Video Of Day

Breaking News

ലൈംഗീകത ചര്‍ച്ചയാകാമെന്ന് അബ്ദുള്ളക്കുട്ടി, സെക്സ് കളിപ്പാട്ടങ്ങള്‍ ഭാര്യയ്ക്ക് പോലും അറിയില്ല

കണ്ണൂര്‍: ലൈംഗീകതയെ കുറിച്ചു സമൂഹത്തില്‍ ഉള്ളുതുറന്ന ചര്‍ച്ചയ്ക്കു സമയമായെന്നു കണ്ണൂര്‍ എം.എല്‍.എ എ.പി. അബ്ദുള്ളക്കുട്ടി. സെക്‌സ് ടൂറിസ്റ്റ് കേന്ദ്രമായ മക്കാവ് നഗരം ഭാര്യക്കും മക്കള്‍ക്കുമൊപ്പം സന്ദര്‍ശിച്ചശേഷം കണ്ടതും ചിന്തിച്ചതുമായ കാര്യങ്ങള്‍ ചേര്‍ത്തുവച്ചു പ്രസിദ്ധീകരിക്കുന്ന പുതിയ പുസ്തകത്തിലാണ് അബ്ദുള്ളക്കുട്ടിയുടെ കാഴ്ചപ്പാടുകളുള്ളത്. അടുത്തിടെ അബ്ദുള്ളക്കുട്ടി തന്നെ ഉപദ്രവിച്ചെന്ന സരിത എസ്. നായരുടെ പരാതി ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.

മലയാളികളുടെ കപട സദാചാരത്തിന്റെ മുഖംമൂടി വലിച്ചുകീറാനുള്ള ശ്രമമാണു പുസ്തകമെന്നാണ് അബ്ദുള്ളക്കുട്ടിയുടെ അവകാശവാദം. ''മറക്കാനാവാത്ത മക്കാവ് യാത്ര'' എന്ന പുസ്‌കം ഒമ്പതിന് െവെകിട്ടു അഞ്ചു മണിക്ക് കോഴിക്കോട് അളകാപുരിയില്‍ നടക്കുന്ന ചടങ്ങില്‍ പ്രകാശനം ചെയ്യും. ആല്‍ഫാവണാണു പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
ഞരമ്പുരോഗികള്‍ക്കും െലെംഗികജ്വരം ബാധിച്ചവര്‍ക്കുമായി ഇസ്ലാമിക രാഷ്ട്രങ്ങളില്‍ ആരംഭിച്ചതുപോലെയുള്ള നിശാക്ലബുകള്‍ ഇവിടെയും ആകാമെന്നും ചില വിദേശ രാജ്യങ്ങളിലുള്ളതുപോലെ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി സെക്‌സ് ടോയി ഷോപ്പുകള്‍ ആകാമെന്നും അബ്ദുള്ളക്കുട്ടി തന്റെ പുസ്തകത്തില്‍ പറയുന്നു.

മക്കാവ് നഗരത്തില്‍ സെന്റ് പോള്‍ സ്ട്രീറ്റ് മാര്‍ക്കറ്റിലെ ഷോപ്പിംഗിനിടെ സെക്‌സ് കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്ന ഒരു ഷോപ്പില്‍ സന്ദര്‍ശനം നടത്തിയ അനുഭവമാണ് അബ്ദുള്ളക്കുട്ടി പുസ്തകത്തില്‍ വിവരിക്കുന്നത്. മക്കളെ കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങള്‍ കിട്ടുന്ന ഷോപ്പിലേക്കയച്ചിട്ട് തിരിച്ചു വന്ന ഭാര്യ തനിക്ക് സെക്‌സ് ടോയീ ഷോപ്പില്‍ സന്ദര്‍ശിക്കാനുള്ള ആഗ്രഹം അബ്ദുള്ളക്കുട്ടിയെ അറിയിച്ചതും പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. എന്നാല്‍ ഭാര്യയും കുട്ടികളും സെക്‌സ് കളിപ്പാട്ടങ്ങള്‍ കാണാതെ മറച്ചുവെക്കുന്ന സ്വന്തം ചിന്തയില്‍ നിന്നാണ് അബ്ദുള്ളക്കുട്ടി മലയാളികളുടെ കപട സദാചാരത്തെ വിലയിരുത്തി തുടങ്ങുന്നത്.

യു.കെയിലും യു.എസ്.എ. യിലും കണ്ട സെക്‌സ് ടോയിസ് ഷോപ്പിനെക്കുറിച്ച് ഞാന്‍ വിശദമാക്കിയപ്പോള്‍ ഭാര്യക്ക് ചിരിയടക്കാനായില്ലെന്ന് അബ്ദുള്ളക്കുട്ടി എഴുതുന്നു. പുരുഷലിംഗത്തിന്റെയും സ്ത്രീലിംഗത്തിന്റെയും രൂപങ്ങള്‍ ഒറിജിനല്‍ എന്നേ തോന്നൂ. കൃത്രിമ ഭോഗങ്ങള്‍ക്ക് ഉതകുന്ന ബാറ്ററികള്‍ ഘടിപ്പിച്ച ഹൈടെക് ഉപകരണങ്ങള്‍. റബ്ബറില്‍ തീര്‍ത്ത ഊതി വീര്‍പ്പിക്കാവുന്ന ബലൂണ്‍ മാതൃകയിലുള്ള സ്ത്രീ പുരുഷ രൂപങ്ങള്‍-ഇങ്ങനെ സ്വയം ഭോഗത്തിനുള്ള െഹെടെക് ടോയിസുകളുടെ കലവറ. സെക്‌സ് വിഷയം സംബന്ധിച്ച് ഡോക്ടറായ എന്റെ ഭാര്യയുടെ സ്ഥിതി ഇതാണെങ്കില്‍ ഒരു ശരാശരി മലയാളി സ്ത്രീയുടെ സെക്‌സ് നോളജ് എന്തായിരിക്കുമെന്ന് ഞാനെന്റെ കെട്ട്യോളുടെ പെരുമാറ്റത്തില്‍ നിന്ന് വായിച്ചെടുത്തുവെന്നും അദ്ദേഹം എഴുതുന്നു. അഞ്ചു വയസുള്ള പിഞ്ചു കുഞ്ഞിനെ മുതല്‍ 85 വയസുള്ള മുത്തശ്ശിയെ വരെ പീഡിപ്പിക്കുന്ന മലയാളി ഞരമ്പുരോഗികള്‍ക്ക് വേണ്ടിയുള്ള ചികിത്സാ കേന്ദ്രങ്ങളായി നിങ്ങളുടെ സര്‍ക്കാരിനു പഞ്ചായത്തുകള്‍ തോറും സെക്‌സ് ടോയിസ് ഷോപ്പുകള്‍ തുടങ്ങികൂടെ എന്ന് ഭാര്യ ചോദിച്ചപ്പോള്‍ ഞാനും സ്തംബ്ധനായി, അതേകുറിച്ച് ആലോചിച്ചുവെന്ന് അബ്ദുള്ളക്കുട്ടി പുസ്തകത്തില്‍ സൂചിപ്പിക്കുന്നു.

നമ്മുടെ നാട്ടില്‍ സെക്‌സിനോടുള്ള സമീപനം വളരെ ഇടുങ്ങിയതാണെന്നും അബ്ദുള്ളക്കുട്ടി പറയുന്നു. പീഡനങ്ങള്‍ വര്‍ധിക്കാന്‍ കാരണം സെക്‌സിനെക്കുറിച്ച് അവബോധം ഉണ്ടാക്കിയെടുക്കാത്തതിന്റെ കുറവാണ്. ലൈംഗികതയെക്കുറിച്ച് കേരളീയ സമൂഹത്തില്‍ ഒരു ഉള്ളുതുറന്ന ചര്‍ച്ചക്ക് സമയമായി. ഇത്തരം കാര്യങ്ങള്‍ ജീവിത അജണ്ടയില്‍ ഉള്‍പ്പെടുത്താന്‍ മലയാളി തയ്യാറായില്ല. അതുകൊണ്ട് തന്നെ സദാചാരബോധത്തില്‍ നിന്ന് സദാചാരപോലീസിലേക്ക് കേരളം വളര്‍ന്നു.

നമ്മുടെ പാഠ്യപദ്ധതിയില്‍ സെക്‌സ് പഠനം ഉള്‍പ്പെടുത്തേണ്ട സമയമായി. സ്‌കൂളില്‍ വെച്ച് തന്നെ ശാസ്ത്രീയമായി അക്കാര്യങ്ങള്‍ പഠിപ്പിച്ചു തുടങ്ങണം. നമ്മുടെ ഗേള്‍സ്-ബോയ്‌സ് സ്‌കൂള്‍ രീതികള്‍ പാടെ ഒഴിവാക്കണം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം സ്‌കൂളുകള്‍ എന്ന രീതി ഒരു പരിഷ്‌കൃതസമൂഹത്തിന് യോജിച്ചതല്ല. ഞാന്‍ കോളേജില്‍ പഠിക്കുമ്പോള്‍ മനസ്സിലാക്കിയ ഒരു കാര്യം, ഇത്തരം സ്‌കൂളില്‍ നിന്ന് വരുന്നവരാണ് കൂടുതല്‍ ലൈംഗിക വൈകൃതങ്ങള്‍ പ്രകടിപ്പിക്കുന്നത് എന്നാണ്. കാരണം പത്തുകൊല്ലത്തോളം പരസ്പരം എതിര്‍ലിംഗത്തിലെ കുട്ടികളുമായി ഇടപഴകാതെയും സൗഹൃദം പങ്കുവെയ്ക്കാതെയും വളര്‍ന്നതിന്റെ തകരാറുകള്‍ ഇവരില്‍ ഉണ്ട്.
ഇന്ത്യയെക്കുറിച്ചും കേരളത്തെക്കുറിച്ചും സെക്‌സ് വിഷയത്തില്‍ വിദേശരാജ്യങ്ങളില്‍ നിലനില്‍ക്കുന്ന തെറ്റിധാരണകള്‍ നാം മാറ്റുന്നില്ലെങ്കില്‍ നമ്മുടെ ഭാവി ഇരുളടഞ്ഞതാവുമെന്നും അബ്ദുള്ളക്കുട്ടി ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തില്‍ നാം കണ്ടു പഠിക്കേണ്ടത് ഗള്‍ഫിലെ ഭരണാധികാരികളെയാണ്. ചില ഇസ്‌ലാമിക രാജ്യങ്ങളില്‍ നിശാ ക്ലബ്ബുകളും മദ്യഷാപ്പുകളും തുടങ്ങാന്‍ അവിടുത്തെ ഭരണാധികാരികള്‍ അനുമതി നല്‍കി. വിമര്‍ശനവുമായി ഒരുസംഘം മതപണ്ഡിതന്മാര്‍ രംഗത്ത് വന്നപ്പോള്‍ ഷെയ്ക്ക് പറഞ്ഞ മറുപടി ഇത് അര്‍മാദ രോഗികള്‍ക്കു വേണ്ടിയുള്ളതാണെന്നായിരുന്നു.

കേരളത്തിലെ നിലവിലുള്ള സ്ഥിതി വെച്ച് നമുക്കും പറയാം. ഞരമ്പുരോഗികള്‍ക്കും െലെംഗീകജ്വരം ബാധിച്ച അര്‍മാദ രോഗികള്‍ക്കും വേണ്ടി ഇതുപോലെ പ്രത്യേക ക്ലബ്ബുകള്‍ തുടങ്ങുവാന്‍ സമയമായിരിക്കുന്നു. അബ്ദുള്ളക്കുട്ടി പുസ്തകത്തില്‍ മുമ്പോട്ടുവെക്കുന്നു.
വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ മകന്‍ മക്കാവ് ദ്വീപ് പലതവണ സന്ദര്‍ശിച്ചുവെന്ന വാര്‍ത്ത പുറത്തു വന്നപ്പോഴാണ് മലയാളികള്‍ ഈ ദ്വീപിനെകുറിച്ച് ഏറെ അറിയുന്നത്. താനും മക്കാവില്‍ സന്ദര്‍ശനം നടത്തിയെന്ന് നിയമസഭയില്‍ പറഞ്ഞപ്പോള്‍ എല്ലാവരും പറഞ്ഞത് മക്കാവില്‍ പോയത് ഒരു കാരണവശാലും എഴുതിപോകരുതെന്നായിരുന്നു. എന്നാല്‍ യാത്രാപ്രിയനായ ഒരു മന്ത്രി മാത്രം പറഞ്ഞത് മക്കാവ് യാത്രയെകുറിച്ച് വിസ്തരിച്ച് എഴുതണമെന്നും പ്രചരിപ്പിക്കുന്ന തരത്തില്‍ െലെംഗിക അരാജകത്വം ഒന്നും അവിടെയില്ലെന്ന് സത്യം വിളിച്ചുപറയണമെന്നുമായിരുന്നുവെന്നും അബ്ദുള്ളക്കുട്ടി പുസ്തകത്തില്‍ പറയുന്നു.

സി.പി.എം എം.പിയായിരിക്കെ വൈത്തീശ്വരന്‍ കോവിലില്‍ സന്ദര്‍ശിച്ച് നാഡീ ജ്യോതിഷത്തെ കുറിച്ച് അബ്ദുള്ളക്കുട്ടി എഴുതിയത് പാര്‍ട്ടിക്കുള്ളില്‍ ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. സി.പി.എം. വിട്ട ശേഷം പാര്‍ട്ടിയുടെ നിലപാടുകളെ വിമര്‍ശിച്ചും പുസ്തകങ്ങള്‍ എഴുതി. സരിതാ വിവാദത്തില്‍ പെട്ട് പൊതുവേദിയില്‍ നിന്നും ഏറെകുറെ അപ്രത്യക്ഷനായ അബ്ദുള്ളക്കുട്ടി മറ്റൊരു വിവാദത്തിനു കൂടി തുടക്കമിട്ടാണ് മറ്റൊരു പുസ്തകവുമായി ഇപ്പോള്‍ സജീവമാകുന്നതും.
ചിത്രം: അബ്ദുള്ളക്കുട്ടിയും കുടുംബവും മക്കാവ് നഗരത്തില്‍
കടപ്പാട്: മംഗളം

അഭിപ്രായങ്ങളൊന്നുമില്ല