Video Of Day

Breaking News

നടിയുടെ വിവാഹവാത്ത, കാവ്യയുടെ പരാതിയിന്മേൽ അറസ്റ്റ് ചെയ്തത് തെറ്റെന്ന് മനുഷ്യാവകാശ കമീഷന്‍

കൊച്ചി: ഒരാളെ അറസ്റ്റ്ചെയ്യുന്നതിനു മുമ്പ് അയാള്‍ക്കെതിരെയുള്ള പ്രാഥമിക തെളിവു ശേഖരിക്കണമെന്നും ഉന്നതര്‍ നല്‍കുന്ന പരാതികളില്‍ ആരെ വേണമെങ്കിലും അറസ്റ്റ്ചെയ്യാമെന്ന രീതി ശരിയല്ലെന്നും സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജെ ബി കോശി. ഇന്റര്‍നെറ്റില്‍ വ്യാജ വിവാഹ വാര്‍ത്ത നല്‍കി ചലച്ചിത്ര നടി കാവ്യാ മാധവനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതിന് അറസ്റ്റിലായ വെണ്ണല സ്വദേശി പി എ സ്റ്റീഫന്‍ നല്‍കിയ പരാതിയിലാണ് ഉത്തരവ്. ഒരു വ്യക്തിയെ അറസ്റ്റ്ചെയ്ത് ജയിലിലടയ്ക്കുന്നത് ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമായതിനാല്‍ അറസ്റ്റ് അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രമെ പാടുള്ളൂവെന്നും കമീഷന്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടി.

സിആര്‍പിസി 41 പ്രകാരം നിബന്ധനകള്‍ക്കു വിധേയമായി മാത്രമെ അറസ്റ്റ്ചെയ്യാന്‍ പാടുള്ളൂ. ഏഴുവര്‍ഷത്തില്‍ താഴെ ശിക്ഷ വിധിക്കാവുന്ന കേസുകളില്‍ കുറ്റം ചെയ്തതായി പ്രാഥമിക തെളിവുകളുണ്ടാകണമെന്നും അറസ്റ്റ് ചെയ്തില്ലെങ്കില്‍ ഒളിവില്‍പ്പോകാന്‍ സാധ്യതയുണ്ടെന്ന കാര്യം കേസ് ഡയറിയില്‍ രേഖപ്പെടുത്തണമെന്നും സുപ്രീം കോടതി വിധിയില്‍ പറയുന്നുണ്ട്. താന്‍ വ്യാജ വാര്‍ത്ത ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചതു സംബന്ധിച്ച് തെളിവുകള്‍ കിട്ടിയിട്ടില്ലെന്ന് പൊലീസ് നല്‍കിയ വിവരാവകാശ രേഖയില്‍ വ്യക്തമാക്കിയിട്ടുള്ളതായി സ്റ്റീഫന്റെ പരാതിയില്‍ പറയുന്നു.

ഇതു ശരിയാണെങ്കില്‍ മനുഷ്യാവകാശ ലംഘനമാണെന്ന് കമീഷന്‍ ഉത്തരവില്‍ പറയുന്നു. ആവശ്യമില്ലാതെ ആരെയെങ്കിലും അറസ്റ്റ്ചെയ്തിട്ടുണ്ടെങ്കില്‍ അങ്ങനെ ചെയ്തവരുടെ പേരില്‍ നടപടിയെടുക്കണം. ഇതുസംബന്ധിച്ച് എറണാകുളം റേഞ്ച് ഐജി 30നകം വിശദീകരണം നല്‍കണം. കേസ് ഒക്ടോബര്‍ 17ന് വീണ്ടും പരിഗണിക്കും.

അഭിപ്രായങ്ങളൊന്നുമില്ല