Video Of Day

Breaking News

കുടിച്ച് പൂസായി പള്ളിയില്‍ കക്കാന്‍ കയറിയ കള്ളന്‍ കുടുങ്ങി; പൊലീസിനെ വട്ടം കറക്കി

കോലഞ്ചേരി: മോഷണത്തിനായി പള്ളിയില്‍ കയറിയ കള്ളന്‍ മദ്യം കുടിച്ചു 'പൂസായതോടെ ഉള്ളില്‍ കുടുങ്ങി. പുറത്തെത്തിച്ചപ്പോള്‍ മറ്റൊരാള്‍ കൂടി അകത്തു കുടുങ്ങിയിട്ടുണ്ടെന്നു നുണ പറഞ്ഞ് പൊലീസിനെ ഇയാള്‍ വട്ടം കറക്കി.
സഭാ തര്‍ക്കത്തെ തുടര്‍ന്നു പൂട്ടിക്കിടക്കുന്ന കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയില്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് മാങ്ങാട്ടൂര്‍ ചക്കുങ്കല്‍ അജയകുമാറിനെ (32) കുടിച്ച് വെളിവില്ലാതെ കണ്ടെത്തിയത്. കാതോലിക്കേറ്റ് സെന്ററിലെ സിസിടിവിയില്‍ കള്ളന്‍ കയറുന്നതു ശ്രദ്ധയില്‍ പെട്ട ഭാരവാഹികള്‍ ഇയാളെ പിടികൂടാന്‍ പള്ളിയിലെത്തി. എന്നാല്‍ കുടിച്ചു തീരാറായ മദ്യക്കുപ്പിക്ക് സമീപം നിന്നു വിറയ്ക്കുന്ന നിലയിലാണ് ഇയാളെ പള്ളിക്കാര്‍ കണ്ടത്. തുടര്‍ന്നു പുത്തന്‍കുരിശ് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

കയറിയ വഴിയിലൂടെ തിരിച്ചിറങ്ങാന്‍ പൊലീസ് ഇയാളോട് ആവശ്യപ്പെട്ടു. അല്‍പം ലഹരിയിറങ്ങിയപ്പോള്‍ ഇയാള്‍ പൊലീസിന്റെ ആജ്ഞ അനുസരിച്ചു. തെക്കുവശത്തുള്ള ജനലിനു മുകളിലെ തകര്‍ന്ന വെന്റിലേറ്ററിലൂടെ പുറത്തിറങ്ങി. പൊലീസ് സ്‌റ്റേഷനിലേക്കു കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ മറ്റൊരാള്‍ കൂടി പള്ളിക്കകത്തു കുടുങ്ങിയിട്ടുണ്ടെന്ന് ഇയാള്‍ പറഞ്ഞു.

താക്കോലുമായി ഓര്‍ത്തഡോക്‌സ് വിഭാഗം ഭാരവാഹികള്‍ പള്ളി തുറക്കാനെത്തിയെങ്കിലും താക്കോല്‍ പഴുതില്‍ ആരോ ലോഹ വസ്തുക്കള്‍ തിരുകി വച്ചിരുന്നതിനാല്‍ വാതില്‍ തുറന്നില്ല. യാക്കോബായ വിഭാഗം ഭാരവാഹികളും വിശ്വാസികളും വിവരം അറിഞ്ഞ്
പള്ളിയിലെത്തി. പിന്നെ പള്ളി മുതലിനെ ചൊല്ലി വാക്കേറ്റമായി.

ഇതിനിടെ പള്ളിയുടെ അകത്തുള്ള രണ്ടാമനെ കണ്ടെത്താന്‍ പൊലീസ് കാര്യമായി ശ്രമിച്ചെങ്കിലും ഉള്ളില്‍ ആരെയും കണ്ടില്ല. കള്ളനാകട്ടെ 'ഡ്രാക്കുള സുരേഷ് കൂടി അകത്തുണ്ടെന്ന നിലപാടില്‍ ഉറച്ചു നിന്നു. ഒടുവില്‍ കള്ളന്‍ കയറിയ വഴിയിലൂടെ തന്നെ അകത്തു കയറാന്‍ പൊലീസ് തീരുമാനിച്ചു. കഷ്ടപ്പെട്ട് ഉള്ളില്‍ കടന്ന സിവില്‍ പൊലീസ് ഓഫിസര്‍ വേണുഗോപാല്‍ പള്ളിയകം അരിച്ചുപെറുക്കിയെങ്കിലും ആരെയും കണ്ടെത്താനായില്ല.

രണ്ടര മണിക്കൂര്‍ നീണ്ടുനിന്ന ഉദ്വേഗത്തിനൊടുവില്‍ കിട്ടിയ ആളുമായി സിഐ കെ.ആര്‍. മനോജിന്റെ നേതൃത്വത്തിലുള്ള പൊലീസ് മടങ്ങി. തന്നെ പിടിച്ച പൊലീസിന് തിരിച്ചു പണി കൊടുത്തതിന്റെ സംതൃപ്തിയോടെയായിരുന്നു അര വെളിവില്‍ അജയകുമാറിന്റെ സ്‌റ്റേഷന്‍ യാത്ര.

കടപ്പാട്: മനോരമ

അഭിപ്രായങ്ങളൊന്നുമില്ല