Video Of Day

Breaking News

മുഹൂര്‍ത്തത്തില്‍ വധു വരന്റെ ചെകിട്ടത്തടിച്ചു, താലി പൊട്ടിച്ചെറിഞ്ഞു

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട്ട് വിവാഹ മുഹൂര്‍ത്തത്തില്‍ വധു വരന്റെ ചെകിട്ടത്തടിച്ചു, താലിമാല പൊട്ടിച്ചെറിഞ്ഞു. തുടര്‍ന്ന് വിവാഹം മുടങ്ങി. നെടുമങ്ങാട് പഴകുറ്റിയിലാണ് സംഭവം. വരന്റേയും വധുവിന്റേയും ബന്ധുക്കള്‍ തമ്മില്‍ കൂട്ടത്തല്ല് നടന്നു. ഒടുവില്‍ പൊലീസെത്തി രംഗം ശാന്തമാക്കി. ഇതിനിടെ വധുവിന്റെ പിതാവ് മോഹാലസ്യപ്പെട്ട് വീണു. വരന്റേയും വധുവിന്റെയും ബന്ധുക്കളെ പൊലീസ് സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ച് ഒത്തുതീര്‍പ്പിലാക്കി. ഒത്തുതീര്‍പ്പ് പ്രകാരം വധുവിന്റെ കുടുംബം 4.5 ലക്ഷം രൂപ വരന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി നല്‍കണം. തിങ്കളാഴ്ച രാവിലെ 11.30 നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. വരന്‍ ബന്ധുക്കളുടെ അനുഗ്രഹം വാങ്ങി മണ്ഡപത്തിലിരുന്നു. പിന്നാലെ ബന്ധുക്കളുടെ അനുഗ്രഹം വാങ്ങി വധുവും മണ്ഡപത്തിലിരുന്നു. മണ്ഡപത്തിലേയ്ക്ക് കയറിയശേഷം വധു വരന്റെ മുഖത്ത് ആഞ്ഞടിച്ചു. പുടവകളും താലിമാലയും ഉള്‍പ്പടെയുള്ളവ വച്ചിരുന്ന തട്ടം വലിച്ചെറിയുകയും ചെയ്തു.

ഇത്രയും ആയപ്പോഴേയ്ക്കും വിവാഹത്തിനെത്തിയ വരന്റേയും വധുവിന്റേയും ബന്ധുക്കള്‍ ചേരിതിരിഞ്ഞ് ബഹളമായി. ഹാളിന് പുറത്ത് നിന്നവരും അകത്തേയ്ക്ക് തള്ളിക്കയറി. ചിലര്‍ മണ്ഡപത്തിലേയ്ക്ക് കയറിയതോടെ വധുവിനെ സ്ഥലത്ത് നിന്ന് മാറ്റി. ആറ് മാസം മുമ്പാണ് ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞത്. വധുവിന് വിവാഹത്തിന് എതിര്‍പ്പുള്ളതായി ഒരു സൂചനയും ലഭിച്ചില്ലെന്ന് വരന്റെ ബന്ധുക്കള്‍. ഒരാഴ്ച മുന്‍പും വരന്റെ അടുത്തബന്ധുക്കള്‍ വധൂഗൃഹത്തില്‍ എത്തി വിവാഹത്തിന്റെ ഒരുക്കങ്ങളെപ്പറ്റി സംസാരിച്ചിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല