Video Of Day

Breaking News

മുസ്ലിം ബഹുഭാര്യത്വവും പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ വിവാഹം കഴിക്കലും ത്വലാഖും നിയമവിരുദ്ധമാക്കും

മുംബൈ: മുസ്ലിം വ്യക്‌തിനിയമം ക്രോഡീകരിക്കുന്നതിന്റെ ഭാഗമായി സമര്‍പ്പിച്ച ഡ്രാഫ്‌റ്റില്‍ ബഹുഭാര്യത്വവും പുരുഷന്‌ വാക്കാലുള്ള വിവാഹമോചനത്തിന്‌ അനുവദിക്കുന്ന ത്വലാഖും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിയമവിരുദ്ധമാക്കാന്‍ നിര്‍ദ്ദേശം. ഇന്ത്യയിലെ മുസ്ലിം സ്‌ത്രീകളുടെ അവകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ഭാരതീയ മഹിളാ മുസ്ലിം ആന്തോളന്‍ (ബിഎംഎംഎ) എന്ന സംഘടനയുടെ നേതൃത്വത്തിലാണ്‌ ഡ്രാഫ്‌റ്റ് തയ്യാറാക്കിയിരിക്കുന്നത്‌. ഇന്ത്യയിലെ വ്യത്യസ്‌ത സംസ്‌ഥാനങ്ങളില്‍ വ്യത്യസ്‌ത തട്ടിലുള്ള മുസ്ലിംകളുമായി നേരിട്ട്‌ നടത്തിയ അഭിമുഖങ്ങളിലൂടെയും സര്‍വേയിലൂടെയും ഓപ്പണ്‍ ഫോറങ്ങളിലൂടെയുമാണ്‌ സംഘടന മുസ്ലിം വ്യക്‌തി നിയമം ക്രോഡീകരിക്കുന്നതിനുള്ള ഡ്രാഫ്‌റ്റ് തയ്യാറാക്കിയിരിക്കുന്നത്‌.

മുസ്ലിം സമുദായത്തില്‍ പുരുഷന്‌ നാലു വിവാഹത്തിനു വരെ അനുമതിയുണ്ടെങ്കിലും ഇതിനെ അനുകൂലിക്കുന്ന സ്‌ത്രീകള്‍ വളരെ കുറവാണെന്ന്‌ ബിഎംഎംഎ സഹസ്‌ഥാപകയായ നൂര്‍ജഹാന്‍ സഫിയ നിയാസ്‌ പറയുന്നു. ഭാര്യയ്‌ക്ക് ഗര്‍ഭധരണത്തിനുള്ള ശേഷിയില്ലാത്ത സാഹചര്യത്തില്‍ ഭര്‍ത്താവ്‌ മറ്റൊരു വിവാഹം കഴിക്കുന്നതിനെ കുറിച്ച്‌ ചോദിച്ചപ്പോഴും 'ഇല്ല, ഒരു കാരണവശാലും രണ്ടാം ഭാര്യയെ അംഗീകരിക്കാനാവില്ല. ഒരു സ്‌ത്രീയും തന്റെ ഭര്‍ത്താവിനെ മറ്റൊരു സ്‌ത്രീയുമായി പങ്കുവെക്കാന്‍ ആഗ്രഹിക്കില്ല' എന്നായിരുന്നു ഭൂരിഭാഗം പേരുടെയും മറുപടിയെന്ന്‌ നൂര്‍ജഹാന്‍ വ്യക്‌തമാക്കുന്നു.

പതിനെട്ട്‌ വയസ്സ്‌ തികയുന്നതിനു മുമ്പേ പെണ്‍കുട്ടികളെ വിവാഹം കഴിപ്പിക്കുന്നതിനെ കുറിച്ചും സ്‌ത്രീകളില്‍ നിന്ന്‌ ശക്‌തമായ പ്രതികരണമാണ്‌ ഉയര്‍ന്നതെന്നും സംഘടന പറയുന്നു. ദരിദ്രരായ സ്‌ത്രീകള്‍ ഇതിനെതിരെ ശക്‌തമായ നിലപാടാണ്‌ എടുത്തത്‌. വിവാഹപ്രായം 21 വയസ്സാക്കണമെന്നു വരെ ചിലര്‍ വാദിച്ചു എന്നാല്‍ മാത്രമേ തങ്ങളുടെ പെണ്‍മക്കള്‍ക്ക്‌ ബിരുദമെങ്കിലും നേടി തങ്ങളുടെ അവസ്‌ഥയില്‍ നിന്നും മോചനം നേടാനാകൂ എന്നും ഇവര്‍ പറയുന്നു.

അതേസമയം മധ്യവര്‍ഗ മുസ്ലിംകളില്‍ നിന്നും അല്‍പം വ്യത്യസ്‌തമായ നിലപാടാണ്‌ കാണാനാകുന്നതെന്ന്‌ സംഘടന വെളിപ്പെടുത്തുന്നു. അവരില്‍ ചിലര്‍ പെണ്‍കുട്ടികളെ നേരത്തേ വിവാഹം കഴിപ്പിക്കുന്നതില്‍ തെറ്റില്ലെന്നു കരുതുന്നു. അമേരിക്കയില്‍ നിന്നു തിരിച്ചെത്തിയ ഹൈദരാബാദിലെ ഒരു സ്‌ത്രീ ആണ്‍കുട്ടിയുടെ വിവാഹപ്രായവും 18 ആക്കണമെന്ന്‌ വാദിച്ചു. കര്‍ണാടകയിലെ ഒരു വക്കീല്‍ പെണ്‍കുട്ടി ഋതുമതിയായാല്‍ വിവാഹം കഴിപ്പിക്കാമെന്ന അഭിപ്രായമാണ്‌ പ്രകടിപ്പിച്ചത്‌. മധ്യവര്‍ഗത്തിന്റെ നിലപാടുകളെ സംബന്ധിച്ച ഉദാഹരണങ്ങള്‍ സംഘടന എടുത്തു കാണിക്കുന്നു.

അതേസമയം മധ്യവര്‍ഗ മുസ്ലിംകളിലെയും ഭൂരിഭാഗവും പ്രത്യേകിച്ച്‌ സ്‌ത്രീകള്‍ ബഹുഭാര്യത്വവും പ്രായപൂര്‍ത്തിയ്‌ക്ക് മുമ്പുള്ള വിവാഹത്തിനും എതിരാണെന്നും സംഘടന വ്യക്‌തമാക്കുന്നു. പാവപ്പെട്ടവരെ അപേക്ഷിച്ച്‌ മധ്യവര്‍ഗത്തെ ശരീഅത്ത്‌ നിയമങ്ങളും ഖാസിമാരുടെ നിര്‍ദ്ദേശങ്ങളും കാര്യമായി ബാധിക്കാത്തതാണ്‌ ഇവര്‍ ശരീഅത്ത്‌ നിയമത്തോട്‌ കൂടുതല്‍ അനുഭാവം പുലര്‍ത്താന്‍ കാരണമെന്നും വിദഗ്‌ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ചിലര്‍ സമുദായത്തിലെ നിലനില്‍പിനെ കരുതിയും എതിര്‍പ്പ്‌ പ്രകടിപ്പിക്കുന്നുണ്ട്‌.

1937-ല്‍ ബ്രിട്ടീഷുകാരുടെ കാലത്ത്‌ നിര്‍മിച്ച മുസ്ലിം വ്യക്‌തി നിയമമാണ്‌ രാജ്യത്ത്‌ നിലനില്‍ക്കുന്നത്‌. മുസ്ലിം വിവാഹ നിയമമാവട്ടെ 1939-ല്‍ നിര്‍മിച്ചതും. മുസ്ലിം രാഷ്‌ട്രങ്ങള്‍ ഉള്‍പ്പെടെ പല രാജ്യങ്ങളിലും നിയമങ്ങളി കാലാനുസൃതമായ മാറ്റങ്ങള്‍ വന്നിട്ടും ഇന്ത്യയില്‍ ഇന്നു പഴയ നിയമങ്ങള്‍ തന്നെ തുടരുകയാണ്‌. ശരീഅത്ത്‌ നിയമങ്ങള്‍ ദൈവികമാണെന്നും നാല്‌ നിയമ സംഹിതകളില്‍ ഏതാണ്‌ ശരിയെന്നു പറയുക അസാധ്യമാണെന്നുമുള്ള കടുംപിടുത്തമാണ്‌ ക്രോഡീകരണത്തെ അന്ധമായി എതിര്‍ക്കാനുള്ള കാരണമെന്നും ബിഎംഎംഎ പറയുന്നു. ഇത്‌ ഏകീകൃത സിവില്‍ കോഡിലേക്ക്‌ നയിക്കുമോ എന്ന ഭയവും സംഘടനാ മേധാവികള്‍ക്കുണ്ട്‌.

സ്‌ത്രീകള്‍ക്ക്‌ ഏറ്റവും കൂടുതല്‍ സ്വാതന്ത്ര്യങ്ങള്‍ അനുവദിച്ച മതമാണ്‌ ഇസ്ലാമെന്നും വിവാഹപ്രായം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നിര്‍ദ്ദേശങ്ങളെ അനുകൂലിക്കുന്ന ഖുര്‍ആനിക സൂക്‌തങ്ങളും ഡ്രാഫ്‌റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഭാരതീയ മഹിളാ മുസ്ലിം ആന്തോളന്‍ വ്യക്‌തമാക്കുന്നു. നീണ്ട ഏഴു വര്‍ഷങ്ങള്‍ നടത്തിയ പരിശ്രമങ്ങള്‍ക്ക്‌ ശേഷമാണ്‌ ഡ്രാഫ്‌റ്റ് സമര്‍പ്പിച്ചിരിക്കുന്നത്‌. നിരവധി പ്രതിസന്ധികളെ തരണം ചെയ്‌താണ്‌ തങ്ങള്‍ നിയത്തിനുള്ള കരട്‌ സമര്‍പ്പിച്ചിരിക്കുന്നതെന്ന്‌ നൂര്‍ജഹാന്‍ വെളിപ്പെടുത്തി. ഓപ്പണ്‍ ഫോറങ്ങളില്‍ വ്യക്‌തിപരമായ അധിക്ഷേപങ്ങള്‍ വരെ നേരിടേണ്ടി വന്നിട്ടുണ്ടെന്ന്‌ ഇവര്‍ പറയുന്നു.

മുസ്ലിം വ്യക്‌തി നിയമം ക്രോഡീകരിക്കുന്നതിനുള്ള കരട്‌ സമര്‍പ്പിച്ചെങ്കിലും ഇനിയും പല കടമ്പകളും കടന്നു വേണം ഇത്‌ നിയമമാകാന്‍. തങ്ങള്‍ കരട്‌ സമൂഹത്തിന്റെ ചര്‍ച്ചയ്‌ക്കായി സമര്‍പ്പിക്കുകയാണന്നും തങ്ങളെ സംബന്ധിച്ച്‌ ഇതിന്റെ ഫലം വളരെ പ്രധാനമാണെന്നും നൂര്‍ജഹാന്‍ പറയുന്നു.
കടപ്പാട്: മംഗളം

അഭിപ്രായങ്ങളൊന്നുമില്ല