Video Of Day

Breaking News

അന്യമതത്തിലെ യുവാവിനെ പ്രണയിച്ച മുസ്ലിം യുവതിക്കും മന്ത്രവാദിയുടെ പീഡനം

കരുനാഗപള്ളി: വിഷാദരോഗം മാറ്റാനുള്ള മന്ത്രവാദത്തിനിടെ തഴവയില്‍ യുവതി മരിച്ച സംഭവത്തിനുപിന്നാലെ പ്രണയം ഒഴിവാക്കാന്‍ മന്ത്രവാദം നടത്തിയതിനെതുടര്‍ന്ന്‌ ഗുരുതര പരുക്കുക്കേറ്റ ഇരുപത്തിയേഴുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊടിയൂര്‍ മടത്തിനാല്‍ കോളനിയിലെ യുവതിയാണ്‌ വ്യാജസിദ്ധന്റെ പീഡനത്തെതുടര്‍ന്ന്‌ തിരുവനന്തപുരം എസ്‌.എ.ടി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. ചികിത്സയില്‍ക്കഴിയുന്ന മുസ്ലീസമുദായത്തില്‍പ്പെട്ട യുവതി അന്യമതത്തില്‍പ്പെട്ട അയല്‍വാസിയുമായി പ്രണയത്തിലായിരുന്നു. പ്രണയത്തില്‍നിന്നകറ്റി മറ്റൊരു വിവാഹത്തിനു സമ്മതിപ്പിക്കാനാണു ബന്ധുക്കള്‍ സിദ്ധന്റെ സഹായം തേടിയത്‌. യുവതിയുടെ ശരീരത്തില്‍ ജിന്ന്‌ പ്രവേശിച്ചെന്നും ഇതൊഴിപ്പിച്ചാല്‍ മറ്റൊരു വിവാഹത്തിനു സമ്മതിപ്പിക്കുമെന്നും സിദ്ധന്‍ ഉറപ്പുനല്‍കി. ചികില്‍സയെ എതിര്‍ത്ത യുവതിക്ക്‌ ആഹാരത്തില്‍ മയക്കുമരുന്നു നല്‍കി.

ദിവസങ്ങളോളം അടച്ചിട്ട മുറിയില്‍ നടത്തിയ മന്ത്രവാദത്തിനൊടുവില്‍ അവശയായ യുവതിയെ കരുനാഗപള്ളി താലൂക്കാശുപത്രിയില്‍ പ്രവേശിച്ചെങ്കിലും നിലഗുരുതരമായതിനെത്തുടര്‍ന്ന്‌ എസ്‌.എ.ടി ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ആന്തരികാവയവങ്ങള്‍ക്കു ക്ഷതമേറ്റതായും അണുബാധയുണ്ടായതായും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്‌. മന്ത്രവാദത്തിനു പ്രതിഫലമായി അന്‍പതിനായിരം രൂപ സിദ്ധന്‍ കൈപ്പറ്റുകയും ചെയ്‌തു. സംഭവം പുറത്തറിഞ്ഞതോടെ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ യുവതിയുടെ ബന്ധുക്കളെ സമീപിച്ചെങ്കിലും സിദ്ധനെതിരേ പരാതിനല്‍കാന്‍ അവര്‍ തയാറായില്ല.

തഴവയില്‍ ക്രൂരമര്‍ദനമേറ്റാണ്‌ മന്ത്രവാദത്തിനിരയായ യുവതി മരിച്ചതെന്ന പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌ ലഭിച്ചിട്ടും മന്ത്രവാദിക്കെതിരേ പരാതിനല്‍കാന്‍ ബന്ധുക്കള്‍ ഇതുവരെ തയാറായിട്ടില്ല. ആലപ്പുഴയില്‍ നൂറനാട്‌ ആദിക്കാട്ടുകുളങ്ങര കേന്ദ്രീകരിച്ച്‌ അന്‍പതില്‍പ്പരം വ്യാജസിദ്ധന്‍മാരുണ്ടെന്നു പോലീസിനു വിവരം ലഭിച്ചു. ഇതിനിടെ തഴവയിലെ പെണ്‍കുട്ടിയെ പീഡിപ്പിച്ച പുരോഹിതനെ അറസ്‌റ്റു ചെയ്യണമെന്നാവശ്യപ്പെട്ടു വിവിധ സംഘടനകള്‍ രംഗത്തെത്തി.

കടപ്പാട്: മംഗളം

അഭിപ്രായങ്ങളൊന്നുമില്ല