Video Of Day

Breaking News

സ്ഥലമാറ്റം: വീഴ്ച അധ്യാപികയുടെ ഭാഗത്തെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം കോട്ടണ്‍ഹില്‍സ് സ്‌കൂളിലെ പ്രധാനാധ്യാപികയെ സ്ഥലം മാറ്റിയത് അന്വേഷണ റിപ്പോര്‍ട്ടിന്റെ  അടിസ്ഥാനത്തിലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

അച്ചടക്കനടപടിക്കായിരുന്നു ശുപാര്‍ശ ലഭിച്ചിരുന്നത്. എന്നാല്‍ ഇതില്‍ ഇളവ് നല്‍കിയാണ് സ്ഥലം മാറ്റിയത്. സ്‌കൂളിലെ പരിപാടിക്കായി സംഘാടകര്‍ക്ക് വിദ്യാഭ്യാസ മന്ത്രി സമയം നല്‍കിയത് 11 മണിക്കാണ്. എന്നാല്‍ പരിപാടി 9.30ലേക്ക് വെച്ചത് ആശയക്കുഴപ്പുമുണ്ടായി. മന്ത്രി വരുമെന്നറിയിച്ചിട്ടും ഗേറ്റ് തുറന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ മന്ത്രി ഒരു മണിക്കൂര്‍ വൈകി എത്തിയത് വാസ്തവമാണ്. നിയമസഭ നടക്കുന്നതിനാല്‍ അവിടുത്തെ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് മന്ത്രി പരിപാടിക്ക് തിരിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ അധ്യാപികയുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായി. അധ്യാപികയുടെ ഭാഗത്ത് നിന്ന് വിശദീകരണം തേടിയ ശേഷമാണ് സ്ഥലം മാറ്റാന്‍ ഉത്തരവിട്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അധ്യാപികയെ പിരിച്ചുവിടാനാണ് ശുപാര്‍ശ ലഭിച്ചതെന്നും മാനുഷിക പരിഗണന നല്‍കിയാണ് സ്ഥലം മാറ്റത്തില്‍ ഒതുക്കിയതെന്നും വിദ്യാഭ്യാസ മന്ത്രി നേരത്തെ സഭയില്‍ അറിയിച്ചിരുന്നു. സ്‌കൂളില്‍ എത്താന്‍ വൈകിയെന്നത് സത്യമാണെന്നും ഗേറ്റിനു മുന്നില്‍ കുറച്ചു നേരം കാത്തിരിക്കേണ്ടി വന്നു. എത്താന്‍ വൈകിയതില്‍ ക്ഷമാപണം നടത്തിയിരുന്നു എന്നിട്ടും അധ്യാപിക അഹന്തയോടെ സംസാരിച്ചുവെന്നും മന്ത്രി പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല