Video Of Day

Breaking News

തോറ്റു പാളീസായിപ്പോയില്ലേ നുമ്മടെ കെട്ട്യോനും സ്പെയിൻ ടീമും..

ന്യൂസ് റീഡര്‍ ചോദിയ്ക്കുന്നു: സാറാ, എന്താണവിടെ സംഭവിക്കുന്നത്? നിര്‍ന്നിമേഷയായി റിപ്പോര്‍ട്ടര്‍ സാറ മറുപടി പറയുന്നു: എന്തു സംഭവിക്കാന്‍? തോറ്റു പാളീസായിപ്പോയില്ലേ നുമ്മടെ കെട്ട്യോനും ടീമും..സ്‌പെയിന്‍-ഹോളണ്ട് മത്സരം സ്‌പെയിനിലെ മീഡിയസെറ്റ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രീതി മലയാളത്തിലേക്കൊന്നു മൊഴിമാറ്റിയാല്‍ ഇതുപോലിരിക്കും. കാരണം, റിപ്പോര്‍ട്ടറുടെ ഭര്‍ത്താവാണ് സ്‌പെയിനിന്റെ സ്വന്തം സ്റ്റാര്‍ ഗോള്‍ കീപ്പര്‍ ഐക്കര്‍ കസീയസ്.

റിപ്പോര്‍ട്ടറുടെ പേര് സാറ കര്‍ബൊണേറോ. ആറുമാസം പ്രായമുള്ള മകന്‍ മാര്‍ട്ടിനെ നാട്ടിലെ വീട്ടില്‍ കെയര്‍ ടേക്കറെ ഏല്പിച്ച് ബ്രസീലിലേക്കു വിമാനം കയറിയ കക്ഷിയാണ് സാറ. മകനേക്കാളും വലുതാണ് തന്റെ ജോലിയെന്നും പറഞ്ഞായിരുന്നു ലോകകപ്പിനുള്ള വരവ്. പക്ഷേ ആദ്യത്തെ മത്സരത്തില്‍ത്തന്നെ കിട്ടിയത് അസ്സല്‍ പണി. കസീയസിന്റെ കൈയില്‍ നിന്നും ചോര്‍ന്ന് വലയില്‍ കയറിയത് ഒന്നും രണ്ടുമല്ല, ഹോളണ്ട് വക അഞ്ചു ഗോളുകള്‍. അതോടെ സ്വന്തം ഭര്‍ത്താവിന്റെയും ടീമിന്റെയും തോല്‍വി ലോകത്തെ അറിയിക്കാനുള്ള 'അപൂര്‍വ നിയോഗവും ലഭിച്ചു സാറയ്ക്ക്.

കഴിഞ്ഞ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയില്‍ കപ്പുയര്‍ത്തിയ സ്‌പെയിന്‍ ടീമിന്റെ ഭാഗം തന്നെയായിരുന്നു അക്ഷരാര്‍ഥത്തില്‍ സാറ. അന്ന് കസീയസിന്റെ ഗേള്‍ഫ്രണ്ടായിരുന്നു. അക്കാര്യം മാലോകരറിഞ്ഞത് ഒരു ചുംബനത്തിലൂടെ. കസീയസുമൊത്ത് ഒരിന്റര്‍വ്യൂ നടത്തിത്തീര്‍ന്നതും സാറയെ കക്ഷി കെട്ടിപ്പിടിച്ചങ്ങ് ഉമ്മ വയ്ക്കുകയായിരുന്നു.

ഫൈനലില്‍ സ്‌പെയിന്‍ കപ്പുയര്‍ത്തുക കൂടി ചെയ്തതോടെ സാറയും സ്റ്റാറായി.   സ്‌പെയിനിനെ പൊക്കിപ്പറയാന്‍ വേണ്ടി മാത്രമാണോ സാറയെ കഴിഞ്ഞ ലോകകപ്പിന് സൗത്ത് ആഫ്രിക്കയിലേക്ക് ചാനല്‍ അയച്ചതെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. കാരണം റിപ്പോര്‍ട്ടിങ്ങിലുടനീളം അടിപൊളി സ്‌പെയിന്‍, കിടിലന്‍ സ്‌പെയിന്‍ എന്നു മാത്രമെ കക്ഷി പറഞ്ഞിരുന്നുള്ളൂ.

മാത്രവുമല്ല മൈതാനത്തില്‍ കസീയസിന്റെ തൊട്ടുപിറകില്‍, ഗോള്‍പോസ്റ്റിനോടു ചേര്‍ന്നു നിന്നുള്ള സാറയുടെ റിപ്പോര്‍ട്ടിങ് ഗോളിയുടെ ശ്രദ്ധ പാളിക്കുമെന്നും വന്നു വിമര്‍ശനം. പക്ഷേ ലോകകപ്പെടുത്ത് സ്‌പെയിന്‍ നാട്ടില്‍ കൊണ്ടുപോയതോടെ വിമര്‍ശകരുടെയെല്ലാം വായടഞ്ഞു. ഇത്തവണയും ബ്രസീലിലേക്കു പറക്കും മുന്‍പ് സ്‌പെയിനിനു തന്നെയായിരിക്കും കപ്പെന്നായിരുന്നു സാറയുടെ പ്രവചനം.

'അല്പം ബുദ്ധിമുട്ടായിരിക്കും. എന്നാലും കപ്പടിയ്ക്കും. എങ്ങിനെ പോയാലും ഫൈനല്‍ വരെയെങ്കിലും സ്‌പെയിന്‍ എത്തും...എന്നായിരുന്നു സാറയുടെ പ്രവചനം. പക്ഷേ തുടക്കത്തിലേ പ്രവചനം പാളിയ മട്ടാണ്. അതോ തോല്‍വികള്‍ ഏറ്റുവാങ്ങാനും അത് ടിവിയില്‍ ഏറ്റുപറയാനും ഇനിയും സാറയുടെ ജീവിതം ബാക്കിയാണോ..?
കടപ്പാട്: മനോരമ

അഭിപ്രായങ്ങളൊന്നുമില്ല