വാച്ച് കെട്ടി സ്കൂളില്‍ വന്ന ദലിത് വിദ്യാര്‍ത്ഥിയുടെ കൈപ്പത്തി വെട്ടിമുറിച്ചു
ചെന്നൈ: വാച്ച് കെട്ടി സ്കൂളില്‍ വന്നതിന് ദലിത് വിദ്യാര്‍ത്ഥിയുടെ കൈപ്പത്തി സവര്‍ണ വിദ്യാര്‍ത്ഥികള്‍ വെട്ടിമുറിച്ചു. തമിഴ് നാട്ടിലെ വിരുതുനഗര്‍ ജില്ലയിലെ തിരുത്തങ്ങല്‍ ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി രമേശിന്റെ കൈപ്പത്തിയാണ് വർണ വെറി മൂത്ത സവര്‍ണ വിദ്യാര്‍ത്ഥികള്‍ വെട്ടിമാറ്റിയത് തിരുത്തങ്ങല്‍ തിരുവള്ളുവര്‍ കോളനിയില്‍ താമസിക്കുന്ന പരംജ്യോതിയുടെ മകനാണ് രമേശ്. സ്കൂളില്‍ വാച്ച് കെട്ടി വന്നതു കണ്ട സവര്‍ണ്ണ വിഭാഗത്തില്‍ പെട്ട സീനിയര്‍ വിദ്യാര്‍തഥികള്‍ ഇത് ബലം പ്രയോഗിച്ച് അഴിച്ച് ദൂരെ എറിഞ്ഞതിനെ തുടര്‍ന്നാണ് സംഭവം. ഇതിനെ ചെറുക്കാന്‍ രമേശ് ശ്രമിച്ചപ്പോള്‍ സംഘര്‍ഷമുണ്ടായിരുന്നു.
ഇത് കഴിഞ്ഞ് രണ്ടു ദിവസങ്ങള്‍ക്കു ശേഷം തിരുത്തങ്ങല്‍ റെയില്‍വേ സ്റ്റേഷനടുത്തു കൂടി നടന്നു പോവുകയായിരുന്ന രമേശിനെ 15 അംഗ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ വളഞ്ഞിട്ട് ആക്രമിക്കുകയും കൈപ്പത്തി കത്തി കൊണ്ട് മുറിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
എങ്ങനെയോ ഓടി രക്ഷപ്പെട്ട് രമേശ് പിന്നീട്, പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികില്‍സക്കെത്തി. ഇവിടെ നിന്നും ബാലനെ ശിവകാശി ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജാതി വിവേചനവുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങള്‍ ഈ സ്കൂളില്‍ നേരത്തെ നടന്നതായി പറയുന്നു. ചെരിപ്പിട്ട് വരുന്ന ദലിത് കുട്ടികളെ ആക്രമിച്ച സംഭവങ്ങള്‍ പി.ടി.എ യോഗത്തിലും മറ്റും വെച്ച് ഒത്തു തീര്‍പ്പാക്കാറാണ് പതിവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ