Video Of Day

Breaking News

കൈമുറിച്ച് മേയറുടെ മുന്നില്‍ കോണ്‍ഗ്രസ് കൗണ്‍സിലറുടെ ആത്മഹത്യാ ശ്രമം

കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷന്‍ ഓഫീസില്‍ കോണ്‍ഗ്രസ് കൗണ്‍സിലറുടെ ആത്മഹത്യാ ശ്രമം. വനിതാ കൗണ്‍സിലറായ സി.എസ്‌സത്യഭാമയാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. വാര്‍ഡിലെ റോഡ്പ്രശ്‌നങ്ങള്‍ പരിഹരിക്കാത്തതിന്റെ പേരിലാണ് കോര്‍പറേഷന്‍ മേയറുടെ മുന്നില്‍ സത്യഭാമ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കൈത്തണ്ടയിലെ ഞരമ്പ് മുറിച്ചായിരുന്നു ആത്മഹത്യാശ്രമം. സത്യഭാമയെ ഉടന്‍ തന്നെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നല്‍കി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. സിപിഎം ഭരിക്കുന്ന കോര്‍പറേഷനില്‍ ഭരണനേതൃത്വവുമായി നേരിട്ട് ഏറ്റുമുട്ടുന്ന കൗണ്‍സിലറാണ് സത്യഭാമ. സിപിഎമ്മിലെ പ്രൊഫ. എ.കെ ​‍പ്രേമജമാണ് മേയര്‍.

മേയര്‍ ഓഫീസിലേക്ക് വരുന്നവഴി സത്യഭാമ പ്രശ്‌നം അവതരിപ്പിച്ചു. എന്നാല്‍ മേയര്‍ ചെവിക്കൊള്ളാന്‍ തയ്യാറാകാതെ കടന്നുപോയി. ഇതില്‍ അപമാനിതയായ സത്യഭാമ കൈയ്യില്‍ കരുതിയിരുന്ന ബ്ലേഡ് എടുത്ത് ഞരമ്പ് മുറിക്കുകയായിരുന്നു. ദീര്‍ഘകാലമായി തന്റെ അത്താണിക്കല്‍ വാര്‍ഡിലെ വെള്ളക്കെട്ടില്‍ അനുഭവപ്പെടുന്ന റോഡ് ഉയര്‍ത്തണമെന്ന് സത്യഭാമ മേയറോട് ആവശ്യപ്പെട്ടിരുന്നു. തന്റെ വാര്‍ഡിനോട് രാഷ്ട്രീയ പക്ഷപാതം കാട്ടരുതെന്ന് സത്യഭാമ നിരന്തരം ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രീയ വിദ്വേഷത്തിന്റെ പേരില്‍ തന്റെ വാര്‍ഡിലെ ജനങ്ങളെ ദ്രോഹിക്കരുതെന്നു സത്യഭാമ പലതവണ മേയറോട് അഭ്യര്‍ഥിച്ചിരുന്നു.

സത്യഭാമയെ കോര്‍പറേഷന്‍ കൗണ്‍സിലര്‍ യോഗത്തിലും വ്യക്തിപരമായും സിപിഎം നേരിട്ടിട്ടുണ്ട്. സത്യഭാമയുടെ വീടിനു നേര്‍ക്ക് ആക്രമണം നടന്നിരുന്നു. ഇവരെ വ്യക്തിപരമായി അപമാനിക്കുന്ന രീതിയിലും സിപിഎം പ്രവര്‍ത്തിച്ചിരുന്നു.
എന്നാല്‍ ആത്മഹത്യാശ്രമം മുന്‍കൂട്ടി തയ്യാറാക്കിയ നാടകമാണെന്നാണ് മേയര്‍ എ.കെ പ്രേമജം പ്രതികരിച്ചത്.

അഭിപ്രായങ്ങളൊന്നുമില്ല