Video Of Day

Breaking News

വീട്ടമ്മയെ മദ്രസാ അധ്യാപകന്‍ വിവാഹം കഴിച്ചു; ഭര്‍ത്താവറിഞ്ഞതു മൂന്നാഴ്‌ച കഴിഞ്ഞ്‌

ഹരിപ്പാട്‌: ഭര്‍തൃമതിയായ വീട്ടമ്മയെ മദ്രസാ അധ്യാപകന്‍ വശീകരിച്ച്‌ വിവാഹം കഴിച്ചു. ഭാര്യയെ മുസ്‌ലിയാര്‍ വിവാഹം ചെയ്‌ത വിവരം മൂന്നാഴ്‌ച കഴിഞ്ഞ്‌ അറിഞ്ഞ ഭര്‍ത്താവ്‌ ഇരുവര്‍ക്കുമെതിരേ പോലീസില്‍ പരാതി നല്‍കി.
ദമ്പതികളുടെ മക്കളെ പഠിപ്പിക്കാനെത്തിയ അധ്യാപകന്‍ സ്‌ഥിരമായി ഭക്ഷണം കഴിക്കാനെത്തിയ വീട്ടിലെ ഭര്‍തൃമതിയും രണ്ടുപെണ്‍കുട്ടികളുടെ മാതാവുമായ യുവതിയെയാണ്‌ വിവാഹം കഴിച്ചത്‌.

ഹരിപ്പാട്‌ മുട്ടത്തുള്ള മസ്‌ജിദിലെ മദ്രസാ അധ്യാപകനായ തൃക്കുന്നപ്പുഴ പല്ലന സ്വദേശി ചേപ്പാട്‌ മുട്ടം മടവൂര്‍ ഹൗസില്‍ മുഹമ്മദ്‌ ഷെരീഫ്‌ മുസ്‌ലിയാ (44) രാണ്‌ 38 കാരിയെ രജിസ്‌റ്റര്‍ വിവാഹം ചെയ്‌തത്‌. തെറ്റായ വിവരങ്ങള്‍ രജിസ്‌റ്റര്‍ ഓഫീസില്‍ നല്‍കിയായിരുന്നു വിവാഹം. മുസ്‌ലിയാര്‍ക്ക്‌ ഭാര്യയും മുതിര്‍ന്ന രണ്ട്‌ പെണ്‍കുട്ടികളുമുണ്ട്‌. മക്കളുടെ മദ്രസാ അധ്യാപകനായ മുസ്‌ലിയാര്‍ക്ക്‌ ആഴ്‌ചയില്‍ ഒരു ദിവസത്തെ ആഹാരം ദമ്പതികള്‍ തങ്ങളുടെ വീട്ടില്‍ നിന്നാണു നല്‍കിയിരുന്നത്‌. രണ്ടുവര്‍ഷത്തോളം ഇവരുടെ വീട്ടില്‍ നിന്നാണ്‌ ആഹാരം കഴിച്ചിരുന്നത്‌.

മന്ത്രവാദി കൂടിയായ ഇയാള്‍ വീട്ടമ്മയുടെയും മക്കളുടേയും ചികിത്സ ഏറ്റെടുത്തും കൂടുതല്‍ ബന്ധം സ്‌ഥാപിച്ചു. ഭര്‍ത്താവിനെക്കുറിച്ച്‌ മോശമായ കാര്യങ്ങള്‍ പറഞ്ഞും തെറ്റിദ്ധാരണങ്ങള്‍ യുവതിയില്‍ ഉണ്ടാക്കിയുമാണ്‌ യുവതിയെ വശീകരിച്ചതെന്ന്‌ പോലീസിന്‌ നല്‍കിയ പരാതിയില്‍ പറയുന്നു.

ഇതിനിടെ ഇവരുടെ ബന്ധത്തില്‍ സംശയം തോന്നിയ ഭര്‍ത്താവ്‌ ഭാര്യയോടും മുസ്‌ലിയാരോടും ബന്ധുക്കളുടെ സാന്നിധ്യത്തില്‍ കാര്യങ്ങള്‍ അന്വേഷിച്ചെങ്കിലും ഇരുവരും നിഷേധിച്ചു. പിന്നീട്‌ ജൂലൈ 16 ന്‌ മുസ്‌ലിയാരുമൊത്ത്‌ മല്ലപ്പള്ളി സബ്‌ രജിസ്‌ട്രാര്‍ ഓഫീസില്‍ എത്തി വിവാഹിതരാകുന്നതിന്‌ അപേക്ഷ നല്‍കുകയും ചെയ്‌തു. വിവരം പുറത്താരും അറിഞ്ഞുമില്ല. ഓഗസ്‌റ്റ്‌ 27 ന്‌ ഇരുവരും രജിസ്‌ട്രാര്‍ ഓഫീസില്‍ എത്തി വിവാഹിതരായി. അവിവാഹിതരാണെന്ന തെറ്റായ വിവരമാണ്‌ ഇരുവരും രജിസ്‌ട്രാര്‍ ഓഫീസില്‍ നല്‍കിയത്‌.
മല്ലപ്പള്ളിയിലുള്ള വിലാസമാണ്‌ മുസ്‌ലിയാര്‍ നല്‍കിയത്‌. വിവാഹശേഷവും യുവതിയെ കൂട്ടിക്കൊണ്ടുപോകാതെ മുസ്‌ലിയാര്‍ മുട്ടത്തെ ഭര്‍ത്താവിന്റെ വീട്ടില്‍ എത്തിക്കുകയായിരുന്നു. മല്ലപ്പള്ളി സബ്‌ രജിസ്‌ട്രാര്‍ ഓഫീസില്‍ എത്തിയ ഹരിപ്പാട്ടുള്ള സുഹൃത്തിന്റെ ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്നാണ്‌ ഭാര്യയുടെ വിവാഹക്കാര്യം മൂന്നാഴ്‌ചയ്‌ക്ക്‌ ശേഷം ഭര്‍ത്താവ്‌ അറിയുന്നത്‌.

മല്ലപ്പള്ളി ഓഫീസില്‍ എത്തി കാര്യങ്ങള്‍ അന്വേഷിച്ച ശേഷം ഭാര്യയേയും മുസ്‌ലിയാരേയും പ്രതികളാക്കി മല്ലപ്പള്ളി പോലീസില്‍ പരാതി നല്‍കി. വ്യാജരേഖകള്‍ സ്വീകരിച്ച്‌ വിവാഹം നടത്തിക്കൊടുത്തതിന്റെ പേരില്‍ ബന്ധപ്പെട്ട ജീവനക്കാരനേയും പ്രതിചേര്‍ത്തിട്ടുണ്ട്‌. ഭാര്യയെ വശീകരിച്ച്‌ കൊണ്ടുപോയി വിവാഹം ചെയ്‌ത മുസ്‌ലിയാര്‍ക്കെതിരെ കരീലക്കുളങ്ങര പോലീസ്‌ സ്‌റ്റേഷനിലും പരാതി നല്‍കി.

പോലീസ്‌ സ്‌റ്റേഷനില്‍ യുവതിയെയും പിതാവിനെയും ഭര്‍ത്താവിനെയും വിളിച്ചുവരുത്തി കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌തെങ്കിലും മുസ്‌ലിയാരോടൊപ്പം പോകാനാണു താല്‍പര്യമെന്നു യുവതി പോലീസിനെ അറിയിച്ചു. സ്‌റ്റേഷനില്‍ വച്ച്‌ മുസ്‌ലിയാരുമായി യുവതി ഫോണില്‍ ബന്ധപ്പെട്ടെങ്കിലും വൈകുന്നേരം എത്താമെന്ന മറുപടിയാണു ലഭിച്ചത്‌. ഏറെ കാത്തിരുന്നിട്ടും മുസ്‌ലിയാര്‍ വന്നില്ല. തുടര്‍ന്നു യുവതിയെ പിതാവിനോടൊപ്പം പോലീസ്‌ പറഞ്ഞയച്ചു.

അഭിപ്രായങ്ങളൊന്നുമില്ല