Video Of Day

Breaking News

ബലാത്സംഗം നടന്ന കിടക്ക കൊണ്ടുനടന്ന് നാട്ടുകാക്ക് മുന്നില്‍ വിദ്യാര്‍ഥിനിയുടെ പ്രതിഷേധം

ന്യൂയോര്‍ക്ക് : സഹപാഠിയുടെ ക്രൂരമായ ലൈംഗിക അതിക്രമം അവളിലുണ്ടാക്കിയ ആഘാതം അതിഭീകരമായിരുന്നു. എന്നാല്‍ തന്നെ മാനഭംഗപ്പെടുത്തിയ ആള്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍വകലാശാല മടികാട്ടിയതോടെ, ബലാത്സംഗം ചെയ്യപ്പെട്ട കിടക്ക തന്നെ കൂടെക്കൊണ്ടു നടന്ന് പ്രതിഷേധിക്കുകയാണ് അമേരിക്കയിലെ ഈ വിദ്യാര്‍ഥിനി. കൊളംബിയ സര്‍വകലാശാലയിലെ ദൃശ്യകലാ വിദ്യാര്‍ഥിനിയായ എമ്മ സുല്‍കൊവിക്‌സാണ്, താന്‍ ബലാത്സംഗം ചെയ്യപ്പെട്ട കിടക്കയുമായി ജീവിതയാത്ര തുടരുന്നത്. മാനസികമായി താനനുഭവിച്ച ഭാരമാണ് കിടക്കയുടെ രൂപത്തില്‍ ഇന്നും ഞാന്‍ കൊണ്ടുനടക്കുന്നതെന്നാണ് എമ്മ പറയുന്നത്. തന്നെ മാനഭംഗപ്പെടുത്തിയവരെ കോളജില്‍ നിന്നും പുറത്താക്കുന്ന വരെ ഈ പ്രവര്‍ത്തി തുടരുമെന്നും അവര്‍ അറിയിച്ചു.

എമ്മ ഏറ്റവും അടുത്തായി പൂര്‍ത്തിയാക്കി രണ്ട് പ്രബന്ധങ്ങളും, കിടക്കയുമായി ബന്ധപ്പെട്ടാണ്. മാറ്റ്ട്രസ് പെര്‍ഫോമന്‍സ്, കാരി ദ വെയ്റ്റ് എന്നിങ്ങനെയാണ് അവയ്ക്ക് നല്‍കിയിരിക്കുന്ന പേര്. സംഭവം നടന്നു കഴിഞ്ഞ് ഏഴുമാസത്തിന് ശേഷമാണ് സര്‍വകലാശാല ഈ വിഷയത്തില്‍ വാദം കേള്‍ക്കുന്നത്. ഗുദഭോഗം എങ്ങനെയാണ് സംഭവിക്കുക, തുടങ്ങിയ സംശയങ്ങളുന്നയിച്ച കോടതിയെ, ചിത്രം വരച്ചുകാട്ടുക വരെ ചെയ്തു അവര്‍. ബലാത്സംഗത്തിന് പുറമെ, ഇതുപോലെയുള്ള പ്രതിസന്ധികള്‍ കൂടി നേരിടേണ്ടി വന്നതോടെ പൂര്‍ണ്ണമായും തകര്‍ന്ന അവസ്ഥയിലേക്കാണ് എമ്മ എത്തിച്ചേര്‍ന്നത്.

സര്‍വകലാശാലയിലെ മറ്റ് രണ്ട് പെണ്‍കുട്ടികള്‍ കൂടി ഇതേ വിദ്യാര്‍ഥിക്കെതിരെ പരാതിയുമായി വന്നിട്ടും കാര്യമായ നടപടികളുണ്ടാകാതെ വന്നതോടെയാണ് കിടക്കയുമായി ഇവര്‍ സമരം ആരംഭിച്ചത്. കുറ്റം ആരോപിക്കപ്പെട്ടയാള്‍ ഇന്നും സര്‍വകലാശാലയില്‍ പഠനം തുടര്‍ന്ന് വരികയാണ്. കൊളംബിയ സര്‍വകലാശാലക്കെതിരെ, ലൈംഗിക അതിക്രമ കേസുകള്‍ വളരെ ലാഘവത്തോടെ കൈകാര്യം ചെയ്യുന്നുവെന്ന പരാതിയും, എമ്മ ഉള്‍പ്പടെയുള്ള 23 വിദ്യാര്‍ഥിനികള്‍ ചേര്‍ന്ന് യുഎസ് വിദ്യാഭ്യാസ വകുപ്പിന് നല്‍കി. കൊളംബിയ സര്‍വകലാശാലയിലെ അധ്യയനം അവസാനിക്കും വരെ, താന്‍ ബലാത്സംഗം ചെയ്യപ്പെട്ട കിടക്ക കൂടെക്കൊണ്ടുനടന്ന് പ്രതിഷേധിക്കുമെന്നും എമ്മ പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല