Video Of Day

Breaking News

കൊച്ചി സെക്സ് റാക്കറ്റില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളും, വിദേശവനിതകളും

ആലുവ: 'സുന്ദരവും മൃദുലവുമായ ശരീരമുള്ള യുവതിയാണ് ഞാന്‍. നല്ല ഭക്ഷണവും നല്ല മദ്യവും ഞാനിഷ്ടപ്പെടുന്നു. ബുദ്ധിപരമായ സംഭാഷണത്തിലേര്‍പ്പെടാനും മറ്റുള്ളവരെ സന്തോഷപ്പെടുത്തുന്നതെന്തെന്ന് കണ്ടെത്താനും എനിക്ക് കഴിയും. ഇണയെ തൃപ്തിപ്പെടുത്താന്‍ ഞാന്‍ സന്നദ്ധയാണ്.'

'ലേഡി എസ്‌കോര്‍ട്ട്' എന്ന പുതിയ പേര് സ്വീകരിച്ചിരിക്കുന്ന ലൈംഗിക വ്യാപാര ശൃംഖലയിലെ കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു വെബ്‌സൈറ്റില്‍ ചിത്രം സഹിതം പ്രത്യക്ഷപ്പെടുന്ന റഷ്യന്‍ യുവതിയുടെ വിവരണങ്ങളാണിവ. മലേഷ്യയില്‍ നിന്നും റഷ്യയില്‍ നിന്നും എത്തുന്ന വിദേശവനിതകള്‍ വരെ ഉള്‍പ്പെടുന്നതാണ് കൊച്ചിയിലെ സെക്‌സ് മാഫിയ. ടൂറിസ്റ്റ് വിസയില്‍ സംസ്ഥാനത്തെത്തിച്ച് വിവിധ റിസോര്‍ട്ടുകളിലും ഹോം സ്റ്റേകളിലും ഇവരെ താമസിപ്പിച്ചാണ് സെക്‌സ് വ്യാപാരം.

സംസ്ഥാനത്തെ ക്ഷേത്രങ്ങളുടെയും പഴയ തറവാടുകളുടെയും വാസ്തുശില്പചാതുര്യത്തെപ്പറ്റി പഠിക്കാനെത്തുന്ന ആര്‍ക്കിടെക്ടുകളായും പാരമ്പര്യ കലാരൂപങ്ങളെ അടുത്ത് പരിചയപ്പെടാനെത്തുന്ന കലാസ്വാദകരായുമൊക്കെ ഇവര്‍ സ്വയം പരിചയപ്പെടുത്തും. മണിക്കൂറിന് പതിനായിരങ്ങളാണ് ഇവരെ വിട്ടുനല്‍കി ഏജന്‍സികള്‍ തട്ടിയെടുക്കുന്നത്. തട്ടേക്കാട്, ഏഴാറ്റുമുഖം, ചെറായി, ആലുവ, കോതമംഗലം തുടങ്ങിയ പ്രദേശങ്ങളിലെ റിസോര്‍ട്ടുകളിലും ഹോംസ്റ്റേകളിലും ആലപ്പുഴ, മൂന്നാര്‍ എന്നിവിടങ്ങളിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളിലും കൊച്ചിയിലെ സെക്‌സ് മാഫിയയുടെ ഏജന്റുമാരുണ്ട്. ചിത്രങ്ങളും യുവതികളോട് സംസാരിക്കാന്‍ മൊബൈല്‍ഫോണ്‍ നമ്പറും വിശദവിവരങ്ങളുമടങ്ങിയ വെബ്‌സൈറ്റുകളും കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സെക്‌സ് മാഫിയക്കുണ്ട്. ഇവരുടെ വെബ്‌സൈറ്റുകളില്‍ പ്രമുഖ സീരിയല്‍, സിനിമാ നടിമാരുടെ വിശദവിവരങ്ങളും ചെലവഴിക്കുന്ന മണിക്കൂറുകള്‍ക്ക് നല്‍കേണ്ട വിലയും നല്‍കിയിട്ടുണ്ട്.

കൊച്ചി സിറ്റി പോലീസും സൈബര്‍ സെല്ലുമൊക്കെ ഇവരെ പലവട്ടം പിടികൂടിയിട്ടും ഒന്നും സംഭവിക്കാതെ മണിക്കൂറുകള്‍ക്കകം ഇവര്‍ പുറത്തിറങ്ങി. ശ്രീലങ്ക, നേപ്പാള്‍, റഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള യുവതികള്‍ സംസ്ഥാനത്തെത്തുന്നത് മുംബൈയില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമാണെന്ന് ഇവരുടെ യാത്രാരേഖകളില്‍ നിന്നു വ്യക്തമായിട്ടുണ്ട്. ഇവര്‍ പലവട്ടം ഇത്തരം യാത്രകള്‍ നടത്തിയതായും പോലീസ് നടത്തിയ അന്വേഷണങ്ങളില്‍ വ്യക്തമായിരുന്നു. എങ്കിലും ഇവരെക്കുറിച്ച് കൂടുതല്‍ അന്വേഷണങ്ങളുണ്ടായില്ല.

സംസ്ഥാനത്തെ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് സെക്‌സ് ടൂറിസവും ശക്തമാകുന്നുവെന്ന് രഹസ്യാന്വേഷണ വിഭാഗം രണ്ടുവര്‍ഷം മുമ്പേ റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെങ്കിലും ഇതിനെതിരെ നടപടിയൊന്നുമുണ്ടായില്ല.

ആയുര്‍വേദ ചികിത്സയുടെയും ഉഴിച്ചില്‍, പിഴിച്ചില്‍ എന്നിവയുടെയും പേരില്‍ സെക്‌സ് മാഫിയ വിദേശയുവതികളെ എത്തിക്കുന്നുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടു ചെയ്യുന്നു. ഇവര്‍ക്കൊപ്പം മാരകരോഗങ്ങള്‍ കടന്നുവരുന്നത് മാത്രമല്ല, യാതൊരു വിവരങ്ങളും പോലീസിന് നല്‍കാതെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളില്‍ എത്തിപ്പെടാനും വിവരങ്ങള്‍ ചോര്‍ത്താനും വിദേശ യുവതികള്‍ക്ക് സാധിക്കുമെന്നതാണ് പോലീസിനെ കുഴക്കുന്നത്. ലൈംഗികതയ്‌ക്കൊപ്പം മാരകമായ ലഹരിസംസ്‌കാരവും ഇവരിലൂടെ വ്യാപകമാകുന്നതായും ഇന്റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട് ചെയ്യുന്നു.

അഭിപ്രായങ്ങളൊന്നുമില്ല