Video Of Day

Breaking News

യുവാവിന്റെ കൊലപാതകം: അച്‌ഛനും മകനും ഉള്‍പ്പെടെ മൂന്നുപേര്‍കൂടി അറസ്‌റ്റില്‍

ആലപ്പുഴ: നടുറോഡില്‍ യുവാവ്‌ വെട്ടേറ്റു മരിച്ച സംഭവത്തില്‍ അച്‌ഛനും മകനും ഉള്‍പ്പെടെ മൂന്നുപേര്‍കൂടി അറസ്‌റ്റിലായി. ഒന്നാം പ്രതി ആര്യാട്‌ പഞ്ചായത്ത്‌ രണ്ടാം വാര്‍ഡില്‍ കല്ലൂച്ചിറ വീട്ടില്‍ പ്രശാന്ത്‌ (29), രണ്ടാം പ്രതിയും പ്രശാന്തിന്റെ പിതാവുമായ പ്രസാദ്‌ (പൊടിയന്‍-58), ആറാം പ്രതി ആര്യാട്‌ പഞ്ചായത്ത്‌ 14-ാം വാര്‍ഡില്‍ പൊക്കലയില്‍ വീട്ടില്‍ അപ്പു (21) എന്നിവരാണ്‌ അറസ്‌റ്റിലായത്‌.
ഇന്നലെ പുലര്‍ച്ചെ 4.40 ന്‌ ആലപ്പുഴ നോര്‍ത്ത്‌ സി.ഐ. മോഹന്‍ദാസിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം പുന്നപ്ര മാര്‍ക്കറ്റ്‌ ജംഗ്‌ഷനില്‍നിന്ന്‌ ഇവരെ പിടികൂടുകയായിരുന്നു. ഇതോടെ കേസില്‍ അറസ്‌റ്റിലായവരുടെ എണ്ണം ആറായി.
നാലു പ്രതികളെക്കൂടി പിടികൂടാനുണ്ട്‌. പ്രതികള്‍ മൂന്നുപേരെയും ചേര്‍ത്തല ഫസ്‌റ്റ്‌ ക്‌ളാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്കു റിമാന്‍ഡ്‌ ചെയ്‌തു. കഴിഞ്ഞ നാലിന്‌ ഉച്ചകഴിഞ്ഞായിരുന്നു ആര്യാട്‌ പഞ്ചായത്ത്‌ രണ്ടാം വാര്‍ഡില്‍ കല്ലൂച്ചിറ വെളിയില്‍ മനോഹരന്റെ മകന്‍ സനോജ്‌ (29) വെട്ടേറ്റു മരിച്ചത്‌.
ആര്യാട്‌ റൂറല്‍ ആശുപത്രിക്കു സമീപമായിരുന്നു സംഭവം. വിവരമറിഞ്ഞെത്തിയ ആലപ്പുഴ നോര്‍ത്ത്‌ പോലീസ്‌ ഇയാളെ ഉടന്‍ ആലപ്പുഴ ജനറല്‍ ആശുപത്രിയിലും പിന്നീടു മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും അടിയന്തരശസ്‌ത്രക്രിയയെത്തുടര്‍ന്നു രാത്രിയോടെ മരണമടഞ്ഞു.
സനോജിന്റെ അയല്‍വാസികളായിരുന്നു പ്രശാന്തും പൊടിയനും. വര്‍ഷങ്ങളായി ഇവരുടെ കുടുംബങ്ങള്‍ തമ്മില്‍ വഴക്കും വഴിത്തര്‍ക്കവും പതിവായിരുന്നു. ആസൂത്രിതമായി സനോജിനെ കൊലചെയ്യുകയായിരുന്നെന്നു പോലീസ്‌ പറഞ്ഞു.

കടപ്പാട് :മഗളം

അഭിപ്രായങ്ങളൊന്നുമില്ല