Video Of Day

Breaking News

സി‌എക്കാരനെ നഗ്നയായ ഹിന്ദി യുവതിക്കൊപ്പം ഫോട്ടോയെടുത്തു, ഇങ്ങനെയും തട്ടിപ്പ്

കോട്ടയം: കോട്ടയത്തെ പ്രമുഖ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിനെ 'ബ്ലാക്ക്‌മെയില്‍' ചെയ്തു ലക്ഷങ്ങള്‍ വാങ്ങിയശേഷം കൂടുതല്‍ തുകയ്ക്കായി വാഹനം ഉള്‍പ്പെടെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസില്‍ അറസ്റ്റിലായ പ്രതികളെ ഇന്നു പോലീസ് കസ്റ്റഡിയില്‍ വാങ്ങും. സംഭവത്തിന്റെ വിശദാംശങ്ങള്‍ അറിയുന്നതിനും  പ്രതികള്‍ തട്ടിയെടുത്ത സ്വര്‍ണം വീണ്ടെടുക്കുന്നതിനുമാണ് ഇവരെ കസ്റ്റഡിയില്‍ വാങ്ങുന്നത്. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടിന്റെ രണ്ടര പവന്‍ മാല പ്രതികള്‍ തട്ടിയെടുത്തിരുന്നു. ഇതു കാസര്‍ഗോഡ് വിറ്റുവെന്നാണ് പ്രതികള്‍ പോലീസിന്റെ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയത്. ഇതു കണ്ടെടുക്കും.

 പ്രധാനപ്രതികളും സ്ത്രീകളും ഉള്‍പ്പെടെ നാലുപേര്‍ കൂടി പിടിയിലാകാനുണ്ടെന്നു പോലീസ് പറഞ്ഞു. ഇവരില്‍ സ്ത്രീ ഒഴികെയുള്ളവര്‍ കാസര്‍ഗോഡ്  സ്വദേശികളാണ്. കാസര്‍കോഡ് ധര്‍മ്മതടുക്ക കരിക്കുണ്ട് മുഹമ്മദ് അഷ്‌റഫ് (കൊച്ചി അഷ്‌റഫ്, 30), എറണാകുളം ഫോര്‍ട്ടുകൊച്ചി പുളിക്കല്‍ ഗോഡ്‌സണ്‍ (യേശുദാസ് ഗോഡ്‌സണ്‍ ലാസര്‍, 32), കാസര്‍കോഡ് കുമ്പള ഫിഷറീസ് കോളനി ചെറുവാട് കടപ്പുറം ഹസനാര്‍ (കരാട്ടെ ഹസനാര്‍, 47) എന്നിവരാണു പിടിയിലായത്.

ഇവരിപ്പോള്‍ റിമാന്‍ഡിലാണ്. പ്രധാനപ്രതികളായ കാസര്‍കോഡ് സ്വദേശി പൂക്കട്ടനാസര്‍, കൊച്ചി മട്ടാഞ്ചേരി സ്വദേശി കിഷോര്‍, ഇരയ്‌ക്കൊപ്പം നഗ്‌നചിത്രങ്ങള്‍ എടുത്ത സ്ത്രീ  എന്നിവരാണു ഒളിവില്‍ കഴിയുന്നതെന്നു പോലീസ് പറയുന്നു. ഇതിനു മുന്‍പ് തിരുവനന്തപുരം ഉള്‍പ്പെടെ പല സ്ഥലത്തും ഇതേ ബ്ലാക്ക്‌മെയിലിംഗ് അരങ്ങേറിയിട്ടുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചു. കോട്ടയത്തെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടില്‍ നിന്ന് കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ 15 ലക്ഷം രൂപയും രണ്ടര പവന്‍ മാലയും തട്ടിയെടുത്തു.

പോലീസ് പറയുന്നതിങ്ങനെ: ചാര്‍ട്ടേഡ് അക്കൗണ്ടിനു എറണാകുളത്തും കോട്ടയത്തും സ്ഥാപനമുണ്ട്. എറണാകുളത്തെ സ്ഥാപനത്തില്‍ പാന്‍കാര്‍ഡ് ആവശ്യത്തിന് എത്തിയ പ്രതികളിലൊരാളായ കാസര്‍കോഡ് സ്വദേശി നാസര്‍ (പൂക്കട്ടനാസര്‍) ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമായി പരിചയം നടിച്ച് അടുപ്പത്തിലായി. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിനു ഉയര്‍ന്ന സാമ്പത്തികശേഷിയുണ്ടെന്നു മനസിലാക്കിയ നാസര്‍ തുക തട്ടിയെടുക്കാനുള്ള ഗൂഢാലോചന നടത്തി. ഇതിന്റെ ഭാഗമായി കഴിഞ്ഞ വെള്ളിയാഴ്ച പൂക്കട്ടനാസര്‍, കിഷോര്‍ മട്ടാഞ്ചേരി, കുഞ്ചിക്ക കൊച്ചി, ഗോഡ്‌സണ്‍, കൊച്ചി അഷ്‌റഫ്, ഹസനാര്‍, റിയാസ് തമ്മനം എന്നിവര്‍ കോട്ടയത്ത് വാഹനത്തില്‍ എത്തി. രാവിലെ 11നു താഴത്തങ്ങാടിയില്‍നിന്നു സ്വന്തംവാഹനത്തില്‍ ടൗണിലേക്ക് എത്തിയ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിനെ തന്ത്രപൂര്‍വം കുടുക്കുകയായിരുന്നു.

ക്വട്ടേഷന്‍സംഘം സഞ്ചരിച്ച വാഹനം സിഎക്കാരന്റെ വാഹനത്തിനു കുറകെയിട്ടു തടസം സൃഷ്ടിച്ചു വാഹനം ഉള്‍പ്പെടെ തട്ടിക്കൊണ്ടുപോയി. യാത്രയില്‍ രക്ഷപ്പെടാന്‍ സിഎക്കാരന്‍ മുതിര്‍ന്നതോടെ പിടിമുറുക്കിയ സംഘം സിഎക്കാരന്‍ ധരിച്ചിരുന്ന വസ്ത്രം ബലമായി മാറ്റുകയും ക്ലീന്‍ഷേവ് ചെയ്യുകയും ചെയ്തു. കാസര്‍കോഡ് എത്തിയ സംഘം ഒരുലോഡ്ജില്‍ മുറിയെടുത്ത് ഇരുത്തിയ ഇയാളെ നിര്‍ബന്ധപൂര്‍വം മദ്യം കുടിപ്പിക്കുകയും ഒരുസ്ത്രീയെ കൊണ്ടുവന്നശേഷം നഗ്‌നയാക്കി ചിത്രവും വീഡിയോയും എടുക്കുകയും ചെയ്തു. പിന്നീട് സഹോദരന്റെ ഫോണില്‍വിളിച്ചു മോചനദ്രവ്യമായി അഞ്ചുലക്ഷം രൂപ ബാങ്ക് അക്കൗണ്ട് വഴി ഇടണമെന്നും ഇല്ലെങ്കില്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേത്തുടര്‍ന്നു തട്ടിക്കൊണ്ടുപോയവിവരം കാണിച്ചു ബന്ധുക്കള്‍ പോലീസിനു പരാതി നല്കുകയായിരുന്നു.

  തുടര്‍ന്നു എല്ലാ പോലീസ് സ്‌റ്റേഷനിലേക്കും പോലീസ് വിവരം കൈമാറിയതോടെ കാസര്‍കോഡുനിന്നു ഏര്‍പ്പാട് ചെയ്ത വാഹനവുമായി സംഘത്തില്‍പ്പെട്ട ആളുകള്‍ സഞ്ചരിച്ച ടാക്‌സികാര്‍ തൃശൂര്‍ ഹൈവേ പോലീസ് കണ്ടെത്തുകയായിരുന്നു. പിന്നീടു പ്രതികളുടെ മൊബൈല്‍ ഫോണ്‍വഴി നടത്തിയ അന്വേഷണത്തില്‍ മറ്റു പ്രതികളെ കണ്ടെത്തുകയായിരുന്നു. ഒളിവില്‍കഴിയുന്നവരുടെ വീടു കേന്ദ്രീകരിച്ചും ഫോണ്‍ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തില്‍ പ്രതികളുടെ നീക്കം പോലീസിനു തിരിച്ചറിയാന്‍ കഴിഞ്ഞു.

 വാഹനം വാടകയ്ക്കു നല്‍കിയ ആളെ കാസര്‍കോഡുനിന്നും പോലീസ് പിടികൂടി. മറ്റുള്ളവര്‍ക്കു പിടിച്ചുനില്കാന്‍ കഴിയാതെവന്നതോടെ തട്ടിക്കൊണ്ടുപോയ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടിനെ എറണാകുളത്ത് തിരികെ കൊണ്ടുവരികയും ടാക്‌സിയില്‍ കോട്ടയത്തേക്കു കയറ്റിവിട്ടശേഷം സംഘം രക്ഷപ്പെടുകയുമായിരുന്നു.

നഗ്‌നചിത്രങ്ങള്‍ എടുക്കാന്‍ കൂട്ടുനിന്ന ഒരുസ്ത്രീ ഹിന്ദിയാണ് സംസാരിക്കുന്നതെന്നും പോലീസിന് സൂചനയുണ്ട്. ലൗഡ്‌സ്പീക്കര്‍ സിനിമയുടെ നിര്‍മാതാവിനെ തട്ടികൊണ്ടുപോയി തുക ആവശ്യപ്പെട്ട കേസിലും സംസ്ഥാനത്തെ നിരവധി കുറ്റകൃത്യങ്ങളിലും ക്വട്ടേഷന്‍സംഘങ്ങള്‍ പ്രതികളാണ്. തിരുവനന്തപുരം, ആലുവ, എറണാകുളം, കളമശേരി, കാസര്‍കോഡ്, കുമ്പള, മഞ്ചേശ്വരം എന്നിവിടങ്ങളില്‍ കൊലപാതകം, വധശ്രമം, തട്ടികൊണ്ടുപോകല്‍, മോഷണം, കവര്‍ച്ച, പെണ്‍വാണിഭം കേസുകളുണ്ട്.

കൊച്ചിയിലും കാസര്‍കോഡും കേന്ദ്രീകരിച്ച് എട്ടോളംപേര്‍ സംഘത്തില്‍ കണ്ണികളായിട്ടുണ്ട്. മംഗലാപുരം, ബാംഗ്ലൂര്‍ കേന്ദ്രീകരിച്ചാണു പ്രധാനക്വട്ടേഷന്‍ പ്രവര്‍ത്തനമെന്നും പോലീസ് പറഞ്ഞു. അനേഷണസംഘത്തില്‍ ഡിവൈഎസ്പി വി. അജിത്ത്, വെസ്റ്റ് എസ്‌ഐ ടി.ആര്‍. ജിജു, എഎസ്‌ഐ മാത്യു, ശ്രീരംഗന്‍, ഷാഡോ പോലീസുകാരായ എഎസ്‌ഐ ഡി.സി. വര്‍ഗീസ്, ഐ.സജികുമാര്‍, പി.എന്‍. മനോജ് എന്നിവര്‍ നേതൃത്വം നല്‍കി.
കടപ്പാട്: രാഷ്ട്രദീപിക

അഭിപ്രായങ്ങളൊന്നുമില്ല