Video Of Day

Breaking News

ജിന്നിനെ ഒഴിപ്പിക്കല്‍; ഹസീന മരിച്ചത്‌ ഒന്നു മിണ്ടാനാവാതെ, പിടഞ്ഞ് ഒരിറ്റു വെളളമിറക്കാതെ!

കരുനാഗപ്പള്ളി: തഴവയില്‍ മാനസികാസ്വാസ്‌ഥ്യമുള്ള ഹസീനയെന്ന യുവതിയെ ദിവസങ്ങളോളം പട്ടിണിക്കിട്ട ശേഷമാണ്‌ ക്രൂരപീഡനത്തിനിരയാക്കിയത്‌. ആഹാരമില്ലാതെ ശരീരം തളര്‍ത്തിയ ശേഷമായിരുന്നു ഹസീനയ്‌ക്കു മേല്‍ സിറാജുദീന്‍ എന്ന വ്യാജ സിദ്ധന്റെ അറ്റെകെ പ്രയോഗം.
സിദ്ധന്‍ ചമഞ്ഞു ചികിത്സാതട്ടിപ്പുകള്‍ നടത്തുന്ന സിറാജുദീന്‍ രാത്രി 12 മണിക്കു ശേഷമാണു തന്റെ സേവ ആരംഭിക്കുന്നത്‌.

വീട്ടിലെ മറ്റംഗങ്ങളെ ചുറ്റിനും വിളിച്ചു നിര്‍ത്തിയശേഷം ഓതല്‍ തുടങ്ങും. ജിന്ന്‌ ഒഴിയാത്തതിനാല്‍ ഇടയ്‌ക്കിടെ തല്ലുകയും ചെയ്‌തിരുന്നു. ജിന്നിനെ ആട്ടിപായിക്കാന്‍ നടത്തിയ ശ്രമത്തിലാണ്‌ അബോധാവസ്‌ഥയിലായ ഹസീന ഒരിറ്റു വെള്ളം പോലും ഇറക്കാനാവാതെ മരണപ്പെട്ടത്‌. ഹസീന അബോധാവസ്‌ഥയിലാണെന്നു കണ്ടപ്പോള്‍ അല്‍പസമയത്തിനകം സാധാരണ നിലയിലാകുമെന്നു പറഞ്ഞു വീട്ടുകാരെ ആശ്വസിപ്പിച്ചെങ്കിലും ഏറെനേരം കഴിഞ്ഞും അനക്കമില്ലെന്നു കണ്ടതോടെയാണു സിറാജുദീനും വീട്ടുകാരും ചേര്‍ന്നു കാറില്‍ ഹസീനയെ കരുനാഗപ്പള്ളിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്‌.

ആശുപത്രിയില്‍ എത്തിയപ്പോഴേക്കും ഹസീന മരണപ്പെട്ടു. പോലീസിനെ അറിയിക്കാന്‍ കൂട്ടാക്കാതെ മ്യതദേഹം വീട്ടില്‍ എത്തിച്ചു പെട്ടെന്നു കബറടക്കാനുള്ള നീക്കങ്ങള്‍ നടത്തുകയായിരുന്നു. സംശയം തോന്നിയ നാട്ടുകാരില്‍ ചിലര്‍ പോലീസില്‍ വിവരം അറിയിച്ചതോടെയാണു വിവരം പുറംലോകം അറിഞ്ഞത്‌. നട്ടെല്ലു രണ്ടായി പൊട്ടിമാറി ആന്തരികരക്‌തസ്രാവത്തെ തുടര്‍ന്നാണു ഹസീന മരണപ്പെട്ടതെന്നാണ്‌ പോസ്‌റ്റ്‌മോര്‍ട്ടം ചെയ്‌ത ഡോക്‌ടറുടെ വെളിപ്പെടുത്തല്‍.

സിറാജുദീന്‍ മുമ്പും മന്ത്രവാദത്തിന്റേയും ചികിത്സയുടേയും പേരില്‍ തട്ടിപ്പു നടത്തിയതായി പോലീസിന്‌ വിവരം ലഭിച്ചു. അയല്‍വാസിയായ റിട്ട. അറബ്‌ അധ്യാപകനില്‍ നിന്നാണു സിറാജുദ്ദീന്റെ മന്ത്രസിദ്ധികളെപ്പറ്റി ഹസീനയുടെ പിതാവ്‌ ഹസന്‍ അറിയുന്നത്‌. അറബ്‌ അധ്യാപകന്റെ ബന്ധുവിന്റെ അസുഖം ഇയാള്‍ ചികിത്സിച്ചു ഭേദമാക്കിയതായി അവകാശപ്പെട്ടതിനേ തുടര്‍ന്നാണു ഹസന്‍ സിദ്ധന്റെ തട്ടിപ്പില്‍ വീണത്‌. കുട്ടിക്കാലം മുതല്‍ മാനസികാസ്വസ്‌ഥത കാട്ടിയിരുന്ന ഹസീനയെ ചികിത്സിച്ചിട്ടും ഫലം കണ്ടില്ല. ഇതാണു മന്ത്രവാദത്തിനു പ്രേരിപ്പിച്ചത്‌.

രോഗം വകവയ്‌ക്കാതെ ഹസീനയെ രണ്ടുതവണ വിവാഹം കഴിപ്പിച്ചെങ്കിലും രണ്ടു ബന്ധവും നീണ്ടു നിന്നില്ല. തേവലക്കര സ്വദേശിയായ ഒരു യുവാവാണു ഹസീനയെ ആദ്യം വിവാഹം ചെയ്‌തത്‌. ഒരാഴ്‌ച ഒരുമിച്ചു കഴിഞ്ഞശേഷം ഇയാള്‍ മൊഴി ചൊല്ലിയതോടെ ബന്ധുവായ മറ്റൊരു യുവാവിനു ഹസീനയെ വിവാഹം കഴിപ്പിച്ചു നല്‍കി. രണ്ടുവര്‍ഷം നീണ്ട ദാമ്പത്യത്തിനിടെ ഒരു കുട്ടി ജനിച്ചെങ്കിലും ഇരുവര്‍ക്കും ഒരുമിച്ചു കഴിയാനായില്ല. ഈ വിവാഹ ബന്ധവും വേര്‍പെടുത്തിയതോടെ ഏക മകളുമായി ഹസീന മാതാവിനൊപ്പമായി താമസം. ഹസീനയുടെ പിതാവ്‌ ഹസന്‍ ഗള്‍ഫിലായിരുന്നു. ഹസീനയുടെ സഹോദരനും ഗള്‍ഫിലാണ്‌. ഹസന്‍ നാട്ടിലെത്തിയശേഷമാണു സിറാജുദീന്‍ ചികിത്സയ്‌ക്കായി വന്നത്‌.

സിദ്ധന്‍ ആലപ്പുഴ നൂറനാട്‌ ആദിക്കാട്ട്‌ കുളങ്ങര ബിസ്‌മി മന്‍സിലില്‍ സിറാജുദീന്‍ പിടിയിലായതായി സൂചനയുണ്ട്‌. ഇയാളെ കൊല്ലം പോലീസ്‌ ക്ലബില്‍ ചോദ്യം ചെയ്യുന്നതായാണു വിവരം. യുവതിയുടെ പിതാവ്‌ തഴവ കടത്തൂര്‍ കണ്ണംങ്കരകുറ്റിയില്‍ വീട്ടില്‍ ഹസനും(60)സിദ്ധന്റെ സഹായിയും റിട്ട.അധ്യാപകനുമായ തഴവ വട്ടപ്പറമ്പു സ്വദേശി കബീറും(58) ഇന്നലെ അറസ്‌റ്റിലായിരുന്നു.
കടപ്പാട്: മംഗളം

അഭിപ്രായങ്ങളൊന്നുമില്ല