Video Of Day

Breaking News

ഇന്റര്‍നെറ്റ്‌ പീഡനത്തിന്റെ ആദ്യ ഇര താനെന്ന്‌ മോണിക്ക

ഫിലാഡല്‍ഫിയ: വിവാദ നായിക മോണിക്കാ ലെവിന്‍സ്‌കി വീണ്ടും പൊതുജനമധ്യത്തില്‍. ലോകത്ത്‌ ആദ്യമായി ഇന്റര്‍നെറ്റിലെ അപവാദപ്രചരണത്തിന്‌ ഇരയാവുന്നത്‌ താനാണെന്ന്‌ മോണിക്ക പറഞ്ഞു. ഇന്റര്‍നെറ്റിലൂടെ വ്യക്‌തികള്‍ക്കെതിരെയുണ്ടാവുന്ന ഉപദ്രവങ്ങള്‍ക്കെതിരെ പോരാടാനുറച്ച്‌ ഫിലാഡല്‍ഫിയയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മോണിക്ക.

യുഎസ്‌ പ്രസിഡന്റ്‌ ബില്‍ ക്ലിന്റനുമായുളള അവിഹിത ബന്ധത്തെ തുടര്‍ന്ന്‌ കുപ്രസിദ്ധയായ വൈറ്റ്‌ ഹൗസ്‌ മുന്‍ ജീവനക്കാരി 14 വര്‍ഷത്തിനു ശേഷമാണ്‌ ഒരു പൊതു പരിപാടിയില്‍ പ്രത്യക്ഷപ്പെടുന്നത്‌.
ലോകമറിഞ്ഞ മോണിക്ക ലെവിന്‍സ്‌കിയെ തന്റെ വീട്ടുകാര്‍ക്കോ സുഹൃത്തുക്കള്‍ക്കോ അറിയില്ല. അത്‌ രാഷ്‌ട്രീയക്കാരും മാധ്യമങ്ങളും മെനഞ്ഞെടുത്ത കഥാപാത്രമാണ്‌. പരസ്യമായി അപമാനിക്കപ്പെട്ട താന്‍ പലപ്പോഴും ആത്മഹത്യയെ കുറിച്ച്‌ ചിന്തിച്ചിട്ടുണ്ട്‌. അത്മഹത്യയുടെ വക്കില്‍ നിന്ന്‌ താന്‍ തിരിഞ്ഞു നടക്കുകയായിരുന്നു.

ഫേസ്‌ബുക്ക്‌, ട്വിറ്റര്‍ തുടങ്ങിയ സാമൂഹിക സൈറ്റുകള്‍ ഇല്ലാതിരിന്നിട്ടു കൂടി താന്‍ ഇന്റര്‍നെറ്റിലൂടെ ഭീകരമായി വേട്ടയാടപ്പെട്ടു. എന്നാല്‍ വെല്ലുവിളികളെ സ്വയം അതിജീവിച്ചിട്ടു കാര്യമില്ല. ഇന്റര്‍നെറ്റില്‍ അപവാദപ്രചരണത്തിനിരയായി അനേകം പേര്‍ ജീവനൊടുക്കിയിട്ടുണ്ട്‌. ഇതേ പ്രശ്‌നം നേരിടുന്ന മറ്റുളളവരുടെ നന്‍മയ്‌ക്കായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണ്‌ തന്നെ ഇവിടെ കൊണ്ടുവന്നെത്തിച്ചിരിക്കുന്നതെന്നും മോണിക്ക പറഞ്ഞു. ഇന്റര്‍നെറ്റിലെ അപവാദപ്രചരണത്തിനെതിരെ പോരാടാന്‍ മോണിക്ക ഒരു ട്വിറ്റര്‍ അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്‌.

1996 ല്‍ വൈറ്റ്‌ഹൗസ്‌ ജീവനക്കാരിയായിരിക്കവെയാണ്‌ ക്ലിന്റണും മോണിക്കയും തമ്മില്‍ രഹസ്യബന്ധം ഉടലെടുക്കുന്നത്‌. 1998 ല്‍ ഇക്കാര്യം പുറത്തുവന്നതോടെ ക്ലിന്റന്റെ രാഷ്‌ട്രീയ ഭാവി മാറിമറിയുകയായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല