Video Of Day

Breaking News

സ്കൂട്ടര്‍ ദമ്പതികളുടെ തട്ടിപ്പ്; ആദ്യം സൗഹൃദം പിന്നീട് മയക്കുമരുന്ന് നല്‍കി തട്ടിപ്പ്; പോലീസിന്റെ തന്ത്രത്തിനു മുന്നില്‍ കുടങ്ങി യുവാവും യുവതിയും

ആലപ്പുഴ: സ്കൂട്ടറില്‍ ദമ്പതികള്‍ ചമഞ്ഞെത്തി സ്ത്രീകളോട് സൗഹൃദം സ്ഥാപിക്കുകയും പിന്നീട് മയക്കുമരുന്ന് കലര്‍ന്ന ഭക്ഷണം നല്കി മയക്കി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന് വിലസിയിരുന്ന യുവാവിനെയും യുവതിയെയും പിടികൂടാന്‍ കഴിഞ്ഞത് പോലീസിന്റെ തന്ത്രപൂര്‍വമായ അന്വേഷത്തെത്തുടര്‍ന്ന്. ഈ മാസം ആദ്യമാണ് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ഇരുചക്രവാഹനത്തിലെത്തി ദമ്പതികളെന്ന് വ്യാജേന കൊല്ലം പുത്തൂര്‍ പാങ്ങോട് പുഷ്പമംഗലത്ത് വീട്ടില്‍ ദില്‍ജിത്തും (കണ്ണന്‍-23), കോട്ടയം കുമ്മനം പാതിരാബ്രിഡ്ജ് അരങ്കത്ത് വീട്ടില്‍ ഗീതയും (സംഗീത -38) ചേര്‍ന്ന് സ്വര്‍ണാഭരണങ്ങളും പണവും കര്‍ന്നത്. നീലംപേരൂരിലെ വീട്ടമ്മയെ ആക്രമിച്ചും വായില്‍ തുണി തിരുകയും എട്ടുപവനും പണവും ഇരുവരും ചേര്‍ന്ന് കവര്‍ന്നിരുന്നു. കവര്‍ച്ചയ്ക്കിരയായവരില്‍ നിന്നും ലഭിച്ച് സൂചനകളുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.

യുവതിയുടെ കൈയില്‍ പ്ലാസ്റ്ററുണ്ടെന്നും വാഹനത്തിന്റെ നിറം പച്ചയാണെന്നും കവര്‍ച്ചയ്ക്കിരയായവര്‍ മൊഴി നല്കിയിരുന്നു. നീലം പേരൂരിലെ മോഷണത്തിന്റെ അടിസ്ഥാനത്തില്‍ പുളിങ്കുന്ന് സിഐയുടെ നിര്‍ദേശപ്രകാരം കൈനടി എസ്‌ഐ ഏലിയാസ് ജോര്‍ജും സംഘവും ഇരുവരെയും കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു. ജില്ലയിലും സമീപ ജില്ലയിലും സമാനരീതിയില്‍ നടത്തിയ മോഷണങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് ഇരുവരെയും പോലീസ് സംഘത്തിന് തിരിച്ചറിയാന്‍ സാധിച്ചത്. ഈ വര്‍ഷം ആദ്യം കുമരകത്ത് ഇവര്‍ ഇത്തരത്തില്‍ മോഷണം നടത്തിയിരുന്നു. കോട്ടയം ചിങ്ങവനം സ്വദേശിയോട് സൗഹൃദം ഭാവിച്ചെത്തി പണവും സ്വര്‍ണവും കവര്‍ന്ന സംഭവവും അന്വേഷണ സംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. തട്ടിപ്പിനിരയായ ആളില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴാണ് ദില്‍ജിത്തും ഗീതയുമാണ് തട്ടിപ്പിനുപിന്നിലെന്ന് മനസിലായത്. പിന്നീട് ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങളാണ് പോലീസ് സംഘം നടത്തിയത്.

 ഇതിനിടയില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം ആലപ്പുഴയിലെ സെക്കന്‍ഡ് ഹാന്‍ഡ് വാഹനവില്പന കേന്ദ്രത്തില്‍ വച്ചശേഷം കാര്‍ വാങ്ങിയതായി വിവരം ലഭിച്ചു. പിന്നീട് ഇരുചക്രവാഹനമെടുക്കാന്‍ ദില്‍ജിത്തെത്തുമ്പോള്‍ ഇയാളെ പിടികൂടാനുള്ള പദ്ധതികളും പോലീസ് ആവിഷ്ക്കരിക്കുകയായിരുന്നു. ദില്‍ജിത്തിനെ ആലപ്പുഴയില്‍ നിന്നും ഗീതയെ തിരുവല്ലയില്‍ നിന്നുമാണ് പിടികൂടിയത്. ആലപ്പുഴ ജില്ലയിലെ കേസുകള്‍ കൂടാതെ വൈക്കം, അടൂര്‍, ആറന്മുള, കോയിപ്രം തുടങ്ങിയ സ്ഥലങ്ങളിലും സമാനമായ രീതിയില്‍ ഇരുവരും ചേര്‍ന്ന് മോഷണം നടത്തിയിട്ടുള്ളതായി പോലീസ് പറഞ്ഞു. 2013 മുതല്‍ ദില്‍ജിത്തിനോടൊപ്പം കഴിഞ്ഞുവരുകയാണ് ഗീത. പ്രായമായ സ്ത്രീകളായിരുന്നു ഇവരുടെ പ്രധാനയിരകള്‍. മോഷ്ടിക്കുന്ന സ്വര്‍ണവും പണവുമുപയോഗിച്ച് ആഡംബരജീവിതമായിരുന്നു നയിച്ചിരുന്നതെന്നും ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല