Video Of Day

Breaking News

16കാരിയെ ക്വട്ടേഷന്‍ ടീം രാത്രി മുഴുവന്‍ മാറിമാറി പീഡിപ്പിച്ചു ഉപേക്ഷിച്ചു

കോട്ടയം: പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഇടനിലക്കാരി കാണക്കാരി സ്വദേശി ശരണ്യയുടെ മൊഴി പ്രകാരം പോലീസ് നടത്തിയ തെരച്ചിലില്‍ പിടികിട്ടാനുള്ള മൂന്നു പേരെക്കുറിച്ച് സൂചന ലഭിച്ചു. ഇവരില്‍ ഒരാള്‍ പോലീസ് വലയിലായതായി സൂചനയുണ്ട്. മൂവരും കോട്ടയം ജില്ലക്കാരാണ്. ഇവര്‍ക്ക് പെണ്‍കുട്ടിയെ എത്തിച്ചുകൊടുത്തത് താനാണെന്ന് ശരണ്യ പോലീസിനോട് പറഞ്ഞു.

രണ്ടര മാസം മുന്‍പാണ് ശരണ്യ ഇടപാട് തുടങ്ങിയത്. പെണ്‍കുട്ടി അപ്പോള്‍ മാന്നാനത്തുള്ള ബന്ധുവീട്ടില്‍ താമസിച്ചു വരികയായിരുന്നു. രാവിലെ ശരണ്യ പെണ്‍കുട്ടിയെ വീട്ടിലെത്തി കൂട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്ന് കേസ് അന്വേഷണത്തിന് നേതൃത്വം നല്കുന്ന ഈസ്റ്റ് സിഐ വി.റോയി പറഞ്ഞു. ചില ദിവസങ്ങളില്‍ പുറത്തു നിന്ന് മൊബൈല്‍ഫോണില്‍ വിളിച്ചാണ് പെണ്‍കുട്ടിയെ വീടിനു പുറത്തു ചാടിക്കുന്നത്. പിന്നീട് പലര്‍ക്കും കാഴ്ച വയ്ക്കാനായി കൊണ്ടുപോകും. ഇതായിരുന്നു പതിവ്. പെണ്‍കുട്ടിയെ വിറ്റ് വന്‍തോതില്‍ ശരണ്യ പണം സമ്പാദിച്ചിട്ടുണ്ടെന്നാണ് പോലീസിനു ലഭിച്ച വിവരം.

പിടിയിലാകാനുള്ള മൂന്നു പ്രതികളില്‍ ഒരാള്‍ വലയിലായിട്ടുണ്ടെങ്കിലും മറ്റു രണ്ടു പേരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാനുണ്ട്. പെണ്‍കുട്ടിയോട് പ്രതികള്‍ പറഞ്ഞത് വ്യാജ പേരുകളാണ്. അതിനാല്‍ വ്യാജ പേരുകള്‍ അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്. യഥാര്‍ഥ പേരുകള്‍ എന്താണെന്ന് പിടിയിലായാലേ അറിയാന്‍ കഴിയൂ. അതേസമയം,  റിമാന്‍ഡില്‍ കഴിയുന്ന അഞ്ചു പ്രതികളെ തിങ്കളാഴ്ച പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടിയേക്കും. ഇതിനുള്ള അപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. പ്രതികളെ പോലീസ് കസ്റ്റഡിയില്‍ കിട്ടിയാല്‍ വിവിധ സ്ഥലങ്ങളില്‍ തെളിവെടുപ്പിനായി കൊണ്ടുപോകും. പെണ്‍കുട്ടിയെ പീഡിപ്പിച്ച സ്ഥലങ്ങളില്‍ പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് തീരുമാനം. തിരുവാതുക്കലെ മായയുടെ വീട്ടിലും, കുമരകം, പാലാ, കാണക്കാരി തുടങ്ങിയ സ്ഥലങ്ങളിലും കൊണ്ടു പോയി തെളിവെടുപ്പു നടത്തും.  

ഇന്നലെ അറസ്റ്റിലായ ശരണ്യയെ ഇനി കസ്റ്റഡിയില്‍ വാങ്ങണോ എന്ന കാര്യത്തെക്കുറിച്ചും ആലോചിച്ചു വരികയാണ്. ആവശ്യമെങ്കില്‍ ശരണ്യയെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങും. ശരണ്യയെ ഇന്നലെ ഉച്ചയോടെയാണ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. ഉടനെ പോലീസ് അറസറ്റ് ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുകൂടിയായ തിരുവാതുക്കല്‍ സ്വദേശി മായ (32), കന്യാകുമാരി സ്വദേശിയും മരങ്ങാട്ടുപിള്ളിയില്‍ താമസക്കാരനുമായ ശെല്‍വരാജ് (45), പാലാ സ്വദേശിയും തിരുവഞ്ചൂരില്‍ താമസക്കാരനുമായ അനൂപ് (25), ഗാന്ധിനഗര്‍ സ്വദേശി ബിനു (30) , പേരൂരില്‍ ലോട്ടറി കച്ചവടക്കാരനുമായ സോമന്‍ (60), ഇടനിലക്കാരി ശരണ്യ എന്നിവരാണു ഇതുവരെ  അറസ്റ്റിലായത്.

ഏറ്റുമാനൂരിലെ കുപ്രസിദ്ധ ക്വട്ടേഷന്‍ സംഘം പെണ്‍കുട്ടിയെ വിലയ്ക്കുവാങ്ങി പീഡിപ്പിച്ചതായും സൂചന ലഭിച്ചു. ഇടനിലക്കാരി ശരണ്യയാണ് പെണ്‍കുട്ടിയെ സംഘത്തിനു വിറ്റത്. ഇക്കാര്യം അവര്‍ പോലീസിനോടു സമ്മതിച്ചിട്ടുണ്ട്. ഒരു രാത്രി മുഴുവന്‍ മാറിമാറി പീഡിപ്പിച്ചശേഷം  പെണ്‍കുട്ടിയെ സംഘം ശരണ്യയുടെ വീട്ടുപടിക്കല്‍ ഉപേക്ഷിച്ചു കടക്കുകയാണെന്നാണ് പോലീസിനു ലഭിച്ച വിവരം. പീഡനവിവരം പുറംലോകം അറിയുന്നതിന്റെ തലേദിവസമാണ് ഈ സംഭവമുണ്ടായത്. ബൈക്കിനു പിന്നില്‍ രണ്ടുപേരുടെ നടുക്ക് ഇരുത്തിയാണ് പെണ്‍കുട്ടിയെ ഏറ്റുമാനൂര്‍, കാണക്കാരി മേഖലകളിലൂടെ കൊണ്ടുപോയത്. സംഘാംഗങ്ങളെ അറിയാവുന്ന ഒരു പോലീസുകാരന്‍  ഇതു കണ്ടിരുന്നു. ഈ പോലീസുകാരന്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് തങ്ങളെ നിരീക്ഷിക്കുന്നതായി സംശയംതോന്നിയതോടെയാണ്് പെണ്‍കുട്ടിയെ ശരണ്യയുടെ വീടിനുമുന്നില്‍ ഉപേക്ഷിക്കാന്‍ സംഘം തീരുമാനിച്ചത്.

ഇതേത്തുടര്‍ന്നാണ് ശരണ്യ പെണ്‍കുട്ടിയെ കുറവിലങ്ങാട് പോലീസ് സ്‌റ്റേഷനില്‍ എത്തിക്കുന്നത്. പീഡനക്കേസില്‍ പ്രതിപ്പട്ടികയിലുള്ള രണ്ടുപേര്‍ കോട്ടയം ജില്ലയിലെ വിവിധ സ്‌റ്റേഷനുകളില്‍ ഒട്ടേറെ കേസുകളില്‍ പ്രതികളാണ്. ്ഏറ്റുമാനൂരിലെ കുപ്രസിദ്ധ ക്വട്ടേഷന്‍ സംഘത്തിലെ അംഗങ്ങളായ ഇവര്‍ പലതവണ അറസ്റ്റിലായിട്ടുണ്ട്. കോട്ടയം, ഏറ്റുമാനൂര്‍, കുറവിലങ്ങാട്, പാലാ, തലയോലപ്പറമ്പ്, ഗാന്ധിനഗര്‍ സ്റ്റേഷനുകളിലെല്ലാം ഇവര്‍ക്കെതിരേ കേസുകളുണ്ട്.

പീഡനക്കേസ്  പുറത്തറിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇവരെ പിടികൂടാന്‍ പോലീസിന് ആയിട്ടില്ല. അതേസമയം കേസില്‍ നേരത്തേ അറസ്റ്റിലായ ലോട്ടറി വില്പനക്കാരന്‍ സോമന്റെ വൈദ്യപരിശോധനകള്‍ പൂര്‍ത്തിയാക്കി. തനിക്ക് ലൈംഗികശേഷിയില്ലെന്നും താന്‍ പീഡിപ്പിച്ചിട്ടില്ലെന്നും പെണ്‍കുട്ടിയുടെ സൗന്ദര്യം ആസ്വദിക്കുക മാത്രമാണ് താന്‍ ചെയ്തിരുന്നതെന്നുമാണ് ഇയാള്‍ പോലീസിനോടു പറഞ്ഞിരുന്നത്. വിദഗ്ധ പരിശോധനയില്‍ ഇയാള്‍ക്ക് തകരാറുകള്‍ ഒന്നുമില്ലെന്നും പൂര്‍ണ ആരോഗ്യവാനാണെന്നും തെളിഞ്ഞിട്ടുണ്ട്. ഇതോടെ ഇയാള്‍ക്കെതിരേ പീഡനത്തിനു കേസെടുക്കും.

അതിനിടെ പീഡനക്കേസിലെ പ്രധാന പ്രതിയായ ശരണ്യയെ വൈദ്യപരിശോധനയ്ക്കു കൊണ്ടുപോയപ്പോള്‍ മുതല്‍ രാത്രി വൈകുന്നതുവരെ ഒപ്പമുണ്ടായിരുന്നത് ഒരു വനിതാ കോണ്‍സ്റ്റബിള്‍ മാത്രം. പ്രമാദമായ ഒരു കേസിലെ പ്രതിയെയാണ് പോലീസ് ഇത്തരത്തില്‍ നിരുത്തരവാദപരമായ രീതിയില്‍ കൈകാര്യംചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് 12ന് ശരണ്യയെ അറസ്റ്റ് ചെയ്ത് കോട്ടയം ഈസ്റ്റ് സിഐ ഓഫീസില്‍ എത്തിച്ചശേഷം ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കു കൊണ്ടുപോയിരുന്നു. ആശുപത്രിയിലേക്ക് ഇവര്‍ക്കൊപ്പം അയച്ചത് ഒരു വനിതാ പോലീസുകാരിയെ മാത്രമാണ്.

അവിടെനിന്ന് മടങ്ങി സിഐ ഓഫീസില്‍ എത്തിയശേഷവും ഈ വനിതാ കോണ്‍സ്റ്റബിളിന് ഒപ്പമായിരുന്നു അവര്‍. ഇതിനിടെ ശരണ്യയെ കോടതിയില്‍ ഹാജരാക്കേണ്ടത് ഏതു വാഹനത്തില്‍ എന്ന കാര്യത്തിലും തര്‍ക്കമുണ്ടായി. ഗാന്ധിനഗര്‍ സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസായതിനാല്‍ ഗാന്ധിനഗര്‍ സ്‌റ്റേഷനിലെ വാഹനത്തിലാണ് കോടതിയില്‍ പോകേണ്ടതെന്ന നിലപാടിലായിരുന്നു സിഐ ഓഫീസ് അധികൃതര്‍. ഗാന്ധിനഗര്‍ സ്റ്റേഷനിലെ വാഹനം കേടായിരുന്നു. അതു നന്നാക്കി എത്തിക്കുമ്പോഴേക്കും ഓഫീസ് സമയം കഴിഞ്ഞ് സിഐ ഓഫീസ് പൂട്ടി എല്ലാവരും പോയിരുന്നു. വനിതാ കോണ്‍സ്റ്റബിളും ശരണ്യയും സിഐ ഓഫീസിലെ ഒരു ബഞ്ചില്‍ മണിക്കൂറുകളോളം കാത്തിരിക്കുകയായിരുന്നു. രാത്രി വൈകി ഗാന്ധിനഗര്‍ സ്‌റ്റേഷനിലെ വാഹനം എത്തിയശേഷമാണ് മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ശരണ്യയെ ഹാജരാക്കിയത്.

അഭിപ്രായങ്ങളൊന്നുമില്ല