Video Of Day

Breaking News

ഡിജിപി ബലാത്സംഗത്തിനിരയാക്കി; നീതിക്കായി വനിതാ എസ്‌ഐ ഫേസ്‌ബുക്കില്‍

മീററ്റ്‌: ഉന്നതോദ്യോഗസ്‌ഥന്റെ ബലാത്സംഗത്തിനിരയായ വനിതാ എസ്‌ ഐ സഹപവ്രര്‍ത്തകരുടെ അവഗണനയെ തുടര്‍ന്ന്‌ പരാതിയുമായി ഫേസ്‌ബുക്കില്‍. പോലീസ്‌ ട്രെയിനിംഗ്‌ സ്‌കൂളില്‍ സൈബര്‍ ക്രൈം വിഭാഗത്തില്‍ പരിശീലനം നേടിയ ഉത്തര്‍പ്രദേശ്‌ പോലീസിലെ വനിതാ സബ്‌ ഇന്‍സ്‌പെക്‌ടറാണ്‌ സാമൂഹ്യസൈറ്റുവഴി നാട്ടുകാരുമായി സംവദിക്കാന്‍ തയ്യാറായത്‌. തന്നെ ലൈംഗികമായി ശല്യപ്പെടുത്തുന്ന ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്‌ഥനെതിരേ നല്‍കിയ പരാതി സഹപ്രവര്‍ത്തകര്‍ തന്നെ മുക്കിയ സാഹചര്യത്തിലാണ്‌ ഈ സാഹസം.

പോലീസുകാരിയുടെ ഫേസ്‌ബുക്ക്‌ പേജിന്‌ ആദ്യ ദിനം തന്നെ വമ്പന്‍ സ്വീകരണമാണ്‌ കിട്ടിയത്‌. തിങ്കളാഴ്‌ച പേജ്‌ തുടങ്ങിയപ്പോള്‍ തന്നെ ഫോളോവേഴ്‌സ് 5,377 ആയി. താന്‍ സമര്‍പ്പിച്ച സ്‌ത്രീപീഡന പരാതിയില്‍ സഹപ്രവര്‍ത്തകരായ പോലീസുകാര്‍ തന്നെ അന്വേഷണത്തില്‍ കൃത്രിമത്വം കാണിക്കുന്നതായി മനസ്സിലാക്കിയതോടെയാണ്‌ പരാതിയുമായി സോഷ്യല്‍ മീഡിയ വഴി ജനങ്ങള്‍ക്ക്‌ മുന്നിലേക്ക്‌ പോകാന്‍ ഒരുങ്ങിയതെന്നും തന്റെ പരാതി കേള്‍ക്കാന്‍ പോലും സഹപ്രവര്‍ത്തകര്‍ തയ്യാറായില്ലെന്നും ഇവര്‍ പറഞ്ഞു.

കഴിഞ്ഞ ഏപ്രില്‍ 23 ന്‌ ഡിഐജി ഓഫീസിലേക്ക്‌ വിളിച്ചു വരുത്തി വനിതാ ഉദ്യോഗസ്‌ഥയ്‌ക്ക് അശ്‌ളീലം എഴുതിയ ഒരു പേപ്പര്‍ നീട്ടി. ആദ്യം പകച്ചു പോയെങ്കിലും പേപ്പര്‍ വലിച്ചുകീറി ഓഫീസറുടെ മുഖത്തേക്ക്‌ വലിച്ചെറിഞ്ഞായിരുന്നു പ്രതികരിച്ചത്‌. പിന്നാലെ ഉന്നതോദ്യോഗസ്‌ഥന്‍ കീഴുദ്യോഗസ്‌ഥയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ഒരു വിധത്തില്‍ മുറിയില്‍ നിന്നും രക്ഷപെട്ടോടുകയുമായിരുന്നു. പിന്നീട്‌ പോലീസുകാരി ഇക്കാര്യത്തില്‍ നല്‍കിയ പരാതി സഹപ്രവര്‍ത്തകരായ മേലുദ്യോഗസ്‌ഥര്‍ തന്നെ ചവറ്റുകൊട്ടിയില്‍ എറിഞ്ഞതായും അവര്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.

സ്വന്തം വനിതാഓഫീസര്‍മാരെ തന്നെ ബലാത്സംഗം ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ ഉത്തര്‍പ്രദേശ്‌ പോലീസില്‍ നിന്നും കൂടുതല്‍ എന്തു പ്രതീക്ഷിക്കാനെന്നും പോലീസ്‌ അക്കാദമിയില്‍ ഉന്നതവിജയം നേടിയ വനിതാ ഓഫീസര്‍ കുറിച്ചിട്ടുണ്ട്‌. എന്തായാലും കേസിന്റെ വിശദാംശങ്ങളുമായി ഓണ്‍ലൈനിലേക്ക്‌ ഇറങ്ങിയ വനിതാപ്പോലീസുകാരിക്ക്‌ വലിയ ശ്രദ്ധയാണ്‌ കൈവന്നിരിക്കുന്നത്‌. വനിതാ എസ്‌ ഐ യ്‌ക്ക് നീതികിട്ടണമെന്നാണ്‌ ലൈക്ക്‌ ചെയ്‌ത ഭൂരിഭാഗത്തിന്റെയും അഭിപ്രായം. ഇതോടെ ഉത്തര്‍പ്രദേശ്‌ പോലീസ്‌ കേസ്‌ എങ്ങിനെ കൈകാര്യം ചെയ്യണമെന്ന്‌ അറിയാന്‍ കഴിയാത്ത അവസ്‌ഥയിലായിട്ടുണ്ട്‌.

അഭിപ്രായങ്ങളൊന്നുമില്ല