Video Of Day

Breaking News

സിനിമ കാണാതെ അവാര്‍ഡ് പ്രഖ്യാപനം, അഴിമതി, പ്രിയന്‍ വിട്ടത് എന്തിന് ?

തിരുവനന്തപുരം: പല സ്വപ്നങ്ങളും ബാക്കിയാക്കിയാണ് താന്‍ ചലച്ചിത്ര അക്കാഡമിയുടെ പടിയിറങ്ങുന്നതെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. ഇന്നലെയാണ് ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ സ്ഥാനം സംവിധായകന്‍ പ്രിയദര്‍ശന്‍ രാജിവച്ചത്. രാത്രിയാണ് രാജിക്കത്ത് പ്രിയദര്‍ശന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നല്‍കിയത്. ചെയര്‍മാന്റെ തിരക്കുകള്‍ സിനിമയെ സാരമായി ബാധിക്കുന്നതുകൊണ്ടാണ് രാജിവയ്ക്കുന്നതെന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍, അക്കാഡമിയിലെ അഭിപ്രായ ഭിന്നതയാണ് ഇതിനു പിന്നിലെന്ന് പ്രിയന്‍ തന്നെ തുറന്ന് സമ്മതിക്കുന്നു. ഈ മാസം 31ന് ഭരണസമിതിയുടെ കാലാവധി തീരാനിരിക്കെയാണ് രാജി. കഴിഞ്ഞ ഫിലിംഫെസ്റ്റിവല്‍ സമയത്തു തന്നെ രാജി സന്നദ്ധത അറിയിച്ചിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന മാനിച്ച് തുടരുകയായിരുന്നു.

തൃപ്തികരമായ അന്തരീക്ഷമല്ല അക്കാഡമിയിലെന്ന് പ്രിയദര്‍ശന്‍ പലവട്ടം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നുവെങ്കിലും ആ അവസ്ഥയ്ക്ക് മാറ്റമൊന്നും ഉണ്ടായില്ല. ചെയര്‍മാന്‍ എന്ന നിലയില്‍ പ്രിയദര്‍ശന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച പല കാര്യങ്ങളും നടപ്പിലായില്ലെന്ന് മാത്രമല്ല പല കമ്മിറ്റികളും ചെയര്‍മാനെ അറിയിക്കാതെ രൂപീകരിക്കുകയും ചെയ്തു.

അക്കാഡമിയിലെ രാഷ്ട്രീയക്കാരുടെ കടന്നുകയറ്റം രൂക്ഷമായതോടെയാണ് പ്രിയദര്‍ശന്‍ രാജി തീരുമാനം  ഉറപ്പിച്ചത്. പ്രിയന്‍ തുടരേണ്ടതില്ലെന്ന സര്‍ക്കാര്‍ തലപ്പത്തെ ചിലരുടെ തീരുമാനവും പെട്ടെന്നുള്ള രാജിക്ക് പിന്നിലുണ്ട്.

സിനിമയുമായി ഒരു ബന്ധവുമില്ലാത്തവരാണ് അക്കാഡമിയിലെ പുതിയ പല കമ്മിറ്റികളിലും രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് കയറിക്കൂടിയിരിക്കുന്നത്. ഇടക്കാലത്ത് സിനിമയില്‍ സജീവമാകാതെയിരുന്ന പ്രിയദര്‍ശന്‍ ജയസൂര്യയെ നായകനാക്കി പുതിയ പടം ഒരുക്കുന്ന തിരക്കിലാണ്. അതിനിടയില്‍ അനാവശ്യ വിവാദങ്ങളുടെ ഭാഗമാകേണ്ടെന്ന നിലപാടിലാണ്  അദ്ദേഹം.

കെ.ബി. ഗണേഷ് കുമാര്‍ സിനിമാ മന്ത്രിയായിരുന്ന കാലത്താണ് പ്രിയദര്‍ശനെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് കൊണ്ടുവന്നത്. ഗണേശന്‍ മന്ത്രി സ്ഥാനം ഒഴിഞ്ഞപ്പോള്‍ തന്നെ പ്രിയനും രാജിക്ക് തയ്യാറായതാണ്. ഗണേശന് സിനിമാക്കാര്യം അറിയാമായിരുന്നതിനാല്‍ അക്കാഡമിയുടെ പ്രവര്‍ത്തനം സുഗമമായിരുന്നു. അതുമായി ഒരുബന്ധവുമില്ലാത്തവര്‍ തലപ്പത്തു വന്നാല്‍ ഇത്തരം അഭിപ്രായ വ്യത്യാസങ്ങളുണ്ടാകുമെന്നാണ് പ്രിയനുമായി അടുത്ത ബന്ധമുള്ളവര്‍ പറയുന്നത്.

രണ്ടാഴ്ച മുമ്പ് ഫിലിംഫെസ്റ്റിവല്‍ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് എഡിറ്റര്‍ ബീനാപോളും രാജിവച്ചിരുന്നു. അക്കാഡമിയിലെ അഭിപ്രായ വ്യത്യാസങ്ങളാണ് ബീനയുടെ രാജിക്കും കാരണം. സിനിമാ അക്കാഡമിയില്‍ നിന്ന് സിനിമയുമായി ബന്ധമുള്ള ഓരോരുത്തരും രാജിവച്ച് പുറത്തുപോകുമ്പോഴും വകുപ്പു മന്ത്രിയോ സര്‍ക്കാരോ അതിനുള്ള കാരണങ്ങള്‍ തിരയുകയോ പ്രതിവിധി നിര്‍ദ്ദേശിക്കുകയോ ചെയ്യുന്നില്ലെന്നാണ് അക്കാഡമിയുമായി അടുത്ത ബന്ധമുള്ളവര്‍ പറയുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല