Video Of Day

Breaking News

ധോനി ഇനി കീപ്പ് ചെയ്യില്ല, സഞ്ജുവിനെ വിക്കറ്റ് കീപ്പറാക്കി ധോനി കളിക്കുമോ?

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ മലയാളി താരം സഞ്ജു സാംസണ്‍ അന്തിമ ഇലവനില്‍ ഇടംപിടിക്കുമെന്ന് സൂചന. മിഡില്‍സെക്‌സിനെതിരേ നടന്ന സന്നാഹ മത്സരത്തില്‍ സഞ്ജുവിനെ വിക്കറ്റ് കീപ്പറായി ടീമില്‍ ഉള്‍പ്പെടുത്തിയതോടെ അദ്ദേഹം ഇംഗ്ലണ്ടിനെതിരേ അരങ്ങേറ്റം കുറിക്കുമെന്നാണ് ടീമിനോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം. സന്നാഹ മത്സരത്തില്‍ മഹേന്ദ്ര സിംഗ് ധോണി കളിക്കാന്‍ ഇറങ്ങിയിരുന്നില്ല. അതുകൊണ്ടുതന്നെ സഞ്ജു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി ഇടംപിടിക്കുകയായിരുന്നു.

അതേസമയം ആദ്യ ഏകദിനത്തില്‍ സ്‌പെഷലിസ്റ്റ് ബാറ്റ്‌സ്മാനായാകും സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തുകയെന്നാണ് റിപ്പോര്‍ട്ട്. മധ്യനിരയിലാകും കളിപ്പിക്കുക. സന്നാഹ മത്സരത്തില്‍ ആറു റണ്‍സിന് പുറത്തായെങ്കിലും വിക്കറ്റിനു പിന്നില്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ച്ത്. ഐപിഎല്ലിലെ മികച്ച പ്രകടനം സഞ്ജുവിന് തുണയാകും. രാഹുല്‍ ദ്രാവിഡിന്റെ പിന്തുണയും സഞ്ജുവിനെ ഇലവനില്‍ എത്താന്‍ സഹായിക്കുമെന്നാണ് കരുതുന്നത്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി പാഡണിഞ്ഞ സഞ്ജു 58 ശരാശരിയില്‍ 530 റണ്‍സ് അടിച്ചു കൂടിയിരുന്നു.

ഓസ്‌ട്രേലിയയില്‍ നടന്ന ചതുര്‍രാഷ്ട്ര ടൂര്‍ണമെന്റില്‍ ഇന്ത്യ എ ടീമിനൊപ്പം മികച്ച പ്രകടനം പുറത്തെടുത്തതും സഞ്ജുവിന് തുണയാകും. ടെസ്റ്റ് പരമ്പരയിലെ ദയനീയ പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ ഏകദിന പരമ്പരയില്‍ വന്‍ അഴിച്ചു പണിയുണ്ടായേക്കും. വരുന്ന ലോകകപ്പ് കൂടി മുന്‍പില്‍ കണ്ടാണ് 19 വയസുകാരനായ സഞ്ജുവിനെയും കരണ്‍ ശര്‍മ്മയേയും ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് സൂചന. കഷ്ടിച്ച് ആറു മാസമാണ് ലോകകപ്പിന് ശേഷിക്കുന്നത്.

അതിനു മുന്‍പ് 14 ഏകദിന മത്സരങ്ങളാണ് ഇന്ത്യക്ക് കളിക്കാന്‍ ലഭിക്കുന്നത്. അതുകൊണ്ടുതന്നെ ലോകകപ്പിനു മുന്‍പ് ടീമിന്റെ ഘടന ശരിയാകേണ്ടതുണ്ട്. ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും വിശ്വസിക്കാവുന്ന ഓപ്പണിംഗ് ജോഡിയല്ലെന്ന് ഇതിനോടകം തെളിയിച്ചുകഴിഞ്ഞു. മധ്യനിരയിലും പ്രശ്‌നങ്ങള്‍ പരിഹരിക്കാനുണ്ട്. ഓള്‍റൗണ്ടറായി രവീന്ദര്‍ ജഡേജ ഇനിയും കഴിവ് തെളിയിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഇനിയുള്ള ഏകദിന മത്സരങ്ങള്‍ ലോകകപ്പിനുള്ള മുന്നൊരുക്കം കൂടിയാകും.

അതിനിടെ ധോണി സ്‌പെലിസ്റ്റ് ബാറ്റ്‌സ്മാനായി കളിക്കുമെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. ടെസ്റ്റില്‍ ധോണിയുടെ വിക്കറ്റ് കീപ്പിംഗ് ഏറെ പഴി കേട്ട സാഹചര്യത്തിലാണിത്. പകരം സഞ്ജുവിന് കീപ്പിംഗ് ഗ്ലൗസുകള്‍ കൈമാറുമെന്നും ചില ദേശീയ മാധ്യമങ്ങള്‍ പറയുന്നു. എന്തായാലും 25ന് ബ്രിസ്‌റ്റോളില്‍ ആദ്യ മത്സരത്തിന് ടോസിടാന്‍ എത്തുമ്പോള്‍ ധോണിയുടെ കയ്യിലുള്ള കടലാസില്‍ സഞ്ജുവിന്റെ പേരുണ്ടാകുമോ എന്നാണ് മലയാളികള്‍ പ്രാര്‍ഥനയോടെ ഉറ്റുനോക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല