Video Of Day

Breaking News

നീലച്ചിത്രം കാണാന്‍ മൊബൈല്‍ മോഷ്ടിച്ചു വിദ്യാര്‍ഥിയും സുഹൃത്തും അറസ്റ്റില്‍

ഇരിട്ടി: നീലച്ചിത്രം കാണാനായി മൊബൈല്‍ ഫോണ്‍ കടയുടെ പൂട്ടുതകര്‍ത്ത് കവര്‍ച്ച ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ വിദ്യാര്‍ഥിയേയും സുഹൃത്തിനേയും ജാമ്യത്തില്‍ വിട്ടു. വെളിമാനം സ്വദേശികളായ രണ്ടു പേരെയാണ് ഇരിട്ടി ഡിവൈഎസ്പി പി. സുകുമാരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏഴിനു പുലര്‍ച്ചെ കീഴ്പ്പള്ളി ചമയം മൊബൈല്‍ ഷോപ്പിന്റെ പൂട്ടു തകര്‍ത്താണ് കവര്‍ച്ച നടന്നത്. എട്ടു മൊബൈല്‍ ഫോണ്‍, ഹെഡ്‌സെറ്റുകള്‍, റീച്ചാര്‍ജ് കൂപ്പണുകള്‍ എന്നിവയാണ് മോഷണം പോയത്. കവര്‍ച്ചയ്ക്കു പിന്നില്‍ മാവോയിസ്റ്റുകളാകാമെന്ന പ്രചാരണത്തെ തുടര്‍ന്ന് കവര്‍ച്ച കണ്ടെത്താന്‍ പ്രത്യേക സ്ക്വാഡ് രൂപീകരിക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് കൗമാരക്കാര്‍ പിടിയിലായത്.

സംഭവത്തെക്കുറിച്ച് പോലീസിന്റെ വിശദീകരണം ഇങ്ങനെ; പിടിയിലായ പ്രതികള്‍ ഇരുവരും ആത്മാര്‍ഥ സുഹൃത്തുക്കളാണ്. നീലച്ചിത്രം കാണാനായി ആന്‍ഡ്രോയിഡ് ഫോണ്‍ തരപ്പെടുത്താനാണ് കവര്‍ച്ച പ്ലാന്‍ ചെയ്തത്. ഇരുവരും മിക്ക ദിവസവും പുലര്‍ച്ചെ ഓടാനെന്ന പേരില്‍ വീടുകളില്‍ നിന്നും പോകാറുണ്ട്്. ഈ സമയത്താണ് കവര്‍ച്ച പ്ലാന്‍ ചെയ്തത്. കീഴ്പ്പള്ളിയിലെ മൊബൈല്‍ ഷോപ്പ് കവര്‍ച്ച നടത്താനായി ഇരുവരും സൈക്കിളില്‍ കീഴ്പ്പള്ളിയിലെത്തി.  പൂട്ടു പൊളിക്കാനായി വെളിമാനം സ്കൂള്‍ പരിസരത്ത് കെട്ടിട നിര്‍മാണം നടക്കുന്നിടത്തുനിന്നും ഹാക്‌സോ ബ്ലെയിഡും, ഒരു കത്തിയും സംഘടിപ്പിച്ചു. ഇതുപയോഗിച്ച് കടയുടെ താഴ് അറുത്തു മുറിച്ച്് അകത്തു  കയറി കവര്‍ച്ച നടത്തുകയായിരുന്നു. ഇതില്‍ ഒരു സ്മാര്‍ട്ട് ഫോണ്‍ ഇരിട്ടിയില്‍ വില്‍പന നടത്തി. ബാക്കിയുള്ളവയില്‍ ഓരോന്ന് ഇരുവരും ഉപയോഗിക്കുകയും ബാക്കി ഫോണുകള്‍, ഹെഡ്‌ഫോണ്‍, റീ-ചാര്‍ജ് കൂപ്പണുകള്‍ എന്നിവ ഇരുവരും ചേര്‍ന്ന് പ്ലാസ്റ്റിക് കവറില്‍ കെട്ടി കുഴിച്ചിടുകയുമായിരുന്നു.

പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. ഇരിട്ടിയില്‍ ഒരു ഫോണ്‍ വിറ്റ് ലഭിച്ച പണം ഉപയോഗിച്ച് ഇരുവരും മംഗലാപുരത്ത് പോയി തിരിച്ചെത്തി. ട്രെയിനില്‍ ടിക്കറ്റെടുക്കാതെയാണ് പോയതെന്നും നീലച്ചിത്രം മംഗലാപുരത്ത് ലഭിക്കുമെന്നറിഞ്ഞാണ് തങ്ങള്‍ മംഗലാപുരത്തെത്തിയതെന്നും ഇവര്‍  പോലീസിനോട് പറഞ്ഞു. ഡിവൈഎസ്പിക്കു പുറമെ ഇരിട്ടി സിഐ വി.വി. മനോജ്, ആറളം എഎസ്‌ഐ പൈലി, എസ് പി സ്ക്വാഡിലെ റാഫി അഹമ്മദ്, പി വിനോദ് കുമാര്‍, മാത്യു ജോസ് എന്നിവര്‍ ചേര്‍ന്നാണ് ഇവരെ പിടികൂടിയത്.
കടപ്പാട്: രാഷ്ട്രദീപിക

അഭിപ്രായങ്ങളൊന്നുമില്ല