Video Of Day

Breaking News

അവസരം ചോദിച്ചു ചെന്ന എന്നെ ശ്രീകുമാരന്‍ തമ്പി ഇറക്കിവിട്ടു

അവസരം ചോദിച്ചു ചെന്ന ശ്രീകുമാരന്‍ തമ്പി തന്നെ വീട്ടില്‍ നിന്നിറക്കിവിട്ടിട്ടുണ്ടെന്ന്‌ മണിയന്‍പിള്ളരാജുവിന്റെ വെളിപ്പെടുത്തല്‍. താനിക്ക്‌ അഭിനേതാവിന്റെ ലക്ഷണമുണ്ടെന്ന്‌ ആരാണ്‌ പറഞ്ഞതെന്നും കണ്ണാടി നോക്കാറില്ലേയെന്നും ചോദിച്ച്‌ തന്നെ ഇറക്കിവിട്ടുവെന്ന്‌ രാജു കന്യകയ്‌ക്ക നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
അഭിമുഖത്തിലെ പ്രസക്തഭാഗം താഴെ
19731975 ബാച്ചില്‍ അടയാര്‍ ഫിലിം ഇന്‍സ്‌റ്റിറ്റിയൂട്ടില്‍ നിന്ന്‌ പഠിച്ചിറങ്ങി. അന്നവിടെ മല്ലികയും (മല്ലിക സുകുമാരന്‍)ഉണ്ടായിരുന്നു. അന്ന്‌ ശ്രീകുമാരന്‍ തമ്പി സാര്‍ അഭിനയിക്കാന്‍ വേണ്ടി നടന്മാരെ തേടുന്നുണ്ടെന്ന്‌ മല്ലിക വഴി ഞാനറിഞ്ഞു. പോയിക്കാണാന്‍ പറഞ്ഞത്‌ മല്ലികയാണ്‌. ഞാന്‍ ആല്‍ബവുമായി അവിടെ പോയി.
ചെന്നപ്പോഴുള്ള പ്രതികരണം രസമാണ്‌.
`തന്റെ വീട്ടില്‍ കണ്ണാടിയില്ലേ? രണ്ടു വര്‍ഷം ഇന്‍സ്‌റ്റിറ്റിയൂട്ടില്‍ പഠിച്ച്‌ താന്‍ വീട്ടുകാരെ ദ്രോഹിച്ചു. ഇനി ചുറ്റിത്തിരിയണ്ട. പെട്ടെന്ന്‌ തിരുവനന്തപുരത്ത്‌ പൊയ്‌ക്കോണം.` ഇത്രയും കേട്ടപ്പോള്‍ത്തന്നെ എനിക്ക്‌ എന്തോ വല്ലാതെയായി. പക്ഷേ ഇറങ്ങിപ്പോകാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹം അഡ്രസ്‌ ചോദിച്ചു. ഞാന്‍ തിരിച്ച്‌ മുറിയില്‍ എത്തിയപ്പോഴേക്കും അദ്ദേഹത്തിന്റെ ഫോണ്‍ കോളെത്തി. `മോഹിനിയാട്ടം എന്നൊരു സിനിമയുണ്ട്‌. ചെറിയ വേഷമാണ്‌. ഒരു സീന്‍ ഉണ്ട്‌. തനിക്ക്‌ ചെയ്യാന്‍ പറ്റുമോ?`
ഞാന്‍ ഒന്നും ആലോചിച്ചില്ല. `ചെയ്യാം സര്‍.` എന്നു പറഞ്ഞു. അങ്ങനെ പിറ്റേന്ന്‌ പോയി ചെയ്‌തു. ആദ്യത്തെ ടേക്കില്‍ ഒ.കെയായി. നന്നായി എന്ന്‌ എല്ലാവരും പറഞ്ഞു.
അങ്ങനെയൊരു മനംമാറ്റത്തിന്‌ കാരണം ?
കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ തമ്പി സാറിനോട്‌ ഞാനത്‌ ചോദിച്ചു. `സാര്‍ എന്നെ അത്രേയൊക്കെ ചീത്ത പറഞ്ഞിട്ട്‌ പിന്നെ എന്തിനാണ്‌ തിരിച്ചു വിളിച്ചത്‌?`അപ്പോള്‍ വന്നു അദ്ദേഹത്തിന്റെ മറുപടി. `താനന്ന്‌ പോകുന്നത്‌ വീടിന്റെ മുകള്‍ നിലയില്‍ നിന്ന്‌ എന്റെ ഭാര്യ കണ്ടു. അവിടെ നിന്ന്‌ നോക്കിയപ്പോള്‍ താന്‍ ബസ്സ്‌റ്റാന്റില്‍ നിന്ന്‌ കരയുന്നത്‌ കണ്ടത്രേ. എന്നോട്‌ അത്‌ പരാതിയായി പറഞ്ഞു. `അഭിനയിക്കാന്‍ വരുന്നവരുടെയടുത്ത്‌ വേഷമില്ലെങ്കില്‍ അത്‌ പറയുക, അല്ലാതെ അയാളെ ഇത്രയും വിഷമിപ്പിച്ചാല്‍ നേരെ പോകുന്നത്‌ വല്ല റയില്‍വേട്രാക്കിലേക്കോ മറ്റുമായിരിക്കും.` ഭാര്യയുടെ പറച്ചില്‍ കേട്ടപ്പോള്‍ ഞാനും പേടിച്ചു പോയി. അങ്ങനെ തനിക്കു വേണ്ടി പിന്നീട്‌ ഉണ്ടാക്കിയെടുത്ത സീനിലാണ്‌ താനഭിനയിച്ചത്‌.`
തമ്പി സാര്‍ പറഞ്ഞതു കേട്ടപ്പോള്‍ എനിക്കു സന്തോഷവും സങ്കടവുമൊക്കെ ഒരുമിച്ചു വന്നു. ഏതായാലും ആ സിനിമ എന്റെ തലവര മാറ്റി മറിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല