Video Of Day

Breaking News

27 ആം രാവില്‍ പുരാതനക്ഷേത്രം ഹിന്ദുക്കള്‍ക്ക് നല്‍കി ഫാത്തിമയുടെ സ്‌നേഹസക്കാത്ത്‌

ആനക്കര: പുണ്യ റംസാന്‍ മാസത്തിലെ 27-ാം രാവുദിനം സ്‌നേഹസക്കാത്തിലൂടെ ഫാത്തിമ അവിസ്മരണീയമാക്കി. മണ്ണിനോടുള്ള കൊതിയും അന്യമത വിദ്വേഷവും തഴച്ചുവളരുന്ന കാലത്ത് സ്വന്തം സ്ഥലത്തെ പുരാതനക്ഷേത്രം വിശ്വാസികള്‍ക്ക് സൗജന്യമായി നല്‍കിയാണ് കൊഴിക്കര പുലാക്കല്‍ മറയങ്ങാട്ടില്‍ ഫാത്തിമ (68) മാതൃകയായത്.

ദശാബ്ദങ്ങള്‍ക്കുമുമ്പാണ് ഫാത്തിമയുടെ ഭര്‍തൃപിതാവ് മരക്കാര്‍, കൊഴിക്കര മാധവന്‍ നായരില്‍നിന്ന് 75 സെന്റ് സ്ഥലം വാങ്ങിയത്. ഈ പറമ്പില്‍ ഒരു അമ്പലവുമുണ്ടായിരുന്നു. തുടര്‍ന്ന്, ഈ സ്ഥലം ഫാത്തിമയ്ക്കും കുടുംബത്തിനും സ്വന്തമായെങ്കിലും ദേവാലയം തകര്‍ന്നുവീഴാതെ പരിപാലിക്കാന്‍ ഫാത്തിമ തയ്യാറായി. മതാചാരങ്ങളില്‍ കടുകിട വിട്ടുവീഴ്ച ചെയ്യാത്ത ഫാത്തിമയും മക്കളായ മൂസക്കുട്ടി, കുഞ്ഞുമരക്കാര്‍, കദീജ എന്നിവരും ക്ഷേത്രം നശിപ്പിച്ചുകളയാന്‍ തയ്യാറായില്ല.

കൊഴിക്കരക്കാരായ ഹിന്ദുമതവിശ്വാസികള്‍ക്ക് ഈ ക്ഷേത്രത്തില്‍ ആരാധന പുനരാരംഭിക്കണമെന്ന മോഹമുണ്ടെന്നറിഞ്ഞ ഉടന്‍തന്നെ വേണ്ടതുചെയ്യാന്‍ ഫാത്തിമ മക്കളോട് ആവശ്യപ്പെട്ടു. 75 സെന്റ് പറമ്പിന്റെ നടുവിലാണ് അമ്പലമെങ്കിലും അമ്പലം നില്‍ക്കുന്ന സ്ഥലവും അങ്ങോട്ടുള്ള വഴിയും ഈ കുടുംബം ഹിന്ദുമതവിശ്വാസികള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചു.

സക്കാത്ത് നല്‍കുന്ന പുണ്യദിനത്തില്‍ ഫാത്തിമ തന്റെ സമ്മതം നാട്ടുകാരെ അറിയിച്ചു. വ്രതശുദ്ധിയുടെ കര്‍ക്കടകത്തില്‍ ഫാത്തിമയുടെ സമ്മാനം കൊഴിക്കരയിലെ ഹിന്ദുമത വിശ്വാസികള്‍ക്ക് ഹൃദ്യാനുഭവമായി.
കടപ്പാട്: മാതൃഭൂമി

അഭിപ്രായങ്ങളൊന്നുമില്ല