Video Of Day

Breaking News

ഓച്ചിറയില്‍ പിടിയിലായ സിദ്ധന് ഇരുതലമൂരിയെ നല്‍കിയത് തമിഴ് സംവിധായകന്‍

ഓച്ചിറ: ബി. ഡി. എസിന് അഡ്മിഷന്‍ തരപ്പെടുത്തി നല്‍കാമെന്ന് വിശ്വസിപ്പിച്ച് മൂന്ന് പേരില്‍ നിന്നായി ആറര ലക്ഷം തട്ടിയ കേസില്‍ പിടിയിലായ  വ്യാജ സിദ്ധന്റെ പക്കല്‍ നിന്ന് കണ്ടെടുത്ത  ഇരുതല മൂരിയെ നല്‍കിയത് തമിഴ് സിനിമാ സംവിധായകനെന്ന്  മൊഴി. അഴീക്കല്‍ പറയിടത്ത് വീട്ടില്‍ വിജയന്‍ സ്വാമി എന്ന വിജയലാല്‍ (38) ആണ്   തട്ടിപ്പ് കേസില്‍ ഇന്നലെ ഓച്ചിറ പൊലീസിന്റെ പിടിയിലായത്. എസ്.ഐ വിനോദിന്റെ നേതൃത്വത്തില്‍ ഇയാളെ ചോദ്യം ചെയ്തപ്പോഴാണ്   തനിക്ക് റോളുള്ള തമിഴ്‌സിനിമയുടെ സംവിധായകന്‍ സമ്മാനിച്ചതാണ് ഇരുതലമൂരിയെന്ന് ഇയാള്‍ വെളിപ്പെടുത്തിയത്. എന്നാല്‍ പൊലീസിന് ഇത് സ്ഥിരീകരിക്കാനായിട്ടില്ല.

രണ്ട് ദിവസം മുമ്പാണ്  ആലപ്പുഴ രജിസ്‌ട്രേഷനുള്ള ഇന്‍ഡിക്ക കാറില്‍ ആന്ധ്രയില്‍  നിന്ന് ഇരുതലമൂരിയെ ഇയാള്‍ ഓച്ചിറയിലെത്തിച്ചത്. മന്ത്രവാദത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തിയിരുന്ന ഇയാള്‍ ദുര്‍മന്ത്രവാദത്തിനായാണ്  ഇരുതലമൂരിയെ കൊണ്ടുവന്നതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഇന്നലെ രാവിലെ പത്തുമണിയോടെ പൊലീസ് വലയിലായ  വിജയലാലിനെ പന്ത്രണ്ടുമണിയോടെ കോന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ക്ക് കൈമാറുകയായിരുന്നു. വനംവകുപ്പാണ് ഇതില്‍ തുടരന്വേഷണം  നടത്തേണ്ടത്. വിജയലാലിനൊപ്പമുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശി   രാജേഷ്, ആന്ധ്രാ സ്വദേശിയായ മറ്റൊരു യുവാവ്  എന്നിവരെ  പൊലീസ്  ഇപ്പോഴും ചോദ്യം ചെയ്തുവരികയാണ്.

അമൃത ഇന്‍സ്റ്റിറ്റൂട്ട് ഓഫ്മെഡിക്കല്‍ സയന്‍സില്‍ ബി. ഡി. എസിന് അഡ്മിഷന്‍ വാങ്ങി നല്‍കാമെന്ന് വിശ്വസിപ്പിച്ച് മൂന്ന് പേരില്‍ നിന്നാണ് ഇയാള്‍ 6,85,000 രൂപ തട്ടിയത്.  തൃപ്പൂണിത്തുറ ഫൈനാര്‍ട്‌സ് കോളേജിലെ പ്രൊഫസര്‍ മുഹമ്മദ്ഷായുടെ സഹോദരി ആഷ്‌നാ ഖാദര്‍, ഏനാത്ത് സ്വദേശികളായ റെജി, ജെര്‍ലിന്‍ എന്നിവരില്‍ നിന്ന് നാലു തവണകളായാണ്  പണം കവര്‍ന്നത്. കായംകുളം സി. എന്‍. ലോഡ്ജില്‍വച്ചാണ് പണമിടപാട് നടന്നത്. നാലാംക്‌ളാസ് വരെ മാത്രം പഠിച്ച വിജയലാല്‍ ഏതാനും വര്‍ഷം മുമ്പാണ് സിദ്ധന്റെ വേഷം കെട്ടിയത്. ഇയാളുടെ ഒരു സഹോദരി സുനാമി ദുരന്തത്തില്‍ മരണപ്പെട്ടിരുന്നു. മറ്റൊരു സഹോദരിയുടെ ഭര്‍ത്താവ്  അര്‍ബുദ രോഗം ബാധിച്ച് ചികിത്സയിലാണ്. സാമ്പത്തിക ദുരിതത്തിലകപ്പെട്ട ഇയാള്‍ ഇതില്‍ നിന്ന് കരകയറാനാണ് തട്ടിപ്പുകാരന്റെ വേഷം കെട്ടിയതെന്ന് സംശയിക്കുന്നുണ്ട്. അതേസമയം  ഇയാള്‍ക്കെതിരെ കൂടുതല്‍ പേര്‍ തട്ടിപ്പ് സംബന്ധിച്ച പരാതികളുമായി പൊലീസിനെ സമീപിച്ചിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് കോടികള്‍ തട്ടിയ മംഗലാപുരം സ്വദേശിയായ വ്യാജ സിദ്ധനെ ഓച്ചിറ പൊലീസ് പിടികൂടിയിരുന്നു. അയാളും കൂട്ടാളിയും ജയിലിലാണ്.

അഭിപ്രായങ്ങളൊന്നുമില്ല