Video Of Day

Breaking News

ഹോട്ടുലുക്കാര്‍ക്കെതിരെ കേസിനു പോയ നടി ഗോപികയ്ക്ക് ജയം

തൃശൂര്‍: നടി ഗോപികയുടെ മനസമ്മത സല്‍ക്കാരച്ചടങ്ങില്‍ ഭക്ഷണത്തിന്  കൂടുതല്‍ തുക ആവശ്യപ്പെട്ട കേസില്‍ ഹോട്ടലുടമയും മാനേജരും നഷ്ടപരിഹാരം നല്‍കണമെന്ന് തൃശൂര്‍ ഉപഭോക്തൃകോടതി ഉത്തരവിട്ടു.
കൂടുതല്‍ പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്‌തെന്ന പേരില്‍ കൂടുതല്‍ തുക ആവശ്യപ്പെട്ടെന്നും , നല്‍കിയ തുക വരവ് വച്ചില്ലെന്നും, ബില്‍ നല്‍കിയില്ലെന്നും കാണിച്ച് ഗോപികയും പിതാവ് ആന്റോ ഫ്രാന്‍സിസും  നല്‍കിയ ഹര്‍ജിയില്‍ തൃശൂര്‍ ജോയ്‌സ് പാലസ് ഹോട്ടലിനെതിരെയാണ് വിധി.

മനസമ്മത സല്‍ക്കാരത്തില്‍ 250 രൂപ നിരക്കില്‍ 900 പേര്‍ക്കാണ് ഗോപികയുടെ വീട്ടുകാര്‍ ഹോട്ടലില്‍ ഭക്ഷണം ഏര്‍പ്പാടാക്കിയത്. 25,000 രൂപ അഡ്വാന്‍സ് നല്‍കി. ഹോട്ടല്‍ മുറികളുടെ വാടക ഉള്‍പ്പെടെ 2,64,892 രൂപയായിരുന്നു മൊത്തം ചെലവ്. ചടങ്ങിന് ശേഷം പണം അടയ്ക്കാന്‍ ചെന്നെങ്കിലും ബില്ലുകള്‍ തയ്യാറാക്കിയില്ലെന്നായിരുന്നു ഹോട്ടല്‍ മാനേജരുടെ മറുപടി. എങ്കിലും 2,50,000 രൂപ ഗോപികയുടെ വീട്ടുകാര്‍ മാനേജര്‍ക്ക് നല്‍കി. ഇതിന് മാനേജര്‍ ബില്‍ നല്‍കിയില്ല. എന്നാല്‍ അടുത്ത ദിവസം 3,65,805 രൂപയുടെ ബില്‍ നല്‍കുകയായിരുന്നു. 1408 പേര്‍ ഭക്ഷണം കഴിച്ചെന്നായിരുന്നു കണക്ക്. ഇതു ചോദ്യം ചെയ്തപ്പോള്‍  2,50,000 രൂപ തന്നിട്ടില്ലെന്നും മുഴുവന്‍ തുകയും വേണമെന്നും  പറഞ്ഞതായാണ് പരാതി.

വിസ്താരത്തിനിടെ ,അഡ്വാന്‍സിന് പുറമെ 2,50,000 രൂപ ഗോപികയുടെ വീട്ടുകാര്‍ നല്‍കിയിട്ടുണ്ടെന്ന് മാനേജര്‍ മൊഴി നല്‍കി. നിശ്ചയിച്ചതിലും കൂടുതല്‍ പേര്‍ ഭക്ഷണം കഴിച്ചതുകൊണ്ടാണ് കൂടുതല്‍ തുക ആവശ്യപ്പെട്ട് ബില്‍ നല്‍കിയതെന്ന മാനേജരുടെ വാദം കോടതി തള്ളി. ഇത് സംബന്ധിച്ച കണക്കുകളള്‍  ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്ന് പ്രസിഡന്റ് പത്മിനി സുധീഷ്, അംഗങ്ങളായ വി.വി. ഷീന, എം.പി. ചന്ദ്രകുമാര്‍ എന്നിവരടങ്ങിയ ഉപഭോക്തൃ കോടതി നിരീക്ഷിച്ചു. കരാറനുസരിച്ച് ബാക്കി നല്‍കേണ്ട 10108 രൂപയും നഷ്ടപരിഹാരമായി 50,000 രൂപയും കോടതിച്ചെലവിലേക്ക് 1000 രൂപയും    നല്‍കാന്‍ കോടതി ഉത്തരവിട്ടു. ഹര്‍ജിക്കാര്‍ക്ക് വേണ്ടി അഡ്വ. എ.ഡി. ബെന്നി ഹാജരായി.

അഭിപ്രായങ്ങളൊന്നുമില്ല