Video Of Day

Breaking News

സയനൈഡ് കഴിച്ച് മരിച്ച വിദ്യാര്‍ഥിനിയെ മൂന്നു കാമുകന്മാര്‍ മാറിമാറി പീഡിപ്പിച്ചിരുന്നു

കാഞ്ഞിരപ്പള്ളി: വിഷം ഉള്ളില്‍ ചെന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ നാല്  യുവാക്കള്‍ അറസ്റ്റില്‍. ഒന്നാം പ്രതി പൊന്‍കുന്നം കോയിപ്പള്ളി കോളനിയില്‍ പുതുപ്പറമ്പില്‍ അജ്മല്‍-22, രണ്ടാം പ്രതി ശാന്തിഗ്രാം കോളനിയില്‍ പുതുപ്പറമ്പില്‍ അന്‍സര്‍-22,  മൂന്നാം പ്രതി തമ്പലക്കാട് കരിപ്പാപ്പറമ്പ് കടുപ്പില്‍ വൈശാഖ്-24, നാലാം പ്രതി പാറത്തോട്  പുതുപ്പറമ്പില്‍  നഹാസ്-21 എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.

   കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു കാഞ്ഞിരപ്പള്ളിയിലെ ഒരു സ്വകാര്യ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനികളെ  ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഇടവഴിയില്‍ വിഷം ഉള്ളില്‍ ചെന്ന് അവശനിലയില്‍ കണ്ടെത്തിയത്.  നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് വാഹനത്തില്‍ ഇവരെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും  പൊന്‍കുന്നം സ്വദേശിനി മരണമടഞ്ഞിരുന്നു. സഹപാഠിയായ വിദ്യാര്‍ഥിനി ഇപ്പോഴും കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്.

പ്രതികള്‍ക്കെതിരേ തട്ടിക്കൊണ്ടു പോകല്‍, ബലാത്സംഗം, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പ്രണയം നടിച്ചാണ് പെണ്‍കുട്ടികളെ സംഘം വലയിലാക്കിയത്. സംഭവം വീട്ടിലറിഞ്ഞാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകളോര്‍ത്താവാം പെണ്‍കുട്ടികള്‍ ആത്മഹത്യാശ്രമം നടത്തിയതെന്നു പോലീസ് പറഞ്ഞു. ജീവനൊടുക്കിയ പെണ്‍കുട്ടിയെ നാളുകളായി  പ്രതികളില്‍ മൂന്നു പേര്‍  പലയിടങ്ങളിലായി കൊണ്ടുപോയിരുന്നതായി പോലീസ് പറഞ്ഞു. പിന്നീട് പ്രതികള്‍ പെണ്‍കുട്ടിയുമായുള്ള ബന്ധം ഉപേക്ഷിച്ചു.

 ഇതോടെ സമര്‍ദത്തിലായ വിദ്യാര്‍ഥിനി ജീവനൊടുക്കുമെന്ന് യുവാക്കള്‍ക്ക്  മുന്നറിയിപ്പ് നല്‍കിയെങ്കിലും അവര്‍ വഴങ്ങിയില്ല. ഇതിനിടെ പ്ലസ് വണ്‍ ക്ലാസ് തുടങ്ങുകയും കൂവപ്പള്ളി സ്വദേശിനിയായ പെണ്‍കുട്ടിയുമായി വിദ്യാര്‍ഥിനി സൗഹൃദത്തിലാകുകയും ചെയ്തു. തുടര്‍ന്ന് കൂവപ്പള്ളി സ്വദേശിനിയെ നഹാസ് വലയിലാക്കി.

കാഞ്ഞരപ്പള്ളിയിലെ കംഫര്‍ട്ട് സ്റ്റേഷനിലെത്തുന്ന വിദ്യാര്‍ഥിനികള്‍ സ്‌കൂള്‍യൂണിഫോം മാറ്റി മറ്റു വസ്ത്രങ്ങളണിഞ്ഞ് പ്രതികളോടൊത്ത് പോയിരുന്നു. മരിച്ച പെണ്‍കുട്ടിയെ കഴിഞ്ഞ ജൂലൈ പത്തിന് അജ്മല്‍ മാന്നാറില്‍ നിന്നു  വാടകയ്‌ക്കെടുത്ത ഇയോണ്‍ കാറില്‍ വാഗമണിലെത്തിച്ചിരുന്നു. കാറില്‍  വച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നുവെന്നും പോലീസ് കണ്ടെത്തി.  ഈ കാറും കാഞ്ഞിരപ്പള്ളി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 2013ല്‍ വൈശാഖ് പൊന്‍കുന്നം സ്വദേശിനിയെ പീഡിപ്പിച്ചിരുന്നതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

വൈശാഖ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും വിധവകള്‍ ഉള്‍പ്പെടെയുള്ള നിരവധി സ്തീകളെയും പീഡിപ്പിച്ചിട്ടുള്ളതായും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിട്ടുണ്ട്. ഇതിനിടെ  പൊന്‍കുന്നം സ്വദേശിനി പല തവണ പബ്ലിക് ടെലിഫോണ്‍ ബൂത്തുകളില്‍ നിന്നു പ്രതികളെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഫോണില്‍ ലഭിച്ചപ്പോള്‍ ഉപേക്ഷിച്ചാല്‍ താന്‍ ജീവന്‍ ഒടുക്കുമെന്ന് മുന്നറിയിപ്പും നല്‍കിരുന്നു.

പൊന്‍കുന്നം സ്വദേശിനി കഴിഞ്ഞ 11ന് അജ്മലിനോട് 12 മണിയാകുമ്പോള്‍ ഈരാറ്റുപേട്ടയിലെത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.  രാവിലെ കാഞ്ഞിരപ്പള്ളിയിലെത്തിയ പെണ്‍കുട്ടികള്‍ സഹായത്തിനായി നഹാസിനെയും വിളിച്ചുവരുത്തി. കംഫര്‍ട്ട് സ്റ്റേഷനില്‍ കയറി കളര്‍ ഡ്രസ് അണിഞ്ഞ് മൂവരുംഓട്ടോയില്‍ ഈരാറ്റുപേട്ടയില്‍ എത്തി. എന്നാല്‍ മണിക്കൂറുകള്‍ കാത്തുനിന്നെങ്കിലും അജ്മല്‍ എത്തിയില്ലാ. ഇതിനിടെ അന്‍സാറിനോട് നാലുമണിയാകുമ്പോള്‍ കാഞ്ഞിപ്പള്ളിലെത്തണമെന്നും അറിയിച്ചിരുന്നു.

 മൂവരും തിരികെ വരുന്നതിനിടെ സ്‌കൂള്‍ സമയം കഴിയാത്തതിനാല്‍ തിടനാട്ട് കുറെ സമയം ചെലവഴിച്ചതിനുശേഷമാണ് കാഞ്ഞിരപ്പള്ളിക്ക് പുറപ്പെട്ടത്. കാഞ്ഞിരപ്പള്ളിലെത്തിയപ്പോള്‍ അന്‍സാറിനെ കാണാതാകുകയും നഹാസ് പെണ്‍കുട്ടികളെ ഉപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. ഇതിനിടെ പെണ്‍കുട്ടികള്‍ കംഫര്‍ട്ട് സ്റ്റേഷനിലെത്തി സ്‌കൂള്‍ യൂണിഫോം ധരിക്കുകയും ചെയ്തു. സ്‌കൂള്‍ വിട്ട് വന്ന സഹപാഠികള്‍ ഇവരെ കാണുകയും വിദ്യാര്‍ഥിനികളെ കാണാത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ സ്‌കൂളിലെത്തിയെന്നും പോലീസില്‍ പരാതി നല്‍കാന്‍ പോയിട്ടുണ്ടെന്നും അറിയിച്ചു.

സംഭവങ്ങള്‍ വീട്ടില്‍ അറിഞ്ഞാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തോര്‍ത്ത് സമീപത്തെ കടയില്‍ നിന്നും ശീതളപാനീയം വാങ്ങി കൈയില്‍ കരുതിയിരുന്ന  വിഷം കലര്‍ത്തി ഇരുവരും കുടിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. പെണ്‍കുട്ടി മരിച്ചതോടെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്.  
കടപ്പാട്: രാഷ്ട്രദീപിക

അഭിപ്രായങ്ങളൊന്നുമില്ല