Video Of Day

Breaking News

'ബാംഗ്ലൂര്‍ ഡെയ്‌സ്'മോഷ്ടിച്ചതെന്ന് ആരോപണം, സിനിമ വാങ്ങിയ ഏഷ്യാനെറ്റിന് പ്രതിഷേധം

വമ്പന്‍ ഹിറ്റിലേക്ക് കുതിക്കുന്ന 'ബാംഗ്ലൂര്‍ ഡെയ്‌സി'നെതിരെ ഉയര്‍ന്ന മോഷണാരോപണം ഈ ചിത്രത്തിന്റെ ഉപഗ്രഹാവകാശം ഉയര്‍ന്ന വിലയ്ക്കു സ്വന്തമാക്കിയ ചാനലിനെ ഞെട്ടിച്ചതായി അണിയറവര്‍ത്തമാനം. ഓസ്‌കാര്‍ ജേതാവ് മാരിയന്‍ കോറ്റിലാര്‍ഡ് അഭിനയിച്ച രണ്ടു ചിത്രങ്ങള്‍ ഒന്നിച്ചുചേര്‍ത്തതാണ് 'ബാംഗ്ലൂര്‍ ഡെയ്‌സി'ന്റെ കഥ എന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.

യാന്‍ സാമ്വേല്‍ സംവിധാനം ചെയ്ത് 2003-ല്‍ പുറത്തിറങ്ങിയ 'ലവ് മി ഇഫ് യു ഡെയര്‍' എന്ന ഫ്രഞ്ച് ചിത്രത്തിലെ കഥയാണ് ചിത്രത്തിന്റെ ആദ്യപകുതിയായി പകര്‍ത്തിയിരിക്കുന്നതെന്നാണ് പ്രചരിക്കുന്ന വാര്‍ത്ത. ഭര്‍ത്താവിന്റെയും സുഹൃത്തിന്റെയും ഇടയില്‍ പെടുന്ന പെണ്ണിന്റെ അവസ്ഥ അതീവ ഹൃദ്യമായും തീവ്രതയോടെയും അവതരിപ്പിച്ചിട്ടുള്ള ചിത്രമാണ് 'ലവ് മി ഇഫ് യു ഡെയര്‍' എന്നത്.
2012-ല്‍ പുറത്തിറങ്ങിയ ജാക്യൂസ് ഓഡ്യാര്‍ഡ് സംവിധാനം ചെയ്ത 'റസ്റ്റ് ആന്റ് ബോണ്‍' എന്ന ഫ്രഞ്ച് ചിത്രവും കേന്ദ്ര സ്ത്രീകഥാപാത്രത്തിന്റെ പേരില്‍ ശ്രദ്ധേയമായ സിനിമയാണ്. ബാംഗ്ലൂര്‍ ഡെയ്‌സിന്റെ രണ്ടാം പകുതിയില്‍ ഈ ചിത്രത്തിന്റെ സ്വാധീനമാണ് ആരോപിക്കപ്പെടുന്നത്. റസ്റ്റ് ആന്റ് ബോണിലെ ബോക്‌സറെ ബാംഗ്ലൂര്‍ ഡെയ്‌സില്‍ ബൈക്ക് റൈഡറായി അവതരിപ്പിക്കുന്ന മാറ്റമാണ് വരുത്തിയിരിക്കുന്നതത്രെ.

ഈ രണ്ടു ചിത്രങ്ങളിലെയും നായിക മാരിയന്‍ കോറ്റിലാര്‍ഡ് ആയത് 'ബാംഗ്ലൂര്‍ ഡെയ്‌സി'ന്റെ കഥാകാരിയും സംവിധായികയുമായ വനിതയെ പ്രചോദിപ്പിച്ചതാകാമെന്നു കരുതുന്നവരും കുറവല്ല. പക്ഷേ കഥാമോഷണം എന്ന പരാതി ഈ ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റ് സ്വന്തമാക്കിയ ഏഷ്യാനെറ്റിനെ അമ്പരപ്പിച്ചതായും നിര്‍മ്മാതാവായ അന്‍വര്‍ റഷീദിനെ ചാനല്‍ ഇക്കാര്യം ധരിപ്പിച്ചതായും അഭ്യൂഹമുണ്ട്.
അഞ്ജലിമേനോന്റെ 'ഉസ്താദ് ഹോട്ടല്‍' ടര്‍ക്കിഷ് ചിത്രമായ 'സോള്‍ കിച്ചന്‍' അതേപടി പകര്‍ത്തിയതാണെന്ന ആക്ഷേപം നേരത്തെ ഉയര്‍ന്നതാണ്.
കടപ്പാട്: മംഗളം

അഭിപ്രായങ്ങളൊന്നുമില്ല