Video Of Day

Breaking News

നിധി മന്ത്രവാദം: സ്ത്രീയെ കൊലപ്പെടുത്തി പൂജാരിയും ഭാര്യയും പുഴയില്‍ തള്ളി

പുളിക്കല്‍: അരൂര്‍ നീരോല്‍പ്പില്‍ ശകുന്തള കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്ത ആന്തിയൂര്‍കുന്ന് ക്ഷേത്രത്തിലെ പൂജാരിയായ യുവാവ് കുറ്റസമ്മതം നടത്തിയതായി സൂചന. ഇയാളുടെ ഭാര്യയ്ക്കും കൊലപാതകത്തില്‍ പങ്കുള്ളതായാണ് വിവരം. കൊണ്ടോട്ടി പോലീസ് കൂടുതല്‍ തെളിവുകള്‍ കണ്ടെടുത്തു. സ്വര്‍ണവും പണവും തട്ടിയെടുക്കാനാണ് കൊലപാതകം നടത്തിയതെന്ന് കരുതുന്നു.
പുളിക്കല്‍ എ.എം.എം ഹൈസ്‌കൂളിലെ പാചകത്തൊഴിലാളിയായിരുന്ന ശകുന്തള(46) യെ കഴിഞ്ഞ 12 മുതലാണ് കാണാതായത്. 16ന് കുറ്റിയാടിപ്പുഴയില്‍ കരിമ്പനക്കയത്തിന് സമീപം ചാക്കില്‍കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

12ന് രാവിലെ ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞായിരുന്നു ശകുന്തള വീട്ടില്‍നിന്നിറങ്ങിയത്. അതുകൊണ്ടുതന്നെ ക്ഷേത്രം കേന്ദ്രീകരിച്ചായിരുന്നു പോലീസ് അന്വേഷണം. മൃതദേഹം കുറ്റിയാടിപ്പുഴയില്‍നിന്നും കണ്ടെത്തിയത് കുറ്റിയാടി സ്വദേശിയായ പൂജാരിലുള്ള സംശയം ബലപ്പെടുത്തിയിരുന്നു. കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത പൂജാരിയെ വിശദമായി ചോദ്യംചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചെന്നാണ് സൂചന.
ശകുന്തളയുടെ വീട്ടുവളപ്പില്‍ മറഞ്ഞിരിക്കുന്ന നിധി കണ്ടെത്താന്‍ പൂജ നടത്തുന്നതിന് കുറ്റിയാടിയിലെ വീട്ടിലേക്ക് ഇവരെ വരുത്തിയെന്നും പണവും സ്വര്‍ണവും സ്വന്തമാക്കാന്‍ കൊലനടത്തിയെന്നുമാണ് അനുമാനം.

ശകുന്തളയുടെ മൃതദേഹം പുഴയിലെത്തിക്കാന്‍ ഭാര്യയും സഹായിച്ചെന്നാണ് അറിയുന്നത്. ഇവര്‍ പോലീസ് നിരീക്ഷണത്തിലാണ്. ആന്തിയൂര്‍ക്കുന്നിലെ പൂജാരിയുടെ താമസസ്ഥലത്ത് പോലീസ് പരിശോധന നടത്തി. കുറ്റിയാടി സ്വദേശിയായ യുവാവ് ഒന്നരവര്‍ഷം മുമ്പാണ് ആന്തിയൂര്‍ക്കുന്ന് വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രത്തില്‍ പൂജാരിയായെത്തിയത്.

അഭിപ്രായങ്ങളൊന്നുമില്ല