വാസങ്ങളാണ് ഇത്തരം ആക്രമണങ്ങള്‍ക്ക് പിന്നില്‍. എന്നാല്‍ സ്വത്തും മറ്റും തട്ടിയെടുക്കാനും ഇത്തരത്തില്‍ സ്ത്രീകളെ ആക്രമിക്കുന്നുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല