Video Of Day

Breaking News

റുക്സാനയ്ക്കും ബിന്ധ്യയ്ക്കും തട്ടിപ്പ് പ്രേരണ കിട്ടിയത് മോഹന്‍‌ലാല്‍-ദിലീപ് അഭിനയം

തിരുവനന്തപുരം: ബ്ലാക്‌മെയിലിംഗ്‌ കേസില്‍ പ്രതികളായ റുക്‌സാനയ്‌ക്കും ബിന്ധ്യ തോമസിനും തട്ടിപ്പിനു പ്രേരണയായതു സമീപകാലത്തിറങ്ങിയ രണ്ടു സൂപ്പര്‍ഹിറ്റ്‌ സിനിമകള്‍. കുറ്റകൃത്യം ഒളിപ്പിക്കുന്ന കാര്യത്തില്‍ 'ദൃശ്യ'വും ഫോണ്‍ തട്ടിപ്പിന്‌ 'ബോഡിഗാര്‍ഡും' തങ്ങള്‍ക്കു പ്രചോദനമായതായി ഇരുവരും പോലീസിന്റെ ചോദ്യംചെയ്യലില്‍ സമ്മതിച്ചു.

ഫോണില്‍ മാജിക്‌ വോയ്‌സ്‌ ഉപയോഗിച്ചു പെണ്‍ശബ്‌ദം പുരുഷശബ്‌ദമാക്കാന്‍ ബോഡിഗാര്‍ഡിലെ രംഗങ്ങള്‍ പ്രേരണയായപ്പോള്‍, മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം വഴിതിരിക്കാന്‍ 'ദൃശ്യ'ത്തിലെ 'ജോര്‍ജൂട്ടി'യാണു സഹായിച്ചത്‌!
ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രമായ ജോര്‍ജൂട്ടി മൊബൈല്‍ ഫോണ്‍ നാഷണല്‍ പെര്‍മിറ്റ്‌ ലോറിക്കു മുകളിലേക്ക്‌ എറിഞ്ഞാണ്‌ അന്വേഷണ ഉദ്യോഗസ്‌ഥരെ വട്ടംകറക്കുന്നത്‌. ഒളിവില്‍പോയ റുക്‌സാനയും ബിന്ധ്യയും ഇത്‌ അതേപടി അനുകരിച്ചു.

ആലുവയില്‍നിന്നു ദിണ്ഡിഗലിലേക്കു പോകവേ കെ.എസ്‌.ആര്‍.ടി.സി. ബസിലാണ്‌ ഇരുവരും മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചത്‌. തുടര്‍ന്നു മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേറ്റ്‌ ചെയ്‌തപ്പോള്‍ ഇവര്‍ തിരുവനന്തപുരത്തേക്കു വരുകയാണെന്ന വിവരമാണു പോലീസിനു ലഭിച്ചത്‌. എന്നാല്‍ ബസില്‍നിന്നു ഫോണ്‍ മാത്രം പിടിച്ചെടുത്ത്‌ ഇളിഭ്യരാകാനായിരുന്നു പോലീസിന്റെ വിധി. പളനി യാത്രയ്‌ക്കിടയിലും ഇവര്‍ ഇതേ തന്ത്രം പ്രയോഗിച്ചു.

ഹോട്ടല്‍ മുറികളില്‍ ഇടപാടുകാരുടെ മാത്രം മുഖം ചിത്രീകരിക്കുന്ന രീതിയിലായിരുന്നു യുവതികള്‍ കാമറ സജ്‌ജീകരിച്ചിരുന്നത്‌. ഭിത്തിയില്‍ തൂക്കിയിട്ട ഹാന്‍ഡ്‌ബാഗിലായിരുന്നു കാമറ ഒളിപ്പിക്കാറുള്ളത്‌. റുക്‌സാന ഉപയോഗിച്ചിരുന്ന കൂളിംഗ്‌ ഗ്ലാസിലും ഒളികാമറ ഘടിപ്പിച്ചിരുന്നു.
കടപ്പാട്: മംഗളം

അഭിപ്രായങ്ങളൊന്നുമില്ല