Video Of Day

Breaking News

മാതൃത്വം എന്നെ മാറ്റിമറിച്ചു;‍ സ്ത്രീക്കും പുരുഷനും തുല്യ അവസരങ്ങള്‍ ആവശ്യമാണ്: അഞ്ജലി മേനോന്‍

ഇന്ത്യന്‍ സിനിമയുടെ സംവിധാന രംഗത്ത് സ്ത്രീകള്‍ക്കും ഉയര്‍ന്ന സ്ഥാനമുണ്ടെന്ന് ഒരു മലയാളി സംവിധായിക കൂടി തെളിയിച്ചു. ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന സിനിമയുടെ റെക്കോഡ് ഹിറ്റിനുശേഷം സംവിധായിക അഞ്ജലി മേനോന്‍ സംസാരിക്കുന്നു.

ബാംഗ്ലൂര്‍ ഡേയ്‌സിന്റെ വന്‍വിജയത്തിന് അഭിനന്ദനങ്ങള്‍!! സിനിമ മേഖലയിലുള്ള ആണ്‍മേധാവിത്വങ്ങളെ തകര്‍ത്തതില്‍ സ്ത്രീയെന്ന നിലയില്‍ അഭിമാനിക്കുന്നുണ്ടോ?? എന്താണ് ഈ അവസരത്തില്‍ തോന്നുന്നത്?
നന്ദി... വ്യക്തിപരമായി ഇത്തരം ലേബലുകളെ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. സിനിമയുടെ മികച്ച വിജയത്തില്‍ സന്തോഷമുണ്ട്. സിനിമ ചെയ്ത സമയത്തിന്റെ പ്രാധാന്യം കൊണ്ടാണ് ബാംഗ്ലൂര്‍ ഡേയ്‌സ് വിജയിച്ചതെന്നാണ് ഞാന്‍ കരുതുന്നത്. ഏത് മേഖലയിലും സ്ത്രീക്കും പുരുഷനും തുല്യ അവസരങ്ങള്‍ ആവശ്യമുണ്ട്.

സംവിധാനരംഗത്തും എഴുത്തിന്റെ ലോകത്തും കൂടുതല്‍ സ്ത്രീകളെ കാണാന്‍ സാധിക്കാത്തതെന്താണ്?

ഒരു സ്ത്രീക്ക് അവളുടെ ജീവിതകാലത്തിനിടയ്ക്ക് ഉത്തരവാദിത്തപ്പെട്ട നിരവധി റോളുകള്‍ നിര്‍വ്വഹിക്കാനുണ്ട്. ഒരു പ്രൊഫഷണലിന്റേയും, മകളുടേയും ഭാര്യയുടേയും അമ്മയുടേയും റോളുകള്‍ ഒരേ സമയം നിര്‍വ്വഹിക്കുന്നവരാണ് സ്ത്രീകള്‍. ഒരു സംവിധായികയാവുമ്പോള്‍ മുഴുവന്‍ സമയവും അതില്‍ തന്നെ ശ്രദ്ധിക്കണം. നമ്മള്‍ മറ്റുള്ള റോളുകള്‍ കൂടി ചെയ്യുമ്പോള്‍ ഇത് അസാധ്യമാണ്. എന്നാല്‍ കുടുംബത്തിന്റെ മുഴുവന്‍ പിന്തുണയും ലഭിക്കുന്ന ഒരു സ്ത്രീക്ക് മാനസികമായും വൈകാരികമായും സാമൂഹികമായും നല്ലൊരു പ്രൊഫഷണലാകാനാകും.

രണ്ട് തലമുറകളില്‍പ്പെട്ട അഭിനേതാക്കളെ വെച്ചും സിനിമ ചെയ്തിട്ടുള്ള ആളാണ് താങ്കള്‍. മഞ്ചാടിക്കുരു എന്ന അഞ്ജലിയുടെ ആദ്യ സിനിമയില്‍ ജഗതി ശ്രീകുമാര്‍, തിലകന്‍, സുകുമാരി എന്നിവരാണ് അഭിനയിച്ചത്. എന്നാല്‍ ബാംഗ്ലൂര്‍ ഡേയ്‌സില്‍ യൂത്ത് ഐക്കണുകളായ ഫഹദ് ഫാസില്‍, നിവിന്‍ പോളി, ദുല്‍ക്കര്‍ സല്‍മാന്‍, നസ്രിയ നസീം എന്നിവരാണ് അഭിനേതാക്കള്‍. ഈ രണ്ട് സെറ്റിന്റെ കൂടെയും ജോലി ചെയ്യുമ്പോഴുള്ള വ്യത്യാസങ്ങള്‍ എന്തൊക്കെയാണ്?

ഞാന്‍ ഇവര്‍ തമ്മിലുള്ള സാമ്യത്തെയാണ് ആദ്യം അഭിസംബോധന ചെയ്യാന്‍ ശ്രമിക്കാറുള്ളത്. എന്നാല്‍ മാത്രമേ നമുക്ക് ആവശ്യമുള്ളതിലെ ഉപയോഗപ്പെടുത്താന്‍ കഴിയൂ.
സംവിധായകര്‍ക്ക് എന്താണ് ആവശ്യമെന്നും അവരുടെ ആഗ്രഹമെന്തെന്നും എളുപ്പം മനസ്സിലാക്കാന്‍ കഴിയുക പഴയ കാലത്തെ അഭിനേതാക്കള്‍ക്കാണെന്നാണ് എന്റെ അനുഭവത്തില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞത്.
എന്നാല്‍ യുവതലമുറയില്‍ പെട്ടവര്‍ക്ക് ചിത്രീകരണം തുടങ്ങി കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞാണ് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുക. അതിന് ഒരു ഗുണമുണ്ട്. ഷോട്ട് കൂടുതല്‍ മെച്ചപ്പെടുത്താന്‍ എളുപ്പമാണ്.


അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടലിന്റെ തിരക്കഥ അഞ്ജലിയായിരുന്നു. അഞ്ജലിയുടെ ബാംഗ്ലൂര്‍ ഡേയ്‌സിന്റെ പ്രൊഡ്യൂസര്‍ അന്‍വര്‍ റഷീദ്. ഈ സിനിമ നിര്‍മ്മിക്കുമ്പോള്‍ അദ്ദേഹം എന്താണ് ആവശ്യപ്പെട്ടത്?

ഉസ്താദ് ഹോട്ടലിന്റെ ഷൂട്ടിംങ് സമയത്ത് ഒരു പ്രൊഡക്ഷന്‍ കമ്പനി തുടങ്ങുന്നതിനെക്കുറിച്ച് അന്‍വര്‍ സൂചിപ്പിച്ചിരുന്നു. ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന സിനിമയെക്കുറിച്ച് ആലോചിച്ചപ്പോള്‍ ഞാന്‍ അവന്‍വര്‍ പറഞ്ഞതിനെക്കുറിച്ച് ഓര്‍ത്തു. ബാംഗ്ലൂര്‍ ഡേയ്‌സിന്റെ കഥ കേട്ടപ്പോള്‍, നീ സംവിധാനം ചെയ്യ്, ഞാന്‍ പ്രൊഡ്യൂസ് ചെയ്യും... എന്ന് പറഞ്ഞു.

ഉസ്താദ് ഹോട്ടലിന്റെ തിരക്കഥ എഴുതുന്ന സമയത്ത് അഞ്ജലി ഗര്‍ഭിണിയായിരുന്നു. ഈ സിനിമ ചെയ്യുമ്പോള്‍ അമ്മയുമാണ്. അമ്മയിലേക്കുള്ള മാറ്റം സിനിമയിലും പ്രതിഫലിച്ചോ?

സംവിധായികയായ ശേഷം ഞാനും എന്റെ ജീവിതരീതിയും മാറി. മുമ്പുള്ളതിനേക്കാള്‍ കൂടുതല്‍ ക്ഷമശീലം എനിക്കിപ്പോഴുണ്ട്. ഒരു കുട്ടിയുടെ വളര്‍ച്ചയെക്കുറിച്ചും ഞാനിപ്പോള്‍ മനസ്സിലാക്കുകയാണ്. മകനുണ്ടായതിന് ശേഷം എന്നിലെ എഴുത്തുകാരിക്ക് അധികം സമയം ലഭിക്കുന്നില്ല. അതുകൊണ്ട് കാര്യങ്ങള്‍ ഏറ്റവും പെട്ടെന്ന് ചെയ്തുതീര്‍ക്കാന്‍ ഞാന്‍ പഠിച്ചു.

പുതിയ പ്രോജക്ടുകള്‍ ഉണ്ടോ?

ഇപ്പോള്‍ ഇംഗ്ലീഷ് ചെറുകഥളുടെ ബുക്കിന്റെ പണിപ്പുരയിലാണ്. അത് ഈ വര്‍ഷം കഴിയും.

അഭിപ്രായങ്ങളൊന്നുമില്ല