Video Of Day

Breaking News

മധുവിധു ആഘോഷിക്കാന്‍ ലോഡ്ജില്‍ മുറിയെടുത്ത കമിതാക്കള്‍ പിടിയില്‍, വിവാഹം കഴിപ്പിച്ചു

കൊട്ടാരക്കര: വിവാഹം നിശ്ചയിച്ചുറപ്പിച്ച കമിതാക്കള്‍  നേരത്തേ മധുവിധു ആഘോഷിക്കാന്‍ ലോഡ്ജില്‍ മുറിയെടുത്തുവെങ്കിലും പൊലീസ് റെയ്ഡില്‍ പിടിയിലായി. ചോദ്യം ചെയ്യലില്‍ സത്യം പുറത്തായതോടെ പൊലീസിന്റെ കാര്‍മ്മികത്വത്തില്‍ ഇന്ന് ഇരുവരെയും രജിസ്റ്റര്‍ വിവാഹം നടത്തിക്കാന്‍ തീരുമാനിച്ചു. കൊട്ടാരക്കര സബ് രജിസ്ട്രാര്‍ ഓഫീസിലാണ് വിവാഹം.

പന്തളം സ്വദേശികളായ 26കാരനെയും 21 കാരിയായ യുവതിയെയുമാണ്  ഇന്നലെ ഉച്ചയോടെ കൊട്ടാരക്കര ചന്തമുക്കിന് സമീപമുള്ള ലോഡ്ജില്‍ നിന്ന് കൊട്ടാരക്കര പൊലീസ് കസ്റ്റഡിയിലെടുത്തത്. ലോഡ്ജ് മാനേജരെയും കസ്റ്റഡിയിലെടുത്തിരുന്നു. ഇറാഖില്‍ ജോലി ചെയ്തുവന്നിരുന്ന യുവാവ് ഏതാനും ദിവസം മുന്‍പാണ് നാട്ടിലെത്തിയത്. യുവാവ് അടുത്ത അവധിക്ക് നാട്ടിലെത്തുമ്പോള്‍ വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നതാണെന്ന് ചോദ്യം ചെയ്യലില്‍ ഇരുവരും അറിയിച്ചു. വിവാഹം നിശ്ചയിച്ചുറപ്പിച്ചിട്ടുള്ളതിനാല്‍ ബന്ധുക്കളുടെ അനുമതിയോടെ രാവിലെ തങ്ങള്‍ കറങ്ങാനിറങ്ങിയതാണെന്നും ഇവര്‍ പറഞ്ഞു.  ഉച്ചയോടെ ഇരുവരും ലോഡ്ജിലേക്ക് കയറുന്നത് കണ്ട ചിലര്‍ പൊലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പടെയുള്ളവ വാങ്ങിവച്ചശേഷമാണ് ലോഡ്ജില്‍ ഇവര്‍ക്ക് മുറി നല്‍കിയത്. എന്നാല്‍ അധികം വൈകാതെ പൊലീസ് ലോഡ്ജ് റെയ്ഡ് നടത്തുകയും ഇരുവരെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

തങ്ങള്‍ വിവാഹം ഉറപ്പിച്ചവരാണെന്ന് പറഞ്ഞപ്പോള്‍ ബന്ധുക്കളെ വിളിച്ചുവരുത്താന്‍ പൊലീസ് അറിയിച്ചു. സന്ധ്യയോടെ ഇരുവരുടെയും മാതാപിതാക്കള്‍ സ്‌റ്റേഷനിലെത്തി. പിന്നീട് ബന്ധുക്കളും പൊലീസും ചേര്‍ന്നുണ്ടാക്കിയ ധാരണ പ്രകാരമാണ് ഇന്ന് കൊട്ടാരക്കര സബ് രജിസ്ട്രാര്‍ ഓഫീസില്‍ വച്ച് വിവാഹം രജിസ്റ്റര്‍ ചെയ്യാനുള്ള തീരുമാനമെടുത്തത്. ധാരണയുടെ അടിസ്ഥാനത്തില്‍ യുവതിയെ ഇന്നലെ ബന്ധുക്കള്‍ക്കൊപ്പം വിട്ടു. ഇന്ന് രാവിലെ വിവാഹത്തിനുള്ള അത്യാവശ്യ തയ്യാറെടുപ്പുകളുമായി എത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.
കടപ്പാട്: കേരളാ കൌമുദി

അഭിപ്രായങ്ങളൊന്നുമില്ല