Video Of Day

Breaking News

റോഡ് സുരക്ഷ: മുതുകാടിനൊപ്പം കാവ്യയുടെ മാജിക്

കാക്കനാട്: മലയാള സിനിമയിലെ മുന്‍നിരനായികയായ മഞ്ജുവാര്യരുടെ വഴിയേ കാവ്യാമാധവനും. സാമൂഹ്യപ്രവര്‍ത്തനങ്ങളുടെ കാര്യത്തിലാണ് കാവ്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കഴിഞ്ഞ ദിവസം പോലീസിന്റെ മൊബൈല്‍ ബോധവല്‍ക്കരണ പരിപാടിയില്‍ പങ്കെടുത്ത കാവ്യ റോഡ് സുരക്ഷാബോധവല്‍ക്കരണ പരിപാടിയില്‍ മജീഷ്യന്‍മുതുകാടിനൊപ്പം പങ്കെടുത്ത് ശ്രദ്ധാകേന്ദ്രമായി.
കാക്കനാടായിരുന്നു പരിപാടി.

മാജിക് നടന്നത് ഇങ്ങനെ

സദസ്സിന്റെ മധ്യ ഭാഗത്ത് തൂങ്ങിയാടുകയാണ് പൂട്ടിയിട്ട ഒരു പെട്ടി. വാചക കസര്‍ത്തുകളോടെ വേദിയിലെത്തിയ മാന്ത്രികന്‍ സദസ്സിനു നേരെ ഒരു പന്തെറിഞ്ഞു. ചെന്നുവീണത് മധ്യത്തിലിരുന്ന കാക്കനാട് സ്വദേശിനി അമൃതയുടെ മടിയില്‍. പന്ത് അമൃത കൈയിലെടുത്തപ്പോള്‍ അത് മറ്റേതെങ്കിലും ഭാഗത്തേക്ക് എറിയൂ എന്ന് മാന്ത്രികന്റെ നിര്‍ദേശം.

വിദ്യാര്‍ത്ഥിനി അതെടുത്ത് വീണ്ടുമെറിഞ്ഞു. അത് പതിച്ചതോ വൈറ്റിലക്കാരനായ വിഷ്ണുവിന്റെ കൈയില്‍. വിഷ്ണുവിനോട് തന്റെ സ്വപ്നത്തെക്കുറിച്ചോ കൂടിയിരിക്കുന്ന മറ്റൊരുടെയെങ്കിലും സ്വപ്നത്തെ കുറിച്ചോ അറിയാന്‍ ആഗ്രഹമുണ്ടോയെന്ന് മാന്ത്രികന്‍ ചോദിച്ചു. ഉടനടി വന്നു വിഷ്ണുവിന്റെ മറുപടി. ചടങ്ങില്‍ വിശിഷ്ടാതിഥിയായെത്തിയ ചലച്ചിത്ര താരം കാവ്യാ മാധവന്റെ സ്വപ്നത്തെ കുറിച്ച് അറിയണം.

സദസ്സിന്റെ മുന്‍നിരയിലായിരുന്ന കാവ്യ ഇതുകേട്ട് അമ്പരന്നു. മാന്ത്രികന്‍ മുതുകാട് കാവ്യയെ വേദിയിലേക്ക് ക്ഷണിച്ചു. തുടര്‍ന്ന് മുതുകാടിന്റെ ചോദ്യങ്ങള്‍ക്ക് കാവ്യ മറുപടി നല്‍കി. പിന്നീടാണ് സദസ്സ് ഒന്നടങ്കം ഞെട്ടിയത്. ഓഡിറ്റോറിയത്തിന്റെ മധ്യഭാഗത്ത് വെച്ചിരിക്കുന്ന പെട്ടി തുറക്കാന്‍ മാന്ത്രികന്‍ ആവശ്യപ്പെട്ടു. അതിനുള്ളിലെ കടലാസില്‍ കാവ്യയുടെ ഉത്തരങ്ങളെല്ലാം! സദസ്സിന്റെ ആശ്ചര്യവും വിസ്മയവും വിട്ടുമാറുന്നതിനു മുമ്പേ മുതുകാട് ജാലവിദ്യ തുടര്‍ന്നു.

റോഡ് സുരക്ഷാ അതോറിട്ടിയും മാജിക് അക്കാദമിയും നടത്തുന്ന റോഡ് സുരക്ഷാ ബോധവത്കരണ യാത്രയിലാണ് ഗോപിനാഥ് മുതുകാടിന്റെ മാന്ത്രിക പ്രകടനങ്ങള്‍ പിറന്നത്.

ബൈക്കിന്റെ രജിസ്‌ട്രേഷന്‍ നമ്പറിനെ പറ്റി മാന്ത്രികന്‍ കാവ്യയോട് ചോദിച്ചു. നടി ഒരക്കവും മറ്റ് രണ്ടക്കങ്ങള്‍ കാണികളും പറഞ്ഞു. കര്‍ട്ടന്‍ നീക്കിയപ്പോള്‍ മഞ്ഞ ബൈക്കിലതാ മുതുകാടും പിറകില്‍ കാവ്യയയും. തെല്ലും വ്യത്യാസമില്ലാതെ കാണികളും കാവ്യയും പറഞ്ഞ നമ്പറുകളാണ് ബൈക്കില്‍ ഉണ്ടായിരുന്നത്. ബൈക്കപകടമുണ്ടായാലും ഹെല്‍മെറ്റ് ധരിച്ചിട്ടുണ്ടെങ്കില്‍ ജീവന്‍ നഷ്ടപ്പെടില്ലെന്ന് മാന്ത്രികന്‍ ജാലവിദ്യയിലൂടെ കാട്ടിത്തന്നു.

പരിപാടി മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു. കാസര്‍കോട്ടുനിന്ന് ആരംഭിച്ച ട്രാഫിക് ബോധവത്കരണ യാത്ര സപ്തംബര്‍ ഒന്നിന് തിരുവനന്തപുരത്ത് സമാപിക്കും.

അഭിപ്രായങ്ങളൊന്നുമില്ല